Monday, August 31, 2009

ഡോക്റ്റര്‍ സാക്കിര്‍ നായിക്ക്- ദുബായ് പ്രോഗ്രാം

ഡോക്ടര്‍ സാക്കിര്‍ നായിക്കിന്റെ പല പരിപാടികളും ഞാന്‍ മാധ്യമങ്ങളിലൂടെ അനുഭവിച്ചിട്ടുണ്ട്. പക്ഷെ ആദ്യമായി കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് (28/08/2009) ഒരു പരിപാടിയില്‍ നേരിട്ട് പങ്കെടുക്കുന്നത്.
ദുബായ് ഖുര്‍‌ആന്‍ അവാര്‍ഡ് കമറ്റിയുടെ എല്ലാവര്‍ഷവും നടന്നു വരാറുള്ള പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം ഇവിടെ എത്തിയത്. അതിനാല്‍ കിട്ടിയ അവസരം ഒന്നുപയോഗപ്പെടുത്താമെന്നു കരുതിയാണ് രണ്ട് കൂട്ടുകാരോടൊപ്പം ദുബായ് എയര്‍പോര്‍ട്ട് എക്സ്പോ എക്സിബിഷന്‍ സെന്റെറില്‍ പോയത്.
രാത്രി പത്ത് മണിക്കു തുടങ്ങിയ പ്രോഗ്രാം രണ്ട് മണിക്കൂര്‍ വിഷയാവതരണമായിരുന്നു. ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ എന്നതായിരുന്നു വിഷയം. പിന്നെ സദസ്സിനുള്ള സംശയങ്ങള്‍ ദുരീകരിക്കുന്ന അവസരം. അമുസ്ലിങ്ങള്‍ക്കായിരുന്നു ആദ്യ പരിഗണന എന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷെ അമുസ്ലിങ്ങള്‍ക്കു മാത്രമെ അവസരം കിട്ടിയുള്ളൂ എന്നതായിരുന്നു സത്യം.
എന്നെ അത്ഭുതപ്പെടുത്തിയത് സംശയദുരീകരണത്തിനെത്തിയ ആളുകളില്‍ അഞ്ച് പേര്‍ അവിടെ വച്ചു തന്നെ ഇസ്ലാം സ്വീകരിച്ചു എന്നതാണ്. അതില്‍ മൂന്നു പേര്‍ സ്ത്രീകളും. ഈ മൂന്നു പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ ഇന്ത്യക്കാരും ബാങ്ക് ഉദ്യോഗസ്ഥകളുമാണ്. അവര്‍ കുറെ സംശയങ്ങള്‍ ചോദിക്കുകയും അവ ദുരീകരിച്ച ശേഷം ഇസ്ലാം സ്വീകരിക്കുകയുമായിരുന്നു.
ഇത്രയേറെ പേര്‍ ഒരു സദസ്സില്‍ വച്ച് ഇസ്ലാം സ്വീകരിക്കുന്നത് എനിക്കു സത്യത്തില്‍ അത്ഭുതമുളവാക്കി. അതും ഒരു പാര്‍ട്ടി മാറുന്നത് പോലും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും മൂന്നു പേര്‍ , അവരെല്ലാവരും ഒരു ഭൌതിക പ്രലോഭനങ്ങളുമില്ലാതെ ആശയങ്ങള്‍ വ്യക്തമാകുമ്പോള്‍ ഇസ്ലാമിനെ ആശ്ലേഷിക്കുന്നത് ഒരു ചെറിയ കാര്യമല്ല.
ഇനി അടുത്ത 1,2 തീയതികളില്‍ യൂസഫ് എസ്റ്റെസ് എന്ന അമേരിക്കന്‍ മുസ്ലിമിന്റെ പ്രഭാഷണമുണ്ട്. അദ്ദേഹം മുമ്പ് ഒരു കൃസ്ത്യന്‍ പാതിരി ആയിരുന്നു. പിന്നീട് ഇസ്ലാം സ്വീകരിക്കുകയും ഇന്ന് ലോകത്തില്‍ അറിയപ്പെടുന്ന ഒരു ഇസ്ലാമത പ്രചാരകനുമാണ്. ഞാന്‍ ചങ്ങരംകുളത്തു നടന്ന മുജാഹിദ് സമ്മേളനം ഉത്ഘാടനം ചെയ്യാന്‍ വന്നപ്പോഴാണ് ആദ്യമായി കാണുന്നതും ഇങ്ങിനെ ഒരാളെ കുറിച്ച് അറിയുന്നതും. നല്ല ഒഴുക്കോടെ കാര്യങ്ങളവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രഭാഷണം മടുപ്പുളവാക്കില്ല.
ഇന്‍ഷാ അല്ലഹ്- അതിലും പങ്കെടുക്കണമെന്നുണ്ട്. നിങ്ങളെയും ക്ഷണിക്കുന്നു.