Sunday, March 7, 2010

പ്രവാചകനും വിവാഹവും വിമര്‍ശകരും

കേരളം തലമുറകളായി പാടിപോന്ന പാട്ടുകളായിരുന്നു വടക്കന്‍ പാട്ടുകള്‍. അതിനെ എം.ടി എന്ന സാഹത്യകാരന്‍ ചില ചീന്തുകളെടുത്ത് തന്റെ കാഴ്ചയിലൂടെ അഭ്രപാളികളില്‍ പകര്‍ത്തിയപ്പോള്‍ ചെറിയ ചില മാറ്റങ്ങളേ വരുത്തിയുള്ളൂ, കഥാപാത്രങ്ങള്‍ മാറിയില്ല, പക്ഷെ അന്നെ വരെ പാടിവന്ന വില്ലന്‍ നായകനാവുകയും നായകന്‍ വില്ലനാവുകയും ചെയ്തു. ഒരു വടക്കന്‍ വീരഗാഥയും ആരോമല്‍ ചേകവരെകുറിച്ചുള്ള വടക്കന്‍പാട്ടും കേട്ടവര്‍ക്ക് കാര്യം മനസ്സിലായിട്ടുണ്ടാകും. എന്നാല്‍ വടക്കന്‍‌ വീരഗാഥ മാത്രം കണ്ട പുതു തലമുറക്കാകട്ടെ ഒരു പുതു കഥ മാത്രമാണുള്‍കൊള്ളാന്‍ കഴിയുന്നത്. ഇതൊരു കഥ മാത്രം, എത്രത്തോളം ചരിത്ര സത്യമുണ്ടെന്നത് അറിയാത്തതിനാല്‍ ആധികാരികത പറയാനാളല്ല.
എന്നാല്‍ ഇതെ എം.ടി തന്നെ ഹരിഹരനുമായി ചേര്‍ന്ന് ഒരു ചരിത്രസംഭവത്തെ സിനിമയാക്കി നമുക്കു തന്നിട്ടുണ്ട്. പഴശ്ശിരാജ. പക്ഷെ, ചരിത്രത്തിലെ പഴശ്ശിയല്ല അഭ്രപാളിയിലെ പഴശ്ശി. പഴശ്ശിയെ ചരിത്രം ഒരു കരംപിരിവുകാരനായി ചെറിയ അധികാരങ്ങള്‍ മാത്രമുള്ള നാട്ടു രാജാവായി കാണുമ്പോള്‍ എം.ടിയും ഹരിഹരനും ഒരു ഭരണാധികാരിയാക്കുകയാണ്. ചരിത്രം വായിക്കാനൊക്കെ ആര്‍ക്കാണു നേരം, അതിനാല്‍ തന്നെ ഇനി പഴശ്ശി ജനമനസ്സുകളില്‍ എം.ടി യുടെ പഴശ്ശിയായിരിക്കും. ഒരു കഥയിലെ മാറ്റത്തിലുപരി ഇത് ചരിത്രത്തോട് ചെയ്യുന്ന ഒരനീതിയാണു. വടക്കന്‍ വീരഗാഥ പോലെ അലസമായി കൈകാര്യം ചെയ്യേണ്ട ഒന്നല്ല ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക് ഇന്നെലെകളുടെ ബാക്കി പത്രങ്ങള്‍.
ഇത്രയും ആമുഖമായി പറഞ്ഞത് ഇവ രണ്ടും ചര്‍ച്ച ചെയ്യാനല്ല, മറിച്ച് ഒരു ചരിത്രസംഭവത്തെ അതിന്റെ തുടര്‍ച്ചയില്‍ നിന്നും പറിച്ചെടുത്ത് മറ്റൊരു കഥമെനയാന്‍ കഴിയുന്നതെങ്ങിനെ എന്നു നമുക്കു മനസ്സിലാകുന്ന ചില കാര്യങ്ങളിലൂടെ ഉദാഹരിച്ചതാണു.
ഏതൊരു ചരിത്രവും അത് സംഭവിച്ച സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു നോക്കി കണ്ടാലെ ഉള്‍കൊള്ളാനാകുകയുള്ളൂ. തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ ഒരു സത്യത്തെ മാറ്റിമറിക്കുന്നത് കൊണ്ട് സത്യം സത്യമല്ലാതാകുകയില്ല. നമുക്കു ചില പ്രസ്ഥാനങ്ങളെ ഉള്‍കൊള്ളാന്‍ താത്പര്യമുണ്ടാകുന്നില്ലെന്നു കരുതി അവരെ തെറ്റിദ്ധരിപ്പിക്കുവാന്‍ അവകാശമില്ല. ഉദാഹരണത്തിന് ചിലര്‍ക്ക് കമ്യൂണിസത്തോട് താത്പര്യമുണ്ടാകില്ല, അവര്‍ക്ക് കമ്യൂണിസത്തെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനുമവകാശമുണ്ട്. പക്ഷെ മാര്‍ക്സിന്റെ വ്യക്തി ജീവിതത്തിലെ ഒരു സംഭവം മറ്റൊരു രീതിയിലവതരിപ്പിച്ച് അദ്ദേഹത്തെ താറടിക്കുന്നത് ശരിയായ നടപടിയാകില്ല. ഏറ്റവും ചുരുങ്ങിയത് അത് അതെപോലെ അവതരിപ്പിക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം.
ഇസ്ലാമിന്റെ അന്ത്യപ്രവാചകനായ മുഹമ്മദ് (സ.അ) യുടെ ജീവിതത്തിലെ ഒരു വിവാഹവുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഒരിടപെടലായി ഈ പോസ്റ്റ് ചെയ്യുമ്പോള്‍ ആമുഖമായി ഇത്രയുമെഴുതാന്‍ കാരണം ആ പോസ്റ്റുകളിലെ വായന തന്നെയാണു. പ്രവാചകന്റെ ജീവിത ത്തെയും ഇസ്ലാമിനെയും വിമര്‍ശിക്കാന്‍ ഒരാള്‍ക്കവകാശമുണ്ട്. പക്ഷെ, വിമര്‍ശനമെന്നത് തെറ്റിദ്ധരിപ്പിക്കലാണെന്നു ദയവായി കരുതരുത്.
ഈ വിഷയവുമായി സി.കെ ലത്തീഫിന്റെ പോസ്റ്റില്‍ വന്ന ചര്‍ച്ചയുടെ തുടര്‍ച്ചയായി കാളിദാസന്‍ എഴുതിയ പോസ്റ്റിന്ന് ഒരു മറുപടിയായാണ് ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നത്, അതിനാല്‍ ആ പോസ്റ്റുകള്‍ ഒന്നു വായിക്കുമല്ലോ?
എന്താണു സൈനബും പ്രവാചകനും തമ്മിലുള്ള വിവാഹത്തിന്റെ ചരിത്രം. ഈ ചരിത്രത്തെ വിലയിരുത്തുന്നതിന്നു മുമ്പ് രണ്ട് കാര്യങ്ങള്‍- ഇതിനെ ഒരു മുസ്ലിം വീക്ഷണത്തിലൂടെ മാത്രം വിലയിരുത്തേണ്ട ചില സന്ദര്‍ഭങ്ങളൂണ്ട്. കാരണം അല്ലാഹുവിന്റെ കല്പന എന്നത് ഒരു അമുസ്ലിമിന്ന് ദഹിക്കുന്ന ഒന്നാവില്ല, ദൈവം ഇല്ല എന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്ന ഒരാളോട് ദൈവകല്പന എന്നു പറയുന്നതിന്റെ അയുക്തി വിശദീകരിക്കേണ്ടതില്ലല്ലോ? എങ്കിലും ആ ഭാഗങ്ങള്‍ ഒഴിവാക്കിയാലും അതിലെ ചരിത്ര സംഭവമെന്ത് എന്നു ഉള്‍കൊള്ളാന്‍ ശ്രമിക്കാമല്ലോ?
രണ്ടാമത്തത് ഏതൊരു ചരിത്രവിദ്യാര്‍ത്ഥിയും കണക്കിലെടുക്കുന്ന വസ്തുത ചരിത്രത്തെ ചരിത്ര കാലത്തില്‍ വിലയിരുത്തണമെന്നാണ്. അടിമ ഉടമ എന്നെല്ലാം നമുക്ക് വളരെ ലാഘവത്തോടെ പറയാമെങ്കിലും അതിന്റെ സാമൂഹിക ചിത്രങ്ങള്‍ പൂര്‍ണ്ണമായുമുള്‍കൊള്ളാന്‍ നല്ല മാനസിക സന്നദ്ധത വേണ്ടതുണ്ട്. ഗാന്ധിജി ഹരിജനങ്ങളുമായി ഒരു പന്തിയില്‍ ഭക്ഷണം കഴിച്ചു എന്നത് കേരളത്തിലെ ഇന്നത്തെ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു സംഭവമേ ആകില്ല, ആ ചരിത്രകാലത്തെ പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍. അതേപോലെ വിവാഹം, വിവാഹമോചനം എന്നെല്ലാം പറയുമ്പോള്‍ ഇന്നത്തെ വര്‍ത്തമാന കാലത്തിലേക്ക് ഈ സംഭവങ്ങളെ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ മനസ്സിലാക്കുവാന്‍ ചില പ്രയാസങ്ങളുണ്ടാകും.
ഇനി ചരിത്രത്തിലേക്ക്-
പ്രവാചകന്റെ നാല്പതാം വയസ്സിലാണു അദ്ദേഹം പ്രവാചകനായി തിരഞ്ഞടുക്കപ്പെടുന്നത്, പ്രവാചകന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണു ഖദീജ (റ)മായി വിവാഹിതനാകുന്നത്. അന്ന് ഖദീജയുടെ അടിമയായിരുന്നു ബാലനായിരുന്ന സൈദ്. കല്‍ബ് ഗോത്രത്തിലെ ഹാരിസ എന്നയാളാണ് സൈദിന്റെ പിതാവ്. സൈദിനെ പ്രവാചകന്‍ സ്വതന്ത്രനാക്കുകയും തന്റെ വളര്‍ത്തു മകനായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതെല്ലാം പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പായിരുന്നു. അന്നത്തെ അറബികളുടെ ആചാരപ്രകാരം ദത്തുപുത്രനെ വളര്‍ത്തിയ ആളുടെ യഥാര്‍ഥ പുത്രനെ പോലെ പരിഗണിക്കുകയും പേര്‍ അദ്ദേഹത്തിലേക്ക് ചേര്‍ത്ത് പറയുകയും ചെയ്യും. ഈ അടിസ്ഥാനത്തില്‍ സൈദുബ്‌നു മുഹമ്മദ് (മുഹമ്മദിന്റെ മകന്‍ സൈദ്) എന്ന് അദ്ദേഹം അറിയപ്പെട്ടു.
പ്രവാചകത്വം ലഭിച്ചപ്പോള്‍ അദ്ദേഹം വിശ്വസിക്കുകയും പ്രവാചകന്റെ സന്തത സഹചാരിയായി കഴിയുകയും ചെയ്തു.
പ്രവാചകന്റെ പിതാവായ അബ്ദുല്ലയുടെ പിതാവായ അബ്ദുല്‍ മുത്തലിബിന്റെ സഹോദരിയായ ഉമൈമയുടെ മകളായിരുന്നു സൈനബ്. അപ്രകാരം അവള്‍ പ്രവാചകന്റെ പിതാവു വഴി അമ്മായിയുടെ മകളായിരുന്നു. പ്രവാചകന്‍ തന്നെയാണ് സൈനബിനെ സെയ്ദിനു വിവാഹം ചെയ്തു കൊടുക്കാന്‍ മുന്‍കൈ എടുത്തത്. ആദ്യം അവളും സഹോദരന്‍ അബ്ദുല്ലയും ഈ വിവാഹത്തിനു സമ്മതിക്കാന്‍ മടി കാണിച്ചു. സെയ്ദ് ഒരു സ്വതന്ത്രനാക്കപ്പെട്ട അടിമയാണ് എന്നതായിരുന്നു കാരണം. എന്നാല്‍ അവര്‍ക്കവരുടെ എതിര്‍പ്പ് പിന്‍ വലിക്കേണ്ടി വന്നു. ഇത് സംഭവിക്കുന്നത് നബിയുടെ മദീനാപലായനത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. ഈ സമയത്തിറങ്ങിയ ദൈവീക്ത സൂക്തമാണു (ഖുര്‍‌ആന്‍ ആയത്ത്)
അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(സൂറത്തുല്‍ അഹ്സാബ്-36)
ഇത് ഈ ചരിത്രത്തിന്റെ ഒന്നാം ഘട്ടം.
ഇവിടെ പ്രവാചകന്‍ ചെയ്യുന്നത് സമൂഹത്തില്‍ നിലനിന്നിരുന്ന കുലമഹിമ അല്ലെങ്കില്‍ തറവാടിത്തത്തിന്റെ മേല്‍ക്കോയിമ ഇല്ലാതാക്കുവാനുള്ള ശ്രമത്തിന്റെ തുടക്കമായിരുന്നു. ഇവിടെയും അന്നത്തെ സാമൂഹിക പശ്ചാത്തലം മനസ്സിലാക്കേണ്ടതുണ്ട്. അന്ന് ഗോത്ര-കുല മഹിമയുടെ അഹങ്കാരത്തില്‍ മതിമറന്നിരുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയിയായിരുന്നു നിലനിന്നിരുന്നത്. തങ്ങളുടെ ഗോത്രക്കാര്‍ എന്തു തെറ്റു ചെയ്താലും കേവലം മഹിമയുടെ പേരില്‍ പിന്തുണക്കുന്ന അവസ്ഥ. അതിനാലാണ് പ്രവാചകനെ മക്കയില്‍ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ എല്ലാ ഗോത്രത്തത്തില്‍ നിന്നും ഒരാള്‍ വീതം എന്നു തീരുമാനിക്കുന്നത്. കാരണം കൊലക്കു ശേഷം ഖുറൈശി ഗോത്രം പിന്നീട് കുലമഹിമ കാരണം തങ്ങളുടെ ഗോത്രത്തോട് പകരം വീട്ടുമോ എന്നെല്ലാവരും ഭയപ്പെട്ടു. ആ ഒരു സമൂഹിക അവസ്ഥയില്‍ കുലമഹിമ എന്ന വര്‍ഗ്ഗവിവേചനം ഇല്ലാതാക്കുവാന്‍ തന്റെ കുടുമ്പത്തിലെ ഒരു കന്യകയെ തന്നെ പ്രവാചകന്‍ സമൂഹം കുലം കൊണ്ട് അടിമയായിരുന്ന സൈദിനെ കൊണ്ട് വിവാഹം ചെയ്യിക്കുന്നു.
കഴിഞ്ഞ ചര്‍ച്ചകളില്‍ ഇതിനെ ഒരു നല്ല കാര്യമായി എല്ലാവരും കണ്ടതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.
ഇവിടെ മറ്റൊരു കാര്യവും കൂടി വിശദീകരിക്കേണ്ടതുണ്ട്. അറേബ്യന്‍ സമൂഹം വിവാഹത്തെ കണ്ടിരുന്നത് കേവലം രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഒരു ധാരണയായല്ല. മറിച്ച് രണ്ട് ഗോത്രങ്ങളുടെ ബന്ധമായാണു. പരസ്പരമുള്ള അടുപ്പം കാണിക്കുവാനും ബഹുമാനം പ്രകടിപ്പിക്കുവാനുമെല്ലാം വിവാഹം ഒരു പാധിയായിരുന്നു. അതിനാല്‍ തന്നെ ഈ വിവാഹം സമൂഹത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടു. കാരണം അറബികളിലെ ഏറ്റവും പ്രശസ്തര്‍ മക്കക്കാരായിരുന്നു. മക്കയിലെ ഏറ്റവും പ്രബലര്‍ ഖുറൈശികളും.
വിവാഹത്തിന്റെ ആദ്യനാളുകള്‍ പിന്നിട്ടപ്പോള്‍ സൈനബിന്റെയും സൈദിന്റെയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ തുടങ്ങി. സൈനബിന്റെ മേല്‍ക്കോയിമാഭാവവും (Superiority complex ) സൈദിന്റെ അപര്‍ഷകതയുമാണെന്നാണു(Inferiority comlex) ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്. എന്തായാലും തനിക്കിനിയും ഈ ബന്ധം തുടര്‍ന്നു കൊണ്ട് പോകുവാന്‍ താത്പര്യമില്ലെന്ന് സൈദ് പ്രവാചകനോട് പല തവണയായി ആവശ്യപ്പെട്ടു. അപ്പോഴെല്ലാം പ്രവാചകന്‍ ഉപദേശങ്ങള്‍ നല്‍കി തിരിച്ചയച്ചു കൊണ്ടിരുന്നു.
ഈ കാലയളവിലാണു ദത്ത് സമ്പ്രദായം ഇല്ലായ്മ ചെയ്തുകൊണ്ടുള്ള ഇസ്ലാമിക നിയമങ്ങള്‍ വരുന്നത്.
എന്തുകൊണ്ട് ദത്തു സമ്പ്രദായം ഇല്ലായ്മ ചെയ്യുന്നു?
സ്വാഭാവികമായും ഉണ്ടാകുന്ന ഒരു നിഷ്കളങ്കമായ ഒരു സംശയമാണിത്- ദത്ത് എന്നത് ഇന്നിന്റെ കാഴ്ചയില്‍ കാണുമ്പോള്‍ ഈ ചോദ്യത്തിനു അല്പം പ്രസക്തിയുമുണ്ട്. അവിടെയും നമുക്ക് ചരിത്ര കാലത്തിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നു.
പല ദത്തുകളും തങ്ങളുടെ ജാരസന്തതികള്‍ക്ക് സാമൂഹിക സുരക്ഷിതമുണ്ടാക്കുന്ന ഏര്‍പ്പാടായിരുന്നു. മാത്രമല്ല ഇത് കുടുമ്പങ്ങളില്‍ പല അസ്വസ്ഥതകളും ഉണ്ടാക്കി. വീട്ടിലെ പ്രശ്നങ്ങളില്‍ പകരം വീട്ടാനായി ദത്തെടുക്കും. കുടുമ്പത്തിലെ മക്കളെ അവഗണിക്കുകയും ചെയ്യും.
ഇതിലേറെ തങ്ങളുടെ പ്രതാപം കാണിക്കാനായി ദത്ത് ഒരു പ്രതാപ ചിഹ്നവുമായി. തനിക്ക് ഇത്ര ദത്തു മക്കളുണ്ടെന്നത് സോഷ്യല്‍ സ്റ്റാറ്റസ് ആവുകയും ദത്തിന്നു കഴിവില്ലാത്തവര്‍ പോലും പ്രതാപത്തിന്നായി ദത്തെടുക്കുകയും ചെയ്തു. നമ്മുടെ വിവാഹ ധൂര്‍ത്ത് പോലെ.
ഇവ ദത്തെടുക്കുന്ന ആളുടെ ഭാഗത്തു നിന്നാണെങ്കില്‍ ദത്തെടുക്കപ്പെടുന്ന ആള്‍ക്കോ?
ഏറ്റവും പ്രധാനം ഒരാള്‍ക്ക് അയാളുടെ വ്യക്തിത്വം ഇതില്ലാതാക്കുന്നു എന്നതാണ്. സ്വന്തം പിതാവിനാല്‍ അറിയപ്പെടുന്നതിന്നു പകരം ആരുടെയെങ്കിലും മേല്വിലാസത്തിന്റെ കീഴില്‍ അറിയപ്പെടുക. ഇതിന്റെ മാനസിക വശം അനുഭവിക്കുന്നവരോടോ അല്ലെങ്കില്‍ മനശാസ്ത്രജ്ഞരോടൊ ചോദിച്ചു മനസ്സിലാക്കുക.
ഇവയെല്ലാം കുടുമ്പമെന്ന സം‌വിധാനത്തിന് പ്രയാസകരമായി ഭവിക്കുന്ന വസ്തുതകളായിരുന്നു. ഇസ്ലാമാകട്ടെ കുടുമ്പത്തെ ഏറ്റവും വിലമതിക്കുന്ന ഒരു ആശയവും. അതിന്നാല്‍ അനന്തരമെടുക്കാന്‍ പോലും അവകാശം നല്‍കുന്ന, ഒരു വ്യക്തിയെ അയാളുടെ പിതാവിന്റെ വ്യക്തിത്വത്തില്‍ നിന്നും മാറ്റുന്ന ഈ സമ്പ്രദായത്തെ ഇസ്ലാം ഇല്ലാതാക്കാന്‍ തീരുമാനിച്ചു.
ഈ സമയത്താണു സൈദിന്റെ വിവാഹജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതും തനിക്കൊരിക്കലും സൈനബുമായി ഒത്തു പോകുവാന്‍ കഴിയില്ലെന്നുമുള്ള ഇതില്‍ നിന്നും വിടുതല്‍ നല്‍കണമെന്നുമുള്ള ആവശ്യവുമായി സൈദ് പിന്നെയും പ്രവാചകനെ സമീപിക്കുന്നത്. ഈ സമയം സൈദ് സൈനബിനെ വിവാഹ മോചനം ചെയ്താല്‍ ദത്ത് സമ്പ്രദായം ഇല്ലാതാക്കുന്നതിന്റെ പ്രായോഗിക നടപടി എന്ന നിലയില്‍ സൈനബുമായി തന്റെ വിവാഹത്തിന്നു ദൈവകല്പന വരുന്നതിനെ പ്രവാചകന്‍ ഭയപ്പെട്ടു.
അന്നു നിലനിന്നിരുന്ന വ്യവസ്ഥയനുസരിച്ച് വളര്‍ത്തു പുത്രന്റെ ഭാര്യ സ്വന്തം മകന്റെ ഭാര്യയെ പോലെയായിരുന്നു സമൂഹം പരിഗണിച്ചിരുന്നത്. താന്‍ സമൂഹ മധ്യേ അപമാനിതനാകുമെന്ന കാര്യം പ്രവാചകനെ വേദനിപ്പിച്ചു. പക്ഷെ, സമൂഹത്തിന്റെ കണ്ണിലൂടെയല്ല ദൈവത്തിന്റെ നിയമങ്ങള്‍ നടപ്പിലാക്കുക എന്നും അത് ദൈവത്തിന്റെ ഇച്ഛക്ക്നുസൃതമായി മാത്രമാണെന്നും പ്രവാചകനെ ദൈവം അറിയിച്ചു.
അതോട് കൂടി സൈദിന്റെ താത്പര്യത്തിന്നു വിരുദ്ധമായി ആ വിവാഹം നീട്ടികൊണ്ട് പോകണമെന്നു പറയാന്‍ പ്രവാചകന് പാടില്ലാതെയായി. ഇതിന്റെ പരിണതിയെങ്ങിനെയാകുമെന്ന് പ്രവാചകന്നറിയാമായിരുന്നു.
ഇവിടെയും ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരുന്നു. അറബ് സമൂഹത്തില്‍ ഒരു വിധവക്ക് പുനര്‍‌വിവാഹം എന്നത് ഒരു പ്രശ്നമായിരുന്നില്ല. ( വര്‍ത്തമാന കാലത്തിലും) - വിധവയെ ഒരപശകുനമായി കാണുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ വിവാഹമോചനം വിലയിരുത്തുമ്പോള്‍ ഇതുള്‍കൊള്ളാന്‍ കുറച്ചു പ്രയാസം ഉണ്ടാകും.
രണ്ടാമതായി പ്രവാചകന്‍ നടത്തിയ ഈ വിവാഹം പരാജയപ്പെടുന്നത് പ്രവാചകന്റെ പരാജയമല്ലെ എന്ന ചോദ്യമാണു. ഉത്തരം- പ്രവാചകനെ ഒരു മനുഷ്യനായി തന്നെയാണ് മുസ്ലിങ്ങള്‍ കാണുന്നത് എന്നതാണു. ഇതൊരു വിവാഹം മാത്രമല്ലെ, പ്രവാചകന്‍ നേതൃത്വം നല്‍കിയ ഒരു യുദ്ധം പരാജയപ്പെട്ടിട്ടുണ്ടല്ലോ?
മൂന്ന്- കുലമഹിമയില്ലാതാക്കാന്‍ നടത്തിയ ഒരു വിവാഹത്തിന്റെ പരാജയം പിന്നെയും കുലമഹിമ കൂടുതല്‍ ശക്തമാക്കുകയല്ലെ ചെയ്യുന്നത്?
കുലമഹിമ തീരെ ഇല്ലാതാകുന്ന ഒന്നല്ല, മറിച്ച് ദാമ്പത്യത്തില്‍ ഇണയെ തിരഞ്ഞെടുക്കുന്നതിന്ന് ഇവക്കൊന്നുമല്ല പ്രാധാന്യം നല്‍കേണ്ടത് എന്ന പാഠമാണിവിടെ പരിഗണന അര്‍ഹിക്കുന്നത്- ഇതിന്നു ചുവടുപിടിച്ച് പല വിവാഹ ബന്ധങ്ങള്‍ക്കും തുടക്കം കുറിച്ചു എന്നതാണിതിന്റെ ഗുണപരമായ വശം.
നാല്- പ്രവാചകന് എങ്ങിനെയെങ്കിലും ഈ വിവാഹം നിലനിര്‍‌ത്താന്‍ ശഠിക്കാമായിരുന്നില്ലെ?
എങ്ങിനെയെങ്കിലും നില നിര്‍‌ത്തേണ്ട ഒന്നൊന്നുമല്ല വിവാഹ ജീവിതം. അവിടെ മനസ്സുകള്‍ തമ്മില്‍ അടുപ്പമില്ല എങ്കില്‍ ഒരാളെ ക്രൂശിക്കുന്നതിന്നു തുല്യമാകും. പരസ്പരം വിട്ടു വീഴ്ച ചെയ്തു മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്തത് ഒഴിവാകുക തന്നെയാണഭികാമ്യം.
എന്തായാലും വിവാഹമോചനം നടന്നു. ശേഷം ദൈവ കല്പനയാല്‍ പ്രവാചകനുമായുള്ള സൈനബിന്റെ വിവാഹവും .
നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത്‌ തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്‌ നീ പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.
തനിക്ക്‌ അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തില്‍ പ്രവാചകന്‌ യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു.
അതായത്‌ അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള ( അല്ലാഹുവിന്‍റെ നടപടി. ) കണക്ക്‌ നോക്കുന്നവനായി അല്ലാഹു തന്നെ മതി.
മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
(സൂറത്തുല്‍ അഹ്സാബ്-37-40)
സ്വാഭാവികമായും ആളുകള്‍ മുഖം ചുളിച്ചു, അന്നെവരെയുള്ള സാമൂഹിക വ്യവസ്ഥയെ ചോദ്യം ചെയ്യുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന പ്രശനം. പക്ഷെ ആളുകള്‍ കുടുമ്പത്തോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുകയും വ്യക്തിപരമായ അസ്ഥിത്വമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്താന്‍ ഈ നടപടികള്‍ കാരണമാവുകയും ചെയ്തു. അതായിരുന്നു ഈ വിവാഹത്തിന്റെ ഉദ്ദ്യേശ്യലക്ഷ്യവും.
ഈ സംഭവത്തെ കാളിദാസന്‍ തന്റെ കാവ്യഭാവനയില്‍ വികൃതമായി ചിത്രീകരിക്കുന്നതിന്നുള്ള മറുപടി അടുത്ത പോസ്റ്റില്‍-

32 comments:

ബാവ താനൂര്‍ said...

ഈ വിഷയത്തിനു പൂര്‍ ണ്ണമായ ഒരു വിശദീകരണം ആവശ്യമെങ്കില്‍ താഴെ ലിങ്ക് തീര്‍ ച്ചയായും സന്ദര്‍ ശിച്ചിരിക്കേണ്ടതാണ്..
കൂടാതെ നബിയെകുറിച്ച് കൂടുതല്‍ അറിയാനും : http://www.rasoulallah.net/subject_en.asp?hit=1&lang=ar&parent_id=29&sub_id=5640

അബ്ദുല്‍ അലി said...

പ്രിയ കാട്ടിപ്പരുത്തി,

പ്രവാചകന്റെ ജീവിതകാലത്തെ ആകെ സംഭവിച്ചത്‌, ആയിഷ(റ)യെ വിവാഹം ചെയ്തു, ജൈനബ്‌(ര)യെ വിവാഹം ചെയ്തു എന്ന രണ്ടെ, രണ്ട്‌ കാര്യങ്ങളെ നടന്നിട്ടുള്ളൂ. അല്ലാഹു ഏകനാണെന്ന് പറയുമ്പോഴും, വിശുദ്ധ ഗ്രന്ഥത്തിൽ മുൻപ്രവാചകരെ പ്രതിപാധിച്ചിട്ടുണ്ടെന്ന് തെളിവ്‌ സഹിതം വിവരിക്കുമ്പോഴും, വിമർശ്ശകർ എഴുന്നേറ്റിരുന്ന് ചോദിക്കുന്നത്‌, ആയിഷയെ ചെറുപ്പത്തിൽ കല്യാണം കഴിച്ചില്ലെ, മകന്റെ ഭാര്യയെ കല്യാണം കഴിച്ചില്ലെ. അത്‌കൊണ്ട്‌, അത്‌കൊണ്ട്‌ മാത്രം ഞാൻ മുഹമ്മദിനെ അംഗീകരിക്കുന്നില്ല, എന്നാണ്‌.

വിശുദ്ധ ഗ്രന്ഥത്തിലും, ഹദ്ദിസിലും വിമർശ്ശകർ ആകെ കാണുന്ന തെറ്റും, "നിനക്ക്‌ ശരീരം സംർപ്പിക്കുവാൻ വരുന്ന സ്ത്രികളെ വിവാഹം ചെയ്യുവാൻ നിനക്ക്‌ അനുവാദമുണ്ട്‌" എന്ന സുക്തം മാത്രം. പിൻബലമായി പറയുന്നതോ ആയിഷ(റ)യുടെ ഹദീസും.

ഇതോക്കെ എത്ര മടുപടി പറഞ്ഞാലും, പിന്നെയും ചോദിക്കും ഇത്‌ ഇന്നത്തെ കാലഘട്ടത്തിന്‌ യോജിച്ചതാണോ എന്ന്. ഖുർആൻ സുക്തങ്ങൾ എങ്ങിനെ, എന്തിന്‌, എപ്പോൾ ഇറങ്ങി എന്നറിയാതെ, മലയാള പരിഭാഷ മാത്രം ഗ്രഹിച്ച്‌, വടിയെടുത്ത്‌, ഓടിവരുന്നവർ, ഒന്നറിയുന്നില്ല. ഖുർആൻ ഒരു ചരിത്ര ഗ്രന്ഥമല്ല, അത്‌ മുഹമ്മദിന്റെ ജീവ ചരിത്രമല്ല. അന്നത്തെ അറേബ്യയുടെ വിവരണമല്ല.

ഏത്ര വിശദീകരിച്ചാലും, മുൻവിധിയോടെയുള്ള സമീപനം മാത്രമേ, ഈ പ്രശ്നത്തിൽ വിമർശ്ശകരുടെ ഭാഗത്ത്‌നിന്നും വരികയുള്ളൂ.

മുഹമ്മദിന്റെ 40 വയസ്സ്‌ വരെയുള്ള ജീവിതം എവിടെ തപ്പിയിട്ടും കാളിദാസന്‌ കിട്ടിയില്ല പോലും. അത്‌തന്നെ അയാളുടെ പാപരത്തം വെളിപ്പെടുത്തുന്നു. ഖദീജ(റ)യെ വിവാഹം ചെയ്തത്‌ സാമ്പത്തികലാഭത്തിന്‌ വേണ്ടിയാണെന്ന് അംഗീകരിക്കാം. എന്നിട്ടോ, പൊതുഖജനാവിൽനിന്നും ഒരു കാരക്കയെടുത്തതിന്‌, സ്വന്തം കുഞ്ഞിനെ വഴക്ക്‌ പറഞ്ഞ നബിയുടെ ചരിത്രം ഇവർ അറിയാതെ പോയോ?. ഇന്തപനയുടെ ഓലയിൽ കിടന്നുറങ്ങിയ നബിയെ ഇവർ അറിഞ്ഞില്ലെ?. മുഹമ്മദ്‌ നബി മരിക്കുന്ന സമയത്ത്‌, ബാക്കിവെച്ചിട്ട്‌ പോയത്‌, ഒരു കീരിടവും ചെഖോലുമായിരുന്നു എന്നാണോ ഇവരുടെ വിശ്വാസം?.

പ്രകോപനങ്ങൾ സൃഷ്ടിക്കുകയും, അത്‌ വഴി, മുസ്ലിം സുഹൃത്തുകളെ ബ്ലോഗിൽനിന്ന് അകറ്റിനിർത്തുകയും ചെയ്യുക എന്ന ഒരു ഹിഡൻ അജഢയുടെ ഭാഗമാണ്‌, മുഹമ്മദ്‌ നബിയെയും, നബിയുടെ രണ്ട്‌ വിവാഹങ്ങളെയും മാത്രം ടാർജ്ജറ്റ്‌ ചെയ്ത്‌കൊണ്ടുള്ള അക്രമണങ്ങൾ. ഏത്രവിശദീകരിച്ചാലും, കണ്ണടച്ചിരിക്കുന്നവർ, കണ്ൺ തുറന്നു എന്ന് വരില്ല.

നന്മകൾ നേരുന്നു.

ബീമാപള്ളി / Beemapally said...

മലയാള ബ്ലോഗുലോകത്ത് മുഹമ്മദു നബിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ സജീവമാണിന്ന്...ബ്ലോഗുലോകത്തെ ബുദ്ധിജീവികളില്‍ ഒരാളായ ബ്ലോഗര്‍ കാളിദാസന്റെ ഒരു പോസ്റ്റില്‍ മറ്റൊരു അതി ബുദ്ധിമാനായ ബ്ലോഗര്‍ സി.കെ.ബാബു നല്‍കിയ കമന്റ്സ് പ്രസക്തമാണ്.

ബാബു പറയുന്നത് "ഖുര്‍ആന്‍ വായിച്ചിട്ടുള്ള, അതിലെ മുഹമ്മദിന്റെ പ്രവൃത്തികള്‍ ശ്രദ്ധിച്ചിട്ടുള്ള ഏതെങ്കിലും ഒരു മനുഷ്യന്, അവന്റെ തലയില്‍ ബുദ്ധിയുടെ ഒരു നേരിയ അംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതുപോലൊരു ഗ്രന്ഥം ഒരു ദൈവത്തില്‍ നിന്നും വന്നതാണെന്ന് പറയാനാവില്ല" എന്നാണ്...

അത് കൊണ്ട് ശ്രീ ബാബുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബുദ്ധിയുടെ അംശം തലയിലില്ലാത്ത ചില മനുഷ്യര്‍ പ്രവാചകന്‍ മുഹമ്മദിനെയും അദ്ദേഹത്തിലൂടെ അവതരണീയമായ ഖുര്‍-ആനെയുംക്കുറിച്ച് നടത്തിയ ചില അഭിപ്രായങ്ങള്‍ ബീമാപള്ളി ബ്ലോഗില്‍ തുടര്‍ പോസ്റ്റുകളായി നല്‍കുന്നു..വായിക്കുക.!

'ബുദ്ധിയില്ലാത്തവര്‍' മുഹമ്മദു നബിയെ വിലയിരുത്തുന്നു.!

CKLatheef said...

Tracking...

YUKTHI said...

താങ്കള്‍ ആമുഖമായി പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടെന്ടവ അല്ലെന്നു താങ്കള്‍ പറഞ്ഞെങ്കിലും ഒരു കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. "പഴശ്ശിയെ ചരിത്രം ഒരു കരംപിരിവുകാരനായി കാണുമ്പോള്‍" എന്ന് താങ്കള്‍ എന്തടിസ്ഥാനത്തിലാണ് പറയുന്നത്? പഴശ്ശി രാജയെക്കുറിച്ചു താങ്കള്‍ എവിടെയാണ് അങ്ങനെ വായിച്ചിട്ടുള്ളത്? പഴശ്ശിരാജ നാട്ടുരാജാവായിരുന്നു. http://ml.wikipedia.org/wiki/%E0%B4%AA%E0%B4%B4%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%9C
----------------------------

കാട്ടിപ്പരുത്തി said...

യുക്തി

ലോഗ്വന്റെ മലബാര്‍ മാന്വല്‍ വായിക്കുക-കൂടാതെ ഇതിവിടെ കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നുമില്ല- എന്തായാലും വിക്കി ഒരു ആധികാരിക രേഖയൊന്നുമല്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുക. കൂടാതെ ഈ സിനിമ ഇറങ്ങിയ സമയത്തെ ചരിത്ര വിവാദങ്ങളിലൂടെ ഒന്നു കണ്ണോടിക്കുകയും ചെയ്യുക

പാര്‍ത്ഥന്‍ said...

[......‍പിതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും, മാതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും,....(വിവാഹം ചെയ്യാം)]

പ്രവാചകന്റെ പിതൃസഹോദരനായ അബ്ദുല്‍ മുത്തലിബിന്റെ മകളായ ഉമൈമയുടെ മകളായിരുന്നു സൈനബ്.

@കാട്ടിപ്പരുത്തി.

ഈ ഒരു സംശയം തീർത്തു തരുമോ?
പിതൃസഹോദര-സഹോദരിമാരുടെ പുത്രിയെ വിവാഹം കഴിക്കമെന്നല്ലെ പറഞ്ഞിരിക്കുന്നത്. ഇവിടെ പിതൃസഹോദരന്റെ മകളുടെ പുത്രിയെ വിവാഹം കഴിച്ചത് ഏതു വെളിപാടിന്റെ അടിസ്ഥാനത്തിലായിരുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

കാളിദാസന്റെ പോസ്റ്റ് വായിച്ച് തെറ്റിദ്ധരിക്കപ്പെട്ടത് കൊണ്ടാണ് ഞാന്‍ നബിയെക്കുറിച്ച് കൂടുതല്‍ പഠിക്കാനും അറിയാനും ശ്രമിച്ചത്.നാട്ടിലെ മദ്രസാ വിദ്യഭ്യാസം കൊണ്ട് ഒരു പരിപൂര്‍ണ്ണമായ “ദീന്‍” എന്താണെന്ന് എന്നെപ്പോലെ മനസ്സിലാകാത്തവരാണ് അധികവും. അത്തരം ആളുകള്‍ക്കിടയില്‍ വളരെ വേഗം തെറ്റിദ്ധരിപ്പിക്കാവുന്ന രചനാ രീതിയാണ് യുക്തിവാദികള്‍(?) സ്വീകരിച്ച് പോരുന്നത്.അത്തരം ആളുകളോട് തര്‍ക്കിച്ച് ജയിക്കാനല്ല,മറിച്ച് അവനവന്റെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കാനെങ്കിലും ഇത്തരം പോസ്റ്റുകള്‍ സഹായിക്കുന്നു എന്ന് പറയാതെ വയ്യ.സഹിഷ്ണുതയോടെ വിഷയം കൈകാര്യം ചെയ്യാനും കൂടുതല്‍ അറിവുകള്‍ നേടാനും ഇത്തരം പോസ്റ്റുകള്‍ തയ്യാറാക്കാനും കാട്ടിപ്പരുത്തിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

വിമര്‍ശകര്‍ നബിയുടെ കാലത്ത് തന്നെ ഉണ്ടായിരുന്നല്ലോ.വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ട്, പിന്നെ അധിക്ഷേപിക്കാനായി എഴുതുന്നവരെ ആ രീതിയില്‍ കണ്ടാല്‍ മതി.നിങ്ങളുടെ ശ്രമങ്ങള്‍ തുടരൂ,മതപരമായി അറിവില്ലാത്ത എന്നെപ്പോലുള്ളവര്‍ക്ക് ഇത് ഗുണപ്രദമാണെന്നാണ് ഞാന്‍ കരുതുന്നത്. ആശംസകളോടെ....വാഴക്കോടന്‍

kaalidaasan said...

കാട്ടിപ്പരുത്തിയുടെ ചരിത്ര വായന രസകരം. താങ്കള്‍ വയിച്ച വായിച്ച ചരിത്രത്തില്‍ പഴശ്ശി രാജ ഒരു വെറും കരം പിരുവുകാരന്‍ മാത്രം. തല തിരിഞ്ഞു ചരിത്രം വായിക്കുമ്പോള്‍ ഇത് സംഭവിക്കും. അപ്പോള്‍ മൊഹമ്മദിന്റെ ചരിത്രവും ഇതു പോലെ തല തിരിഞ്ഞതാകാനേ വഴിയുള്ളു. അത് ആമുഖമായി പറഞ്ഞത് മറ്റുള്ളവര്‍ മൊഹമ്മദിന്റെ ചരിത്രവും ഇതു പോലെയേ വായിക്കാവൂ എന്നു നിര്‍ദ്ദേശിക്കുന്നതിനല്ലേ?

ലത്തിഫിനേപ്പോലുള്ള പ്രഗത്ഭ ചരിത്രകാരന്‍മാര്‍ പറയുന്നത്, ദത്തുപുത്രന്‌ എല്ലാ അവകാശങ്ങളും നല്‍കുന്നത് ദുരാചാരമായിരുന്നു എന്നാണ്. കാട്ടിപ്പരുത്തി അതിനോട് യോജിക്കുമ്പോള്‍ ആ ചരിത്ര വായന ചിന്താശേഷിയുള്ളവര്‍ക്ക് ഒട്ടും സ്വീകാര്യമല്ല എന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.

ലോഗന്റെ മലബാര്‍ മാനുവലില്‍ പഴശ്ശി രാജയോട് കര്‍ഷകരില്‍ നിന്‍ കരം പിരിച്ചു നല്‍കാന്‍ അവശ്യപെട്ടതയ പരാമര്‍ശം ഉള്ളതു കൊണ്ട് പഴശ്ശി രാജ വെറും കരം പിരിവുകാരന്‍ മാത്രമായി. മൊഹമ്മദ് 6 വയസുള്ള ഐഷയെ വിവഹം കഴിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ ബാക്കി ഭാര്യമാരെല്ലാം കുഞ്ഞുങ്ങളായിരുന്നു എന്ന് വായിക്കുന്ന പോലെ.

കാട്ടിപ്പരുത്തി said...

കാളിദാസന്‍-

പല നാട്ടുരാജക്കന്‍മാരുടെയും അവസ്ഥയെ കുറിക്കാനാണ് ഞാന്‍ അങ്ങിനെ പ്രയോഗിച്ചത്- പേരില്‍ രാജാവെന്നെല്ലാമുണ്ടായിരുന്നെങ്കിലും അധികാരമെന്ന നിലയില്‍ വളരെ തുച്ചമായ അധികാരങ്ങളെ അവര്‍ക്കെല്ലാമുണ്ടായിരുന്നുള്ളൂ.
ഇതൊരു വിവാദമാക്കാനുദ്ദേശിക്കുന്നില്ല,
മാത്രമല്ല - കര്‍ഷകരില്‍ നിന്നും കരം പിരിക്കാനുള്ള അധികാരം പഴശ്ശിക്കു നല്‍കുന്നു. ആര്? അതിന്നര്‍ത്ഥം പൂര്‍ണ്ണമായ അധികാര സ്വഭാവം അയാള്‍ക്കുണ്ടായിരുന്നില്ല എന്നു തന്നെയാണു. പിന്നെ സ്ഥാനപ്പേരില്‍ അയാള്‍ രാജാവു തന്നെയായിരുന്നു. അധികാരത്തില്‍ പൂര്‍ണ്ണമായും ശരിയല്ല.

ഇന്നും സമൂതിരി കുടുമ്പങ്ങളും അറക്കല്‍ രാജാക്കന്മാരുമെല്ലാം സ്ഥാനപേര്‍ കൊണ്ടു നടക്കുന്നു, പഴയ രാജാധികാരവുമായി തുലനം ചെയ്യുമ്പോള്‍ അവരുടെ രാജാധികരത്തിന്റെ അവസ്ഥ അത്ര തന്നെ ഉണ്ടായിരുന്നുള്ളൂ

കാട്ടിപ്പരുത്തി said...

കാളിദാസന്‍-

എന്തുകൊണ്ട് ദത്ത്സമ്പ്രദായം ദുരാചാരമായി മാറുന്നു എന്ന് ഞാന്‍ ചൂണ്ടികാണിച്ചു, അതിനെ ചിന്താശേഷിയുള്ളവര്‍ക്കു യോജിക്കാനാവുന്നില്ല എന്ന ഒരു കമെന്റിലൊതുക്കിയാല്‍ ചര്‍ച്ചയാകില്ല.

കൂടാതെ ചില തെറ്റുകള്‍ ചൂണ്‍റ്റിക്കാണിച്ചത് തിരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതിന്നു നനദിയുണ്ട്.

മറ്റൊന്ന്- ഞാന്‍ ഒരു മത പണ്ഡിതനൊന്നുമല്ല, എന്നെ അറിയുന്ന ആളുകള്‍ക്കതറിയാം , കുറച്ച് വായിക്കുകയും ചിലവയില്‍ എന്റെ അഭിപ്രായം പറയുകയും ചെയ്യുന്നു എന്നു മാത്രം. ലത്തീഫും പ്രഗത്ഭ ചരിത്രകാരനാണോ എന്നൊന്നും അറിയില്ല.

കാട്ടിപ്പരുത്തി said...

പാര്‍ത്ഥന്‍-
വിവാഹം കഴിക്കാന്‍ പാടില്ലാത്തവര്‍ ആരെല്ലാമെന്നതിന്നു ഇസ്ലാമില്‍ വ്യക്തമായ നിയമമുണ്ട്. അതിന്നപ്പുറത്തുള്ള ആരും അനുവദനീയമാണു

ബീമാപള്ളി / Beemapally said...

യുക്തിവാദം എന്ന്‌ പറയുന്നത്‌ സാഹചര്യങ്ങളെ യുക്തിസഹമായി വിലയിരുത്തി കാര്യകാരണങ്ങളെ മനനം ചെയ്യുന്നതും കൂടിയാണു..

എന്തുകൊണ്ടോ മുഹമ്മദു നബിയും ഖുര്‍-ആനുമാണു എതിര്‍വശത്തെങ്കില്‍ ഇത്തരം യുക്തിവാദികള്‍ക്ക്‌ വെപ്രാളമാണു. ഇസ്ലാമിനെതിരില്‍ മലയാള ബ്ലോഗു ലോകത്ത് 'യുക്തിവാദം'വിദ്വേഷമാണു ചെലവാക്കുന്നതു.

പ്രവാചകനെയും ഖുര്‍-ആനെയും കുറിച്ച് മലയാള ബ്ലോഗു ലോകത്തിലെ ചില ബുദ്ധിജീവികള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ മറ്റു മനുഷ്യര്‍ക്ക്‌ ആ പ്രവാചകനോടും ഖുര്‍-ആനോടും എന്ത് നിലപാടാണുള്ളത് എന്നന്വേഷിക്കുക തന്നയാണ് ഈ പോസ്റ്റിന്റെ ദൌത്യം...


ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റില്‍...

മുഹമ്മദു നബി:സക്കറിയയും സ്വാമി അഗ്നിവേശും വിലയിരുത്തുന്നു.!

ഷെരീഫ് കൊട്ടാരക്കര said...

priya kaattiparuththi,
എവിടെയോ വായിച്ച ഓർമയിൽ(എവിടെയാണെന്നു വ്യക്ത തയില്ല) നിന്നാണു എന്റെ ഈ കുറിപ്പു. സൈദും സൈനബുമയുള്ള വിവാഹം നടന്ന കാലഘട്ടത്തിൽ അടിമയായിരുന്ന ഒരുവനെ അറബി ഗോത്രത്തിലെ ഏറ്റവും ഉന്നതമായ കുലീന ഗോത്രമായ ഖുറൈശി ഗോത്രത്തിലെ ഒരു പെൺകുട്ടി വിവാഹം കഴിക്കുക എന്നതു അചിന്ത്യമായ ഒരു പ്രവർത്തിയായിരുന്നു.ഖുർ ആനിക നിർദ്ദേശപ്രകാരം നബി അതു പ്രാവർത്തികമാക്കാൻ തെരഞ്ഞെടുത്തതു തന്റെ കുടുംബത്തിലെ തന്റെ മുറപ്പെണ്ണിനെ തന്നെയാണു.നബി മുൻ കയ്യെടുത്തു അതു നടപ്പിലാക്കി.ഈ വക മുൻ കാല അനുഭവമില്ലാത്തതും നാട്ടു നടപ്പ്യൂല്ലാത്തതും മറ്റുള്ളവർ (എത്ര അടുത്ത അനുയായികൾ ആയാലും) അനുസരിക്കാൻ അൽപ്പം വൈമനസ്യം കാണിക്കുന്നതുമായ കാര്യങ്ങൾ സ്വയം താനോ അല്ലെങ്കിൽ തന്റെ കുടുംബത്തിലോ നടപ്പിൽ വരുത്തുക പ്രവാചകന്റെ നടപടികളിൽ പെട്ടതായിരുന്നു. നാട്ടിൽ പരക്കെ ഉണ്ടായിരുന്നതുംസാമ്പത്തിക വരവിന്റെ നട്ടെല്ലു ഒടിക്കുന്നതുമായ പലിശ നിരോധനം നബി തുടക്കമിട്ടതു തന്റെ കുടുംബത്തിൽപ്പെട്ട പിതൃവ്യൻ അബ്ബാസിനു വരാനുള്ള പലിശ തടഞ്ഞു കൊണ്ടായിരുന്നു. നടേപറഞ്ഞ ഉചനീചത്വങ്ങൾ കണക്കാക്കാതെയുള്ള വിവാഹവും തനിക്കു പരിചയമുള്ള തന്റെ മുറപ്പെണ്ണിനെകൊണ്ടു അടിമയായിരുന്ന ഒരാളുമായി നടത്തി കാണിച്ചു; മറ്റുള്ളവരുടെ മടി മാറ്റി ആ നിയമം നടപ്പിൽ വരുത്താൻ. ഇവിടെ ഒരുകാര്യം ഓർക്കേണ്ടതുണ്ടു. പഴം തോലുരിഞ്ഞു തിന്നുന്ന ലാഘവത്തോടെയല്ല ഈ വക കാര്യങ്ങൾ പ്രവാചകൻ നടപ്പിൽ വരുത്തിയതു.നാലുചുറ്റും ശത്രുക്കളും വിമർശകരും സംശയാലുക്കളും കപട വിശ്വാസികളും നിറഞ്ഞ അന്തരീക്ഷത്തിൽ ആറാം നൂറ്റാണ്ടിൽ ആണു ഈ സംഭവങ്ങളെല്ലാം. നിർഭാഗ്യവശാൽ ആ ദാമ്പത്യ ബന്ധം തകർന്നു.ആവുന്ന വിധം പ്രവാചകൻ ഇരുകൂട്ടരെയും ഗുണദോഷിച്ചിരുന്നു. (ഇവരുടെ ദാമ്പത്യബന്ധം തകരുമെന്നു അല്ലാഹു മുൻ കൂട്ടി അറിഞ്ഞിരുന്നില്ലേ എന്നാണു നിരീശ്വരവാദികളുടെ ചോദ്യമെങ്കിൽ അവരോടു ഞാനും യോജിക്കുന്നു, കാരണം അങ്ങിനെ അവരുടെ കാഴ്ചപ്പാടിലുള്ള ഒരു ദൈവം ഈ പ്രപഞ്ചത്തിലില്ലാ; ഇതു ഞങ്ങളുടെ അല്ലാഹുവാണു അതു വേറെ തരത്തിലുള്ളതാണു അതു നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയാത്തവിധം എന്നേ നിങ്ങളുടെ തലച്ചോർ സീൽ വൈക്കപെട്ടിരിക്കുന്നു.)ഈ സംഭവത്തിൽ വേറെ മാർഗമില്ലാത്ത അവസ്ഥയിൽ ഇന്നത്തേതു പോലെ അന്നും വിവാഹമോചനം മാത്രം പ്രതിവിധിയായി ഭവിച്ചു

വിചാരം said...

കാട്ടിപ്പരുത്തി, താങ്കള്‍ ഇവിടെ ഇങ്ങനെ പറഞ്ഞു “ഈ കാലയളവിലാണു ദത്ത് സമ്പ്രദായം ഇല്ലായ്മ ചെയ്തുകൊണ്ടുള്ള ഇസ്ലാമിക നിയമങ്ങള്‍ വരുന്നത്.“ സൈനബിനെ മുഹമ്മദ് വിവാഹം കഴിക്കുന്നതിന്റെ മുന്‍പാണ് ദത്ത് സമ്പ്രദായം നിര്‍ത്തലാക്കുന്നതിനെ കുറിച്ച് ദൈവം ആലോചിക്കുന്ന വിവരം മുഹമദ് ഏത് വഴിയാണ് അറിഞ്ഞത് ? ആ സൂക്തമൊന്ന് പറയാമോ ? കെട്ടുകഥയെ മറ്റൊരു കെട്ടുകഥകൊണ്ട് നല്ല കഥയാക്കുന്ന കാട്ടിപ്പരുത്തി ഒരു കാര്യം മനസ്സിലാക്കുക ഈ കെട്ടുകഥകളൊക്കെ ഇവിടെ വരുന്നവര്‍ വായിച്ച് മനസ്സിലാക്കിയത് ഈ ബൂലോകം (ബ്ലോഗ്) വരുന്നതിന് മുന്‍പാണ്, സൈനബിനെ മുഹമ്മദ് വിവാഹം ചെയ്തപ്പോള്‍ മുഹമ്മദിന്റെ അനുനായികളില്‍ തന്നെ എതിര്‍പ്പുണ്ടായി, ആ എതിര്‍പ്പിനെ മറികടക്കാനായിരുന്നു മുഹമ്മദ് ദത്ത് പുത്രന്മാര്‍ യഥാര്‍ത്ഥ പുത്രന്മാരല്ലാന്നും അവര്‍ക്ക് യാതൊരു അവകാശമില്ലാന്നൊക്കെ പറഞ്ഞുള്ള രണ്ട് സൂക്തങ്ങള്‍ ഇറക്കിയത് (മുഹമദിന്റെ അനുനായികളില്‍ നിന്നാണ് ഈ എതിര്‍പ്പ് വന്നത് അല്ലാതെ മുഹമദിന്റെ ശത്രുക്കളില്‍ നിന്നല്ല, മുഹമ്മദിന്റെ ശത്രുക്കള്‍ മുഹമദ് തനി വ്യാജനാണന്ന് അഭിപ്രായക്കാരായിരുന്നു പിന്നെ എങ്ങനെ ദൈവ വചനം എന്നു മുഹമദ് പറയുന്നതിനെ അവര്‍ അംഗീകരിക്കും ?) കാട്ടിപ്പരുത്തി ഇവിടെ ദത്ത് സമ്പ്രദായത്തെ ഇല്ലാതാക്കുന്നതിന്റെ സാമൂഹിക വശങ്ങളെ കുറിച്ച് വാചാലനായത് കണ്ടു .. എന്റെ സാഹിബേ ഈ വാചാലമായ വിവരണം ഏത് കിത്താബിലാ ഉള്ളതൊന്ന് വിശദമാക്കാമോ ?

ഷെരീഫ് കൊട്ടാരക്കര said...

(എന്റെ മുന്‍ കമന്റിന്റെ തുടര്‍ച്ച ആണിത് ).............
അപ്പോഴാണു അടുത്ത നിർദ്ദേശം ഖുർ ആനിലൂടെ ആഗതമാകുന്നതു. വിവാഹ ബന്ധം അനുവദനീയം അല്ലാത്തവരുടെ ലിസ്റ്റ്. ഈ ഉത്തരവിനാൽ അടുത്ത രക്ത ബന്ധമുള്ളവരെ തന്നെ വിവാഹം കഴിക്കണമെന്നു വരുന്നില്ല. അങ്ങിനെ ഒരു അവസ്ഥ സംജാതമായാൽ അതിനു നിരോധനമില്ല എന്നു മാത്രം. കൂട്ടത്തിൽ ദത്തു പുത്ര അവകാശം നിരോധിച്ചു കൊണ്ട്ള്ള വിധിയും ദത്തു പുതൃ വിവാഹ മുക്ത അനുവദനീയമാണു എന്നതും.(ഇന്നത്തെ ദത്തു എടുക്കലോ അതിനോടു പുലകുളി ബന്ധം പോലുമില്ലാത്ത ദത്തു സമ്പ്രദായമോ ആയിരുന്നു അന്നു ഉണ്ടായിരുന്നതു.അതിനെ പറ്റി മുൻപോസ്റ്റുകളിൽ ഏതിലോ വന്നിരുന്നു) ഈ വിധിയും ചെയ്തു കാണിച്ചു കൊടുക്കേണ്ടതു പ്രവാചകന്റെ ചുമതലിയിലായി. മാത്രമല്ല മറ്റൊരു പ്രയാസവും നേരിട്ടു. ആ അവസ്ഥയെ പറ്റിയാണു ഞാൻ വായിച്ചിരുന്നതും ഈ കുറിപ്പുകളുടെ ആമുഖത്തിൽ സൂചിപ്പിച്ചതും. ഒരു അടിമ ആയിരുന്ന ആളെ വിവാഹം കഴിക്കുന്നതു തന്നെ കുറച്ചിലായി കാണുന്ന സമൂഹം അടിമയാൽ പരിത്യക്തയായ സ്ത്രീയെ വിലകുറച്ചു കാണുന്ന കാഴ്ച്ചപ്പടിലുമായിരുന്നു. സൈദു പുനർ വിവാഹം ചെയ്തു.മുസ്ലിം സമൂഹത്തിൽ പ്രവാചകന്റെ അടുത്ത അനുയായി എന്ന നിലയിൽ സന്തുഷ്ടനായി കഴിഞ്ഞു. യാതൊരു ഉച്ച നീചത്വവും അനുഭവിക്കാതെ തന്നെ അദ്ദേഹത്തിന്റെ മകൻ സൈന്യാധിപൻ എന്ന നിലയിൽ ഒന്നാം ഖലീഫയാൽ ആദരിക്കപെട്ട ചരിത്രവും നമ്മുടെ മുമ്പിലൂണ്ട്‌. പക്ഷേ സൈനബോ? ഉന്നതഗോത്രത്തിൽ പെട്ടവൾ,നാട്ടു നടപ്പു തുടച്ചു നീക്കാൻ വേണ്ടിയുള്ള പ്രവാചക ദൗത്യത്തെ സഹായിച്ചവൾ.അവൾ ഒരു അടിമയുടെ ഭാര്യ ആയിരുന്നു എന്ന കാഴ്ചപ്പാടു എത്ര വിശ്വാസം കൈകൊണ്ടവരിലും ഉണ്ടാകാം എന്നു ആ )കാലഘട്ടത്തെ പറ്റി നിരീക്ഷിക്കുന്നവക്കു മനസ്സിലാകാവുന്നതേ ഉള്ളൂ. അന്നത്തെ nകാലഘട്ടത്തിൽ വിധവാ വിവാഹവും പുനർ വിവാഹവും സർവ്വ സാധാരണമായിരുന്നെങ്കിലും അതിലും കുലവും ഗോത്രവും കണക്കിലെടുത്തിരുന്നു.(നബിയുടെ പ്രബോധനത്താൽ ഇതെല്ലാം മാറിയിരുന്നില്ലേ എന്നു സ്വാഭാവികമായ ചോദ്യം ഉടലെടുക്കാം; ഭൂരിഭാഗം വിശ്വാസികളും പൂർണ്ണമായി നബിയെ അനുസരിച്ചിരുന്നു. കുറച്ചു പേർ പടി പടിയായി.ഒരു ദിവസം നേരം വെളുത്തപ്പോൽ എല്ലാം aഅപ്രത്യക്ഷമായി എന്നു ചരിത്രത്തിൽ കാണുന്നില്ല.)ഇവിടെയാണു വിമർശകർ മറ്റാരെ എങ്കിലും സൈനബിനെ വിവാഹം ചെയ്യാൻ ചുമതലപ്പെടുത്താമായിരുന്നില്ലേ എന്ന ചോദ്യം ഉന്നയിക്കുന്നത്(കമന്റ് തുടരുന്നു)

ഷെരീഫ് കൊട്ടാരക്കര said...

(മുന്‍ കമന്റുകളുടെ തുടര്‍ച്ചയായി വായിക്കുക)
.ഒരു വിവാഹ ബന്ധം തകർന്ന സൈനബിനെ മറ്റൊരു അടിമയെ കൊണ്ടു വീണ്ടും വിവാഹം കഴിപ്പിക്കുന്നതാണോ യുക്തി. ഇവിടെ ചിന്തനീയമായ ഒന്നിലധികം വസ്തുതകൾ ഉണ്ടു. സൈനബ്‌ ഒരു തവണ വിവാഹ ബന്ധം പരാജയപ്പെട്ട സ്ത്രീയും സ്ത്രീ സഹജമായ ഔന്നിത്യം രക്തത്തിൽ അലിഞ്ഞവളുമാണു. ഒരു അടിമയാൽ വിവാഹ മോചനം ചെയ്യപ്പെട്ടവൾ എന്ന പരിവേഷം ഉള്ളവൾ. പ്രവാചകന്റെ ഗോത്രത്തിലെ,കുടുംബത്തിലെ പ്രവാചകന്റെ ഉത്തരവാദിത്വത്തിൽ വിവാഹം ചെയ്തു അയക്കപ്പെടേണ്ടവൾ. പ്രവാചകൻ നിർദ്ദേശിച്ചപ്പോൾ ഒരു അടിമ ആയിരുന്ന ആളുമായി ആ കാലഘട്ടത്തിലെ എല്ലാ നടപടിക്രമങ്ങൾക്കും എതിരായി വിവാഹബന്ധത്തിനു വഴങ്ങിയവൾ. ഈ വസ്തുതകളെല്ലാം കണക്കിലെടുക്കുമ്പോൾ ആ സ്ത്രീയുടെ ഭാവി സംരക്ഷണം കണക്കിലെടുത്തും, അവർ ആദ്യം ചെയ്ത ത്യാഗം കണക്കിലെടുത്തും അന്നത്തെ കാലത്തു സമ്മോഹനമായി കണക്കിലെടുക്കപ്പെട്ട പ്രവാചക പത്നീ പദം അവർക്കു നൽകി. അങ്ങിനെ അന്നത്തെ കാലത്തു അനുവദനീയമല്ലാത്തതും ഖുർ ആനിക നിർദ്ദേശത്താൽ നിരോധനം മാറ്റപ്പെട്ടതുമായ ദത്തുപുത്ര പരിത്യക്തയായ സ്ത്രീയെ വിവാഹം കഴിച്ചു കാണിച്ചു കൊടുക്കുക എന്ന ദൗത്യം ഉൾപ്പടെ ഈ വിവാഹത്തിലൂടെ ഏറെ പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടു. വിവാഹം കഴിക്കുന്നതു ഒരു കാര്യത്തിനു മാത്രമാണെന്നു ധരിക്കുന്ന ആധുനിക ലോക പുംഗവന്മാർ എത്ര കിടന്നു പരിഹസിച്ചാലും ആയിരം തവണ ആവർത്തിച്ചാലും ഇപ്പോൾ അവർ ചെയ്യുന്നതു പോലെ ഏറ്റവും ആഭാസമായി പ്രവാചകനെ ചിത്രീകരിച്ചാലും സത്യം സത്യമായി തന്നെ നിലനിൽക്കും.പ്രവാചക വിമർശം അവരുടെ അവകാശമാണു.പക്ഷേ പ്രവാചക നിന്ദ ഒരിക്കലും അഭിലഷണീയമല്ലാ എന്നു അവരോടു വിനയപുരസ്സരം പറയേണ്ടിയിരിക്കുന്നു. എന്റെ മാന്യ സ്നേഹിതൻ മുക്കുവൻ എന്ന ബ്ലോഗർ 100 കോടിയി അധികം ആളുകൾ ബഹുമാനിക്കുന്ന ആദരണീയനായ ഒരു പുണ്യ പുരുഷനെ ഏതോ ആനന്ദൻ സ്വാമിയോടു ഉപമിച്ചു പരിഹസിച്ചു കമന്റു ഇട്ടപ്പോൾ ഏറെ വേദന തോന്നി.പാടില്ല സ്നേഹിതാ !നമുക്കു ആരെയും വിമർശിക്കാം...പക്ഷേ...ഇതു പാടില്ലായിരുന്നു, പ്രവാചകനെ പറ്റി മാത്രമല്ല, ആരെയും ഇങ്ങിനെ ഉപമിച്ചു ആക്ഷേപിക്കുന്നതു നമ്മിൽ നിന്നും ഉണ്ടാകൻ പാടില്ലാത്തത്താണു എന്നു സ്നേഹ പുരസ്സരം താങ്കളെ അറിയിക്ക്ട്ടെ!

മുഫാദ്‌/\mufad said...

tracking..

kaalidaasan said...

പല നാട്ടുരാജക്കന്‍മാരുടെയും അവസ്ഥയെ കുറിക്കാനാണ് ഞാന്‍ അങ്ങിനെ പ്രയോഗിച്ചത്- പേരില്‍ രാജാവെന്നെല്ലാമുണ്ടായിരുന്നെങ്കിലും അധികാരമെന്ന നിലയില്‍ വളരെ തുച്ചമായ അധികാരങ്ങളെ അവര്‍ക്കെല്ലാമുണ്ടായിരുന്നുള്ളൂ.

അതൊക്കെ കാട്ടിപ്പരുത്തിയുടെ വെറും തോന്നലുകളല്ലേ? പഴശ്ശി രാജ എല്ലാ അധികാരങ്ങളോടും കൂടിയ രാജാവു തന്നെയായിരുന്നു. മലബാര്‍ ബ്രിട്ടീഷ് അധീനതയിലായപ്പോള്‍ മറ്റെല്ലാ രാജാക്കന്‍മാര്‍ക്കും അധികാരം പോയപ്പോള്‍ പഴശ്ശിക്കും അധികാരം നഷ്ടപ്പെട്ടു. ചിലരൊക്കെ ബ്രിട്ടീഷുകാരുടെ സാമന്തന്‍മാരായി പിന്നെയും നാമ മാത്രമയ അധികാരം വച്ച് ജീവിച്ചു.പഴശ്ശി അതിനെ എതിര്‍ത്തു. ഇതാണു ശരിയായ ചരിത്രം. ഇത് തന്നെയാണു എം റ്റി പഴശ്ശി രാജയില്‍ പറഞ്ഞതും. ഇറ്റ് വിശ്വസിക്കണോ വേണ്ടയോ എന്നതൊക്കെ കാട്ടിപ്പരുത്തിയുടെ ഇഷ്ടം. മൊഹമ്മദിന്റെ ചില പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിനു വേണ്ടി ചരിത്രം വളച്ചൊടിക്കുന്നത് നല്ലതല്ല.

kaalidaasan said...

എന്തുകൊണ്ട് ദത്ത്സമ്പ്രദായം ദുരാചാരമായി മാറുന്നു എന്ന് ഞാന്‍ ചൂണ്ടികാണിച്ചു, അതിനെ ചിന്താശേഷിയുള്ളവര്‍ക്കു യോജിക്കാനാവുന്നില്ല എന്ന ഒരു കമെന്റിലൊതുക്കിയാല്‍ ചര്‍ച്ചയാകില്ല.

ആവുമെന്ന് ഞാന്‍ പറഞ്ഞില്ല. ദത്തു സമ്പ്രദായത്തിനു സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. സമൂഹത്തില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുള്ളവരെയും അനാഥരെയുമാണു അന്നും ഇന്നും ആളുകള്‍ ദത്തെടുക്കുന്നത്. ആരും അതിനെ ഒരു ദുരാചാരമായി കരുതുന്നുമില്ല. മുസ്ലിങ്ങള്‍ക്ക് അത് ദുരാചാരമായത് മൊഹമ്മദ് പറഞ്ഞതു കൊണ്ടു മാത്രവും. പക്ഷെ അത് മറ്റുള്ളവരാരും അംഗീകരിക്കില്ല. അതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടും കാര്യമില്ലല്ലോ? പൊതു സമൂഹം നല്ലതെന്നു പറയുന്ന പലതും ചീത്തയെന്നാണല്ലോ ഇസ്ലാം പഠിപ്പിക്കുന്നത്. മറ്റ് ജനങ്ങള്‍ ദുരചാരമെന്നു കരുതി വലിച്ചെറിഞ്ഞ ബഹു ഭാര്യത്വവും അതിക്രൂരമായ ശിക്ഷാരീതികളും സദാചരമെന്നു കരുതുന്ന മുസ്ലിങ്ങള്‍ക്കൊന്നും അതിനേക്കുറിച്ചുള്ള ചര്‍ച്ചയില്‍ ക്രീയാത്മകമായി പങ്കെടുക്കാനും ആകില്ല. അതൊന്നും മനസിലാവാത്തവര്‍ ഇതൊക്കെ ചര്‍ച്ച ചെയ്തിട്ടും കാര്യമില്ല. കാല പ്രവാഹത്തിനെതിരെ മുഖം തിരിച്ചിരിക്കുന്ന പ്രാചീന മനുഷ്യര്‍ ഇതു പറയുന്നതില്‍ അത്ഭുതവുമില്ല.

kaalidaasan said...

ഖുർ ആനിക നിർദ്ദേശപ്രകാരം നബി അതു പ്രാവർത്തികമാക്കാൻ തെരഞ്ഞെടുത്തതു തന്റെ കുടുംബത്തിലെ തന്റെ മുറപ്പെണ്ണിനെ തന്നെയാണു.

ഖുറാനിക നിര്‍ദ്ദേശ പ്രകാരമാണ്, സൈദിനെ സൈനബിനേക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. എന്നു വച്ചാല്‍ അള്ളാ പറഞ്ഞിട്ടു തന്നെ. മൊഹമ്മദിന്റെ സ്വന്തം പ്രവര്‍ത്തി അല്ലേയല്ല. ആ വിവാഹം പരാജയപ്പെടുമെന്നറിയാന്‍ അള്ളാക്കായില്ല. കഷ്ടം.എന്നിട്ടും ആ ശക്തിയെ ദൈവമെന്നു താങ്കളൊക്കെ കരുതുന്നു. അതിനു ഹാ കഷ്ടം എന്നേ പറയാനാകൂ.

എന്നിട്ട് അള്ളാ അത് പ്രാവര്‍ത്തികമാക്കിയോ. ഇല്ല. പരാജയപ്പെടുത്തി കയ്യില്‍ കൊടുത്തു.എന്നു വച്ചാല്‍ അള്ളാ മൊഹമ്മദിനെയും സൈദിനെയും സൈനബിനെയും കുരങ്ങു കളിപ്പിക്കുകയായിരുന്നു. അല്ലെങ്കില്‍ ഒരു പരീഷണം നടത്തുകയായിരുന്നു.

എന്തിനാണു ഷെരീഫെ ദൈവത്തെ ഇതു പോലെ തരം താഴ്ത്തുന്നത്? ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് അറിയാന്‍ കഴിയാത്തയാളാണൊ മുസ്ലിങ്ങളുടെ ദൈവം?

ദൈവദൂഷണത്തിനു വധ ശിക്ഷയാണ്‌ ഇസ്ലാമില്‍.

മൊഹമ്മദ് ചെയ്ത ഒരു കാര്യത്തെ ന്യായീകരിക്കാന്‍ ദൈവത്തെ പോലും അവഹേളിക്കുന്നത് ശരിയാണോ?

കാട്ടിപ്പരുത്തി said...

കാളിദാസന്‍-
ചരിത്ര ചര്‍ച്ച ഞാനിവിടെ മുന്നോട്ട് കൊണ്ടുപോകുന്നില്ല. പഴശ്ശി ബ്രിട്ടീഷുകാരെ എതിര്‍ത്ത ചരിത്രത്തിന്റെ കാരണമെല്ലാം പല ചരിത്രങ്ങളില്‍ നിന്നും ഞാനും മനസ്സിലാക്കിയതാണ്. നമ്മുടെ വിഷയത്തിന്റെ മര്‍മ്മം അതല്ലല്ലോ?


ഖുറാനിക നിര്‍ദ്ദേശ പ്രകാരമാണ്, സൈദിനെ സൈനബിനേക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. എന്നു വച്ചാല്‍ അള്ളാ പറഞ്ഞിട്ടു തന്നെ. മൊഹമ്മദിന്റെ സ്വന്തം പ്രവര്‍ത്തി അല്ലേയല്ല. ആ വിവാഹം പരാജയപ്പെടുമെന്നറിയാന്‍ അള്ളാക്കായില്ല. കഷ്ടം.എന്നിട്ടും ആ ശക്തിയെ ദൈവമെന്നു താങ്കളൊക്കെ കരുതുന്നു. അതിനു ഹാ കഷ്ടം എന്നേ പറയാനാകൂ.

എന്നിട്ട് അള്ളാ അത് പ്രാവര്‍ത്തികമാക്കിയോ. ഇല്ല. പരാജയപ്പെടുത്തി കയ്യില്‍ കൊടുത്തു.എന്നു വച്ചാല്‍ അള്ളാ മൊഹമ്മദിനെയും സൈദിനെയും സൈനബിനെയും കുരങ്ങു കളിപ്പിക്കുകയായിരുന്നു. അല്ലെങ്കില്‍ ഒരു പരീഷണം നടത്തുകയായിരുന്നു.

എന്തിനാണു ഷെരീഫെ ദൈവത്തെ ഇതു പോലെ തരം താഴ്ത്തുന്നത്? ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് അറിയാന്‍ കഴിയാത്തയാളാണൊ മുസ്ലിങ്ങളുടെ ദൈവം?


നന്‍മയും തിന്‍മയും അല്ലാഹുവില്‍ നിന്നു തന്നെ എന്നത് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം തന്നെയാണു. നമുക്ക് നന്മ എന്ന്‍ തോന്നുന്നത് ചിലപ്പോള്‍ ആത്യന്തികമായ നന്മ ആകണമെന്നില്ല, തിന്മയുമങ്ങിനെ തന്നെ. അങ്ങിനെ ആ നന്മയെയും തിന്മയെയും ഉള്‍കൊള്ളാന്‍ കഴിയുന്നവെരെയാണു മുസ്ലിങ്ങള്‍ എന്നു വിളിക്കുന്നത്.

കാട്ടിപ്പരുത്തി said...

വിചാരത്തിന്റെ വികാരഭരിതമായ കുറിപ്പു കണ്ടു.

ദത്ത് സമ്പ്രദായം മാത്രമല്ല ഇസ്ലാം നിര്‍ത്തലാക്കിയിട്ടുള്ളത്, മാതാവല്ലാത്ത ഒരാളെ മാതാവെന്നു വിളിക്കുന്നതും സഹോദരിയല്ലാത്ത ഒരാളെ സഹോദരി എന്നു ചേര്‍ത്തുന്നതുമെല്ലാം ( വെറും പേരു പറയുന്നതിലല്ല, സ്വത്തവകാശവും നിയമപരമായും ) നിരോധിച്ചിട്ടുണ്ട്. അതിന്നുള്ള ആയത്താണു അഹ്സാബിലെ തന്നെ

യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക്‌ ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക്‌ മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു.
നിങ്ങള്‍ അവരെ ( ദത്തുപുത്രന്‍മാരെ ) അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ വിളിക്കുക. അതാണ്‌ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത്‌ ( കുറ്റകരമാകുന്നു. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

ഇതിന്റെ പശ്ചാത്തലം മറ്റൊന്നായിരുന്നുവെന്നു മാത്രം.

ഇനി, മക്കളെ പ്രസിവിച്ച ഉടനെ മുലകൊടുക്കാന്‍ മറ്റുള്ളവരെ ഏല്പ്പിക്കുന്ന രീതിക്കും മാറ്റം വരുത്തി. രണ്ടു വര്‍ഷം മുലകൊടുക്കുന്നത് മാതാവിന്റെ ഉത്തരവാദിത്ത്മാക്കി.

ഈ വിഷയങ്ങളെ പ്രതിപാതിക്കുമ്പോള്‍ അന്നത്തെ സാമൂഹിക സാഹചര്യങ്ങളെ കണക്കിലെടുക്കുന്നതിന്നു ചരിത്രകാരന്മാര്‍ അവലമ്പിക്കുന്ന ചില പൊതു മാന ദണ്ഢങ്ങളെ ഉപയോഗിക്കും. അതിന്ന് ഹദീസെവിടെ എന്ന്‍ ചോദിക്കുന്നത് വിഡ്ഡിത്തമാണു.

പിന്നെ പ്രവാചകനെ ശത്രുക്കളല്ല അനുയായികളാണെതിര്‍ത്തെത് എന്ന് വിചാരം വിചാരിച്ചതിന്റെ സ്രോതസ്സ് ഏതാണ്. ലോകത്തില്‍ തന്റെ അനുയായികളാല്‍ ഇത്രമാത്രം സ്നേഹിക്കപ്പെട്ട ഒരു നേതാവിനെ കാണിക്കാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടത് മുസ്ലിം ചരിത്രകാരന്മാരെല്ല. തങ്ങളുടെ കുലീനത പ്രവാചകന്റെ കല്പനെയെക്കാള്‍ വലുതല്ലെന്ന് സൈനബിന്റെ കുടുമ്പം അനുസരിച്ചതും ഈ കല്പനയുടെ ഭാഗം തന്നെ. ഈ സംഭവം തന്നെ വിചാരത്തിന്റെ വാദത്തെ തള്ളിപ്പറയുന്നു.

CKLatheef said...

'ഖുറാനിക നിര്‍ദ്ദേശ പ്രകാരമാണ്, സൈദിനെ സൈനബിനേക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. എന്നു വച്ചാല്‍ അള്ളാ പറഞ്ഞിട്ടു തന്നെ. മൊഹമ്മദിന്റെ സ്വന്തം പ്രവര്‍ത്തി അല്ലേയല്ല. ആ വിവാഹം പരാജയപ്പെടുമെന്നറിയാന്‍ അള്ളാക്കായില്ല. കഷ്ടം.എന്നിട്ടും ആ ശക്തിയെ ദൈവമെന്നു താങ്കളൊക്കെ കരുതുന്നു. അതിനു ഹാ കഷ്ടം എന്നേ പറയാനാകൂ.'

പ്രിയ കാട്ടിപ്പരുത്തി,

കാളിദാസനും കൂട്ടരും ഈ കുറ്റിയില്‍ തിരിഞ്ഞുകൊണ്ടിരിക്കും. എന്താണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവം എന്ന് മനസ്സിലാക്കാന്‍ ഒരു പോസ്റ്റ്ടുന്നതിനുള്ള സമയം ഇവര്‍ എടുത്തിരുന്നെങ്കില്‍ ഇപ്രകാരം ഇവര്‍ക്കൊക്കെ പറയാന്‍ സാധിക്കുമായിരുന്നോ എന്ന് സംശയമാണ്. സുഹൃത്തുകളേ നിങ്ങള്‍ സംവാദമാണുദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങളില്‍ നിന്ന ആ ദൈവത്തെ ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കൂ എന്ന് പറയണമെന്നുണ്ട് പക്ഷെ ആര് കേള്‍ക്കാന്‍.

പിന്നെ യുക്തി എന്ന പേരിലൊരു വിദ്വാന്‍ കുറെ ചോദ്യങ്ങള്‍ ഉത്തരം പറഞ്ഞത് തന്നെ തിരിച്ചും മറിച്ചും ചോദിച്ചിരുന്നല്ലോ. ഇവിടെ അത് തന്നെ ചോദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ എല്ലാ സംശയവും തീര്‍ന്നതുകൊണ്ടായിരിക്കും താങ്കളുടെ ഒരു പരമര്‍ശത്തില്‍ പിടികൂടിയത്.

എന്നെ പ്രഗത്ഭ ചരിത്രകാരന്‍ എന്നൊക്കെ വിളിക്കുന്നതിന് കാരണം. ഇസ്‌ലാമിക ചരിത്രം ഈ വയസ്സിനിടയില്‍ മറിച്ചുനോക്കാന്‍ പോലും അദ്ദേഹത്തിന് സാവകാശം ലഭിക്കാത്തത് കൊണ്ടാകാന്‍ മതി.

കാട്ടിപ്പരുത്തി said...

ഏതാചാരവും ദുരാചാരമായി മാറുന്ന ചില കാര്യങ്ങളുണ്ട്, അതിന് പെട്ടെന്നു മനസ്സിലാകുന്ന ഒരു കാര്യമെന്ന നിലയിലാണു ഞാന്‍ വിവാഹത്തെ ഉദാഹരിച്ചത്, കല്യാനത്തിനു പതിനായിരങ്ങളെ വിളിക്കുന്നവര്‍ ചോദിച്ചാല്‍ പറയുന്ന ന്യായീകരണം ഭക്ഷണം കൊടുക്കുന്നത് നല്ലതെല്ലെ എന്നായിരിക്കും. ഇതിന്ന് പെട്ടെന്നു മറുപടി പറയാന്‍ കഴിയില്ല, പക്ഷെ അവിടെ ഭക്ഷണം നല്‍കുക എന്നതിനേക്കാള്‍ തന്റെ പ്രതാപം കാണിക്കുക എന്നതാകുന്നു. ദത്ത് ഇന്നത്തെ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഈ പ്രശങ്ങളുണ്ടാകുമെന്നു ഞാന്‍ പറഞ്ഞത് അതിനാലാണ്. തങ്ങളുടെ പ്രതാപത്തിന്റെ അടയാളമായി ദത്തെടുക്കല്‍ മാറിയിരുന്നു, അതോടനുബന്ധിച്ച പ്രശ്നഗ്ങളും,

ഇതിനേക്കാളേറെ എനിക്കു തോന്നുന്നത് ദത്തെടുക്കപെട്ട ആളുടെ വ്യക്തിത്വമാണ്. ഞാന്‍ കോളേജില്‍ പടിക്കുമ്പോള്‍ പടിച്ച ഒരു കഥയുണ്ട്. ഇങ്ലിഷ് ഷോര്‍ട്ട് സ്റ്റോരിയില്‍ . എഴുതിയതാരെന്നോര്‍മയില്ല. താന്‍ ദത്തെദുക്കപ്പെട്ടവനാണെന്നറിയുന്ന ഒരാളുടെ മാനസികാവസ്ഥയും തന്റെ പിതാക്കളെ അറിയാന്‍ നടത്തുന്ന ഒരു ശ്രമത്തിന്റെ യഥാര്‍ത്ഥ ചിത്രവുമാനതിന്റെ പ്രമേയം. അതിനെ അവലഭിച്ചാണു എം.ടി. ഉത്തരം എന്ന സിനിമ ചെയ്തിട്ടുള്ളത്. (ഓര്‍മ) . അമേരിക്കയിലെ ഒരു ബെസ്റ്റ് സെല്ലെറായിരുന്നു ഫാതര്‍ ലെസ്സ് അമേരിക്ക. ഇതിനെ കുറിച്ചുള്ള മനശ്ശാസ്ത്ര ചര്‍ച്ചയെല്ലാം ഒന്നു നോക്കിയാല്‍ അറിയാവുന്ന വസ്തുതയാണിത്.

വ്യക്തിയെ കുടുമ്പത്തില്‍ നിന്നും മാറ്റി, സമ്പത്തിന്റെ മാത്രം പേരില്‍ പിതാവിനെ ഇല്ലാതാക്കുന്ന ഏര്‍പ്പാടിന്നു ഇസ്ലാം ഇല്ലാതാക്കുകയാണു ദത്ത് സമ്പ്രദായം ഇല്ലാതാക്കുന്നതിലൂടെ ഇസ്ലാം ചെയ്തത്. എന്നിട്ട് അനാഥ എന്ന രീതിയില്‍ ദൈവത്തിന്റെ പ്രതിഫലം മോഹിച്ച് അവരെ സമ്രക്ഷിക്കുവാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതാണു ദത്തില്ലാതാക്കിയതിന്റെ ചുരുക്കം.

കാട്ടിപ്പരുത്തി said...

ഞാന്‍ പറഞ്ഞ കഥയുടെ പേര്‍ -Search for a stranger - എഴുതിയതാരെന്നു അറിയില്ല

sm sadique said...

ശക്ത്തനായ ഒരു ഇസ്ലാം വിമര്‍ശകനായിരുന്നു ഖുശ്വന്ത്‌ സിംഗ് . അദ്ദേഹം ഇന്ന് പറയുന്നു : "മുന്‍ധാരണ വിഷം പോലെയാണ് .ആദ്യ്‌ഘട്ടങ്ങളില്‍ തന്നെ മനസ്സിനെ അതില്‍ നിന്നും ശുദ്ദീകരിചില്ല എങ്കില്‍ അത് അര്‍ബുദം പോലെ പടരുകയും ശരിയും തെറ്റും വേര്‍തിരിക്കാനുള്ള മനസ്സിന്റെ കഴിവിനെ ഇല്ലാതാക്കി കളയുകയും ചെയ്യും " സ്വന്തം അനുഭവത്തിന്റെ വെളി ച്ഛത്തില്‍ അദ്ദേഹം ഇത്ര കൂടി പറയുന്നു :നിങ്ങളുടെ മുസ്ലിം വിരുദ്ദ മുന്‍ധാരണകള്‍ നീക്കാനുള്ള ആദ്യ്‌ പടി എന്ന നിലക്ക് "കരന്‍ ആമ്സ്ട്രോങ്ങിന്റെ "മുഹമ്മദ്‌ എ പ്രോഫെറ്റ് ഫോര്‍ ഔര്‍ ടൈം എന്ന പുസ്തകം ഞാന്‍ നിര്‍ദേശിക്കുന്നു .മത താരതമ്യ് പഠനത്തില്‍ മുനിര എഴുത്തുകാരിയായ ഇവര്‍ മുസ്ലിമല്ല . പിന്നെ എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാകാത്തവര്‍ക്ക് വേണ്ടി ഇങ്ങനെ പ്രാര്‍ഥിക്കുക "അവരുടെ തെറ്റിദ്ദാരണ നിക്കി അവരെ നീ നേര്‍മാര്‍ഗത്തില്‍ നയിക്കണേ എന്ന് മാത്രം പറഞ്ഞു ചര്‍ച്ച അവരോടു മാത്രം നിര്‍ത്തുക .

ഷെരീഫ് കൊട്ടാരക്കര said...

പ്രിയ കാളിദാസ്സൻ,
തീർച്ച ആയും താങ്കളുടെ കാഴ്ച്ചപ്പാടിലുള്ള ദൈവം താങ്കൾ പറഞ്ഞതു പോലെ തന്നെ ഭാവി അറിയാൻ കഴിയാൻ കഴിയാത്ത ആളാണു. അങ്ങിനെ ഒരു ദൈവം ഇല്ലെന്നു താങ്കളോടൊപ്പം ഞാനും വിശ്വസിക്കുന്നു. താങ്കളുടെ കാഴ്ച്ചപ്പാടിലുള്ള ദൈവം മനുഷ്യനെ കൂടുതൽ കഷ്ടപ്പെടുത്താതെ രാവിലെ യും ഉച്ചക്കും രാത്രിയിലും ഡൈനിംഗ്‌ ടേബിളിനു മുകളിൽ വിശിഷ്ട്യ ഭോജ്യങ്ങൾ കൃത്യമായി എത്തിച്ചു കൊടുക്കുന്നവനും വരാൻ പോകുന്ന ഓരോ വിപത്തും മുൻ കൂട്ടി കണ്ടു അതു ഒഴിവാക്കി ദുഃഖമെന്ന അവസ്ഥ എന്തെന്നു പോലും മനസ്സിലാക്കാൻ അനുവദിക്കാത്ത ഒരു ജീവിതം തരുന്ന ആളുമാണു. ഇല്ല സുഹൃത്തേ അങ്ങിനെ ഒരു കക്ഷി ഇല്ല.

ഷെരീഫ് കൊട്ടാരക്കര said...

ഞാൻ വിശ്വസിക്കുന്ന ദൈവം അണുവിലും അണ്ഡകടാഹത്തിലും നിറഞ്ഞു നിന്നു ഈ പ്രപഞ്ചത്തെ ആസകലം നിയന്ത്രിക്കുന്ന ആളാണു. അദ്ദേഹത്തിന്റെ ഉദ്ദേശങ്ങൾ എന്തൊക്കെ ആണെന്നു ഈ പ്രപഞ്ചത്തിന്റെ ഏതോ ഒരു മൂലയിൽ ഇരുന്നു എന്റെ ഈ അണുമാത്രമായ തലച്ചോർ ഉപയോഗിച്ചു തീരുമാനിക്കാൻ കഴിയില്ല. എങ്കിലും ഒരു സമൂഹ ജീവിയായ മനുഷ്യൻ ചെയ്യേണ്ടതു എന്തെന്നു അവരിപെട്ടവരിൽ നിന്നു തന്നെ തെരഞ്ഞെടുക്കപ്പെട്ട വിശിഷ്ട വ്യക്തികളിലൂടെ ആ ശക്തി വെളിപ്പെടുത്തി തരുന്നു. അതു തിരിച്ചറിഞ്ഞവർ അതു അനുസരിക്കുന്നു. അല്ലാത്തവർ ഉപേക്ഷിക്കുന്നു. പ്രപഞ്ച നിയന്താവു രണ്ടു ഓപ്ഷനും മുമ്പിൽ തന്നു. നിങ്ങൾക്കു സ്വീകരിക്കാം ,ഉപേക്ഷിക്കാം; രണ്ടിന്റെയും ഫലം നിങ്ങൾക്കു തന്നെ. സൈദ്‌-സൈനബ വിവാഹവും ആ കാഴ്ചപ്പാടു തന്നെ.ഗുണവും ദോഷവും അവർക്കു തന്നെ. ഒരു കമന്റിന്റെ ചുരുക്കം ചില വരികളിലൂടെ ഇതു വിവരിക്കാൻ കഴിയാത്തതിനാൽ നിർത്തുന്നു, കാളിദാസ്സനു എല്ലാ ഭാവുകങ്ങളും നേരുന്നു......

CKLatheef said...
This comment has been removed by the author.
CKLatheef said...

“താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള് സാധിച്ചു തരുന്നതില് വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന് കാണുന്നത്!”

യുക്തിവാദികള്‍ക്കിടയില്‍ തെറ്റായി പ്രചരിപ്പിച്ചുകൊണ്ടിരുന്ന ഹദീസിനെ കുറിച്ച്

ഇവിടെ വിശദമാക്കുന്നു.

YUKTHI said...

Qutoing CKLatheef:

"പിന്നെ യുക്തി എന്ന പേരിലൊരു വിദ്വാന്‍ കുറെ ചോദ്യങ്ങള്‍ ഉത്തരം പറഞ്ഞത് തന്നെ തിരിച്ചും മറിച്ചും ചോദിച്ചിരുന്നല്ലോ. ഇവിടെ അത് തന്നെ ചോദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ എല്ലാ സംശയവും തീര്‍ന്നതുകൊണ്ടായിരിക്കും താങ്കളുടെ ഒരു പരമര്‍ശത്തില്‍ പിടികൂടിയത്."

താങ്കളെ ഞാന്‍ സമ്മതിച്ചിരിക്കുന്നു.... താങ്കളുടെ പുത്രഭാര്യയെ മോഹിച്ച പ്രവാചകന്‍? എന്ന പോസ്റ്റിലാണ് ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചത്... എന്റെ ചോദ്യങ്ങളും ഉത്തരങ്ങളും ഇപ്പോഴും അവിടെ കാനാത്തതെന്താനെന്നു പറയാമോ??? ഉത്തരങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ചോദ്യങ്ങളും അവിടെ കാണ്ടെണ്ടതല്ലേ????