Wednesday, December 15, 2010

സൃഷ്ടിവാദവും പരിണാമവാദവും- ശാസ്ത്രീയതയും

ബ്ലോഗില്‍ പരിണാമവാദവും സൃഷ്ടിവാദവും തമ്മിലുള്ള ചൂടേറിയ ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണല്ലോ- പരിണാമവാദം ശാസ്ത്രീയമായി തെളിയിക്കുവാന്‍ കഴിയില്ല എന്നായപ്പോള്‍ സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയത തെളിയിക്കേണ്ടതുണ്ട് എന്ന ചോദ്യത്തിലേക്ക് വന്നിരിക്കുകയാണു പരിണാമവാദികള്‍.

സൃഷ്ടിവാദം ശാസ്ത്രീയമാണോ എന്ന ചോദ്യം തന്നെ നിരര്‍ത്ഥകമാണെന്നാണ് എന്റെ അഭിപ്രായം. കാരണം എല്ലാ കാര്യങ്ങളും ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കാനാവില്ല എന്നതാണ് ഒരാളെ വിശ്വാസിയാക്കുന്നത്. വിശ്വാസം എന്നത് തന്നെ ശാസ്ത്രീയമായി പൂര്‍ണ്ണമായും തെളിയിക്കാനാവാത്ത ഒന്നാണെന്നിരിക്കെ എല്ലാം ശാസ്ത്രീയമായി തെളിയിക്കേണ്ട ഒന്നായി ഒരു വിശ്വാസി എടുക്കേണ്ടതില്ല. ഇത് കേവലം ദൈവ വിശ്വാസത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല.

ഒരു പരിണാമവാദി പരിണാമവാദം ശാസ്ത്രീയമല്ലാ എങ്കില്‍ സൃഷ്ടിവാദം ശാസ്ത്രീയമാണോ എന്ന ചോദ്യം ഉന്നയിക്കുന്നതു തന്നെ പരിണാമവാദികളുടെ പരാജയം സമ്മതിക്കലാണെന്നു പറയാതെ വയ്യ. കാരണം സൃഷ്ടി രഹസ്യങ്ങള്‍ക്ക് ശാസ്ത്രീയമായ ഉത്തരം എന്ന നിലയിലാണു പരിണാമവാദത്തിന്റെ തുടക്കം. എന്നതല്ലാതെ സൃഷ്ടിവാദത്തിനു ഒരു എതിര്‍‌വാദം എന്ന നിലയിലല്ല. അഥവാ  സൃഷ്ടിവാദം പരിണാമവാദത്തിനെതിരില്‍ ശാസ്ത്രീയമായ രൂപപ്പെടുത്തിയ വാദമോ  സിദ്ധാന്തമോ  അല്ല.

മാത്രമല്ല സൃഷ്ടിപ്പ് ഒരു പ്രാപഞ്ചികപ്രതിഭാസം എന്ന രീതിയിലാണു പരിണാമവാദികള്‍ കാണുന്നത്, അതിനാല്‍ തന്നെ അതിന്നൊരു ശാസ്ത്രീയ അടിത്തറ ഉണ്ടായേ മതിയാകൂ. അതിന്നു പകരം ഒരു മറു ചോദ്യം ഒരു വാദത്തിനു കൊള്ളുമെങ്കിലും ഉത്തരമാകുന്നില്ല.

ദൈവം സൃഷ്ടിച്ചതിന്റെ ശാസ്ത്രീയത ചോദിക്കുന്നത് ദൈവത്തെ അംഗീകരിച്ചതിനു ശേഷമല്ലെ ആകാനാകൂ. ഇല്ലാത്ത ദൈവം സൃഷ്ടിക്കുന്ന പ്രശ്നം വരുന്നില്ലല്ലോ-

ഇവിടെ പരിണാമവാദികള്‍ സൃഷ്ടിവാദത്തിനു ശാസ്ത്രീയമായ തെളിവുകള്‍ ചോദിക്കുന്നത് സ്വയം പരിഹാസ്യരാകുകയാണെന്ന് അവര്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നതാണു സത്യം. കാരണം സൃഷ്ടി നമ്മുടെ മുമ്പിലുണ്ട്. യഥാര്‍ത്ഥമായ സൃഷ്ടി ഉണ്ടാകുവാന്‍ രണ്ടു സാധ്യതകളാണുള്ളത്. ഒന്ന്‍ അത് സ്വയം ഉണ്ടായതാകണം. അല്ലെങ്കില്‍ ഒരാള്‍ ഉണ്ടാക്കിയതാകണം. ഈ രണ്ട് സാധ്യതകള്‍ക്കപ്പുറം മറ്റൊന്നില്ല എന്നിരിക്കെ ഒരു സാധ്യത ശരിയല്ല എന്നിരിക്കെ എതിര്‍‌വാദത്തെ അംഗീകരിക്കേണ്ടി വരുന്നു.

അങ്ങിനെ വരുമ്പോള്‍ സൃഷ്ടിവാദം തെറ്റാണെന്നു തെളിയിച്ചാല്‍ പരിണാമവാദം ശരിയാണെന്നു വരില്ലെ? ഇല്ല- കാരണം സൃഷ്ടിവാദത്തിനടിസ്ഥാനമായ കാര്യങ്ങള്‍ പ്രാപഞ്ചികമല്ല. എന്നാല്‍ പരിണാമവാദത്തിന്റെ അടിസ്ഥാനം ശാസ്ത്രമാണെന്ന് പരിണാമവാദികളെങ്കിലും വിശ്വസിക്കുന്നു. വാദിക്കുന്നു. അപ്പോള്‍ തങ്ങളുടെ വാദത്തിന്നാവശ്യമായ തെളിവുകള്‍ നിരത്തേണ്ടത് പരിണാമവാദികളാണ്. അങ്ങിനെ തെളിയിക്കുന്നതില്‍ പരാജയെപ്പെടുമ്പോള്‍ സൃഷ്ടിവാദത്തിനു ശാസ്ത്രീയ തെളുവുകള്‍ ചോദിച്ച് രക്ഷപ്പെട്ടാല്‍ പരിണാമവാദം ശാസ്ത്രീയമാകില്ല.

ദൈവത്തെ കുറിച്ചുള്ള പൂര്‍ണ്ണമായ അറിവ് പൂര്‍ണ്ണമായും യുക്തിയുടെ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുന്ന ഒന്നല്ല. അതിനാല്‍ തന്നെ സൃഷ്ടി രഹസ്യങ്ങളും. ഇതൊരു വിശ്വാസിയുടെ അടിസ്ഥാന വിശ്വാസമെന്നിരിക്കെ സ്രഷ്ടി രഹസ്യം അഥവാ ശാസ്ത്രം നിങ്ങള്‍ക്കറിയാത്തതിനാല്‍ എല്ലാ വസ്തുക്കളും പരിണമിച്ചുണ്ടായതാണെന്ന് ഞങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യരുത് എന്ന് പറയുകയാണു ഇനി യുക്തിവാദികള്‍ക്കു നല്ലത്.

പരിണാമവാദം രൂപപ്പെടുന്നത് തന്നെ ശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണു, അതല്ലാതെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല. വിശ്വാസത്തിന്നെപ്പോഴും കേവലയുക്തിക്കപ്പുറമുള്ള ഒരു  തലമുണ്ട്. എല്ലാ കാര്യങ്ങളും  വിശദീകരണയോഗ്യമല്ല എന്നതാണു വിശ്വാസം തന്നെ. അങ്ങിനെയിരിക്കെ പരിണാമവാദത്തിന്റെ ശാസ്ത്രീയത ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതില്‍ നിന്നു ഓടിയൊളിക്കാന്‍ പരിണാമവാദികള്‍ തര്‍ക്കശാസ്ത്രമെടുക്കരുത്.

അതല്ല, സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയത തെളിയിച്ചിട്ടെ ഇനി പരിണാവാദം ചര്‍ച്ചെക്കെടുക്കാവൂ എന്നാനെങ്കില്‍ അനവധി വിശ്വാസത്തിലേക്ക് പരിണാമവാദ വിശ്വാസവും കടന്നു വരട്ടെ.

Thursday, December 9, 2010

മൂർത്ത യുക്തി(വാദം) , അമൂർത്ത ബാബു(സികെ)

ഈ ബൂലോകത്തെ യുക്തി മുഴുവന്‍ തന്റെ തലയിലാണെന്ന് മുന്നേ പ്രഖ്യാപിച്ച് കഴിഞ്ഞ മഹാനായ ചിന്തകനാണ് ബാബുസാര്‍. ആരെങ്കിലും അതിന്നപ്പുറം ചിന്തിക്കുന്നുവെങ്കില്‍ അവര്‍ക്കെല്ലാം തലക്ക് വെളിവില്ലാത്തതിനാലാണെന്ന് മുമ്പേ അദ്ദേഹം മനസ്സിലാക്കിയിരുന്നു. മാത്രമല്ല സമയം വളരെ സൂക്ഷ്മതയോടെ മാത്രം ചിലവാക്കുന്ന അപൂര്‍‌വ്വം ജനുസ്സുക്കളില്‍ പെട്ട മനുഷ്യനാണദ്ദേഹം. സമയത്തിന്റെ വിലയറിയാത്ത മറ്റുള്ളവര്‍ക്ക് അദ്ദേഹത്തില്‍ വലിയ മാതൃകയുണ്ട്. അങ്ങിനെ തന്റെ വിലപ്പെട്ട കുറച്ച് സമയം ഡോക്കിന്‍സ് നിരൂപണം എന്ന തുക്കടാ ബ്ലോഗില്‍ ചിലവാക്കിയതിന്റെ അരിശം തീര്‍ക്കാന്‍, തുടര്‍‌വായന നിര്‍ത്തിക്കളയേണ്ടി വന്നെങ്കിലും വായിച്ചതനുസരിച്ച് മറുപടിയോ ചര്‍ച്ചയോ അല്ലെങ്കിലും ഹുസൈന്റെ ചവറിനു ചില കുറിപ്പുകള്‍ നല്‍കാന്‍ തന്റെ വിലപ്പെട്ട സമയം നീക്കി വച്ചത് ബ്ലോഗ് സമൂഹത്തിന് ഒരു കിട്ടാകനിയാണ് എന്ന് പറയാതിരിക്കാന്‍ വയ്യ. അതിനാല്‍ അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ് മൂർത്തദൈവം, അമൂർത്തദൈവവും വായിച്ചപ്പോള്‍ തോന്നിയ ചില സംശയങ്ങള്‍ പങ്കു വക്കാതിരിക്കാന്‍ എനിക്കുമാവുന്നുമില്ല.

ബാബുവിന്റെ ആദ്യത്തെ ആരോപണം ഹുസൈന്‍ മലയാളം ബ്ലോഗുലകത്തിലെ യുക്തിബോധമുള്ള സകല മനുഷ്യരെയും കിടുകിടാ വിറപ്പിച്ചു് നിശബ്ദരാക്കുമെന്നുമൊക്കെ ചില അനൗൺസ്മെന്റ്റ് ചെയ്തു എന്നാണു. അങ്ങിനെ ഒക്കെയുണ്ടായോ? അതെപ്പോള്‍? മറിച്ച് ഹുസൈന്റെ ഒരു ബ്ലോഗ് കുറേ ബ്ലോഗു കൂട്ടത്തിലൊന്ന് എന്ന ഒരു സമീപനം മാത്രമുണ്ടായാല്‍ തീരുന്ന ഒരു പ്രശ്നമല്ലെയുള്ളൂ. ബാബു തന്നെ മുമ്പെഴുതിയത് പോലെ    അന്യനിലപാടുകള്‍ മാത്രമല്ല, സ്വന്തനിലപാടുകളും വിമര്‍ശനാത്മകമായ ഒരു പരിശോധനയ്ക്കു് വിധേയമാക്കുവാന്‍ ഏതു് സത്യാന്വേഷിക്കും കടപ്പാടുണ്ടു്. അതിനു് മടി കാണിക്കുന്നിടത്തു് യുക്തിചിന്തപോലും യുക്തിസഹമാവുകയില്ല. തത്വശാസ്ത്രപരമായും, പ്രകൃതിശാസ്ത്രപരമായും മനുഷ്യന്‍ ഇതുവരെ കൈവരിച്ച സങ്കീര്‍ണ്ണവും ആഴമേറിയതുമായ കാര്യങ്ങളില്‍ സാമാന്യമായ ഒരറിവെങ്കിലും ഉണ്ടായാലേ സ്വന്തനിലപാടുകളുടെ അപഗ്രഥനം ഒരു പരിധി വരെയെങ്കിലും വസ്തുനിഷ്ഠമാവുകയുള്ളു.   എന്ന ഒരു സമീപനം പോരെ.

ഒരു വിശ്വാസി ദൈവം ഉണ്ടെന്നു് ശാസ്ത്രീയമായോ അല്ലാതെയോ തെളിയിക്കാൻ തുടങ്ങുന്നതിനു് മുൻപു് ‘ഏതു്’ ദൈവത്തിന്റെ അസ്തിത്വമാണു് താൻ തെളിയിക്കാൻ തുടങ്ങുന്നതെന്നു് ആരും ആവശ്യപ്പെടാതെതന്നെ അവൻ വെളിപ്പെടുത്തിയിരിക്കണം. അല്ലെങ്കിൽ, ചുരുങ്ങിയ പക്ഷം, ആരെങ്കിലും അങ്ങനെ ഒരാവശ്യം മുന്നോട്ടു് വയ്ക്കുമ്പോഴെങ്കിലും ഏതാണു് ‘തന്റെ’ ദൈവം എന്നു് പറയാൻ അവൻ ബാദ്ധ്യസ്ഥനാണു്. 

ബാബുവിന്റെ പ്രധാന പ്രശ്നം അതാണു. ഹുസൈന്‍ തന്റെ ദൈവത്തെ പറയുന്നില്ല. പക്ഷെ ബാബു ഒരു യുക്തിവാദിയല്ലെ? കാര്യങ്ങള്‍ പറയുമ്പോള്‍ യുക്തിസഹമാകേണ്ടതുണ്ടല്ലോ- ഒരു യുക്തിവാദിയുമായുള്ള ആദ്യത്തെ പ്രശ്നം ദൈവത്തിന്റെ സ്വഭാവത്തേക്കാള്‍ അസ്ഥിത്വവുമായി ബന്ധപ്പെട്ടതായിരിക്കണമല്ലോ?

ദൈവം ഉണ്ടെങ്കിലെല്ലേ ഏതാണു ശരിയായ ദൈവം എന്ന ചോദ്യത്തിനു തന്നെ പ്രസക്തിയുള്ളൂ.
ഉദാഹരണത്തിന് ബാബു ഒരു കമ്യൂണിസ്റ്റ്കാരെനെന്നു കരുതുക. ഒരു വലതുപക്ഷക്കാരനോട് സോഷ്യലിസത്തെ കുറിച്ചും കമ്യൂണിസത്തെ കുറിച്ചും വിശദീകരിച്ചതിനു ശേഷമല്ലേ അതില്‍ നക്സലാണോ. സി/പീ/എമ്മാണോ സി.പി.ഐ ആണോ ശരിയായ വീക്ഷണം പുലര്‍ത്തുന്നത് എന്നുള്ള ചര്‍ച്ചക്ക് പ്രസക്തിയുള്ളൂ. അതേ പോലെ അല്ലാഹുവോ യഹോവയോ അയ്യപ്പനോ ശരി  എന്ന ചര്‍ച്ച പ്രസക്തമാകുന്നത് ദൈവം ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ചക്ക് ശേഷമല്ലേ?

ഒരു പുസ്തകമോ രണ്ടു് ലേഖനങ്ങളോ വായിച്ചതിന്റെ പേരിൽ ‘യുക്തിവാദി’ ആവുന്നവൻ, അടുത്ത തലവേദന വരുമ്പോൾ വീണ്ടും ദൈവവിശ്വാസിയായി മാറിയിരിക്കും. അത്തരക്കാർ യഥാർത്ഥത്തിൽ ഒരിക്കലും യുക്തിവാദികൾ ആയിത്തീർന്നിരുന്നില്ല എന്നതാണു് സത്യം. അതിനുവേണ്ട ലോജിക്കൽ ആൻഡ്‌ ഫിലോസഫിക്കൽ ഡെപ്ത്‌ അവരുടെ ചിന്തകൾ ഒരിക്കലും കൈവരിച്ചിട്ടുണ്ടായിരുന്നില്ല. 

അങ്ങിനെ ഡെപ്ത് കൈവരിച്ച ബാബുവാകട്ടെ ഡെപ്തായി കാര്യങ്ങള്‍ പറയുന്നതിന്നു പകരം ഇങ്ങിനെയുള്ള കുറേ ക്ലീഷേകളില്‍ കളിക്കുകയാണു.  ഉദാഹരണത്തിനു

അക്വീനാസിന്റെ തെളിവുകൾ ഡോക്കിൻസ്‌ ഖണ്ഡിക്കാൻ ‘ശ്രമിക്കുക’ മാത്രമല്ല, ഖണ്ഡിക്കുകയും ചെയ്തു എന്നു് ആ പുസ്തകം വായിച്ചിട്ടുള്ള ആർക്കും മനസ്സിലാവും. തന്നെയുമല്ല, അക്വീനാസിന്റെ തെളിവുകളെ ഖണ്ഡിച്ചതിന്റെ നേട്ടം ഡോക്കിൻസിന്റേതല്ല, അവ പണ്ടേ ഖണ്ഡിക്കപ്പെട്ടവയാണു്.

എന്ന് ബാബു എഴുതുമ്പോള്‍ അങ്ങിനെ ഡോക്കിന്‍സ് ഖണ്ഡിച്ച വാദങ്ങളെ ഒന്നു മൊഴിമാറ്റി കൊടുക്കുന്ന പണിയേ ചെയ്യേണ്ടിയിരുന്നുള്ളൂ. പക്ഷെ, അവിടെ വാദങ്ങളെ ഖണ്ഡിക്കുന്നതിന്നു പകരം വിടുവായത്തം പറയുക മാത്രമാണു തുടര്‍ന്നുള്ള

" 6/7 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന മുഹമ്മദിന്റെ ഖുർആൻ ദൈവവചനമാണെന്നു് കട്ടായമായും വിശ്വസിക്കുന്ന ശ്രീ എൻ. എം. ഹുസൈൻ, പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അക്വീനാസിന്റെ പണ്ടേ ഖണ്ഡിക്കപ്പെട്ട തത്വങ്ങൾ തന്റെ നിലപാടുകൾക്കു് യോജിച്ചതായതുകൊണ്ടു് ഇന്നും സാധുവാണെന്നു് വിശ്വസിക്കുന്നു, അതു് കേൾക്കുന്നവരെല്ലാം അങ്ങനെ തന്നെ വിശ്വസിക്കുമെന്നു് കരുതുകയും ചെയ്യുന്നു. ശരിയാണു്, കേരളത്തിലെ നൂറുശതമാനം വിശ്വാസികളും മതഭേദമെന്യേ അതൊക്കെ വിശ്വസിച്ചെന്നുവരും. അക്വീനാസിനെ പോയിട്ടു് സ്വന്തം മതഗ്രന്ഥമായ ഖുർആനോ ബൈബിളോ ഗീതയോ വായിക്കാത്തവരാണു് വിശ്വാസിപ്പട്ടം കെട്ടി കേരളത്തിലൂടെ നടക്കുന്ന മിക്കവാറും മുഴുവൻ പേരും. അതാണു് വ്യാഖ്യാതാക്കളുടെ തുറുപ്പുചീട്ടും. എല്ലാം പൊട്ടന്മാരാവുമ്പോൾ തങ്ങളുടെ ചെമ്പു് തെളിയും എന്ന ഭയം വേണ്ടല്ലോ." 

എന്ന  വരികളിലൂടെ ചെയ്യുന്നത്.

“ഞാൻ ഒരു ആനയാണു്, നീ ഒരു കുഴിയാനയും” എന്ന രീതിയിലുള്ള പൊങ്ങച്ചപ്രകടനം വസ്തുതാപരമായി ആരെയും എങ്ങും എത്തിക്കുന്നില്ല. എന്നും ബാബു പറയുന്നു. ശരിക്കും ഇത് വായിച്ച് സ്റ്റണ്ടടിച്ചു പോയി എന്നു പറയാതെ വയ്യ. കാരണം ബാബു തന്നെ കുറിച്ചെഴുതുന്ന പല പ്രസ്ഥാവനകളും അദ്ദേഹത്തെ ഒരു തന്നെപ്പൊക്കി എന്ന നാടന്‍ ചൊല്ലില്‍ വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നു. ദൈവ വിശ്വസികളെല്ലാം തലയില്‍ ചകിരിചോറുമായി നടക്കുന്നവരെന്നും മാനസികരോഗികളെന്നും മാത്രം എഴുതിവരുന്ന ഉദ്ധരണികളാണു ബാബുവിന്റെ പോസ്റ്റുകള്‍ മുഴുവന്‍. ചില സാമ്പിളുകള്‍-

സാക്ഷാൽ കുരങ്ങൻ മാതൃകയിൽ അങ്ങോട്ടു് പറയുന്നതു് അതേപടി  ഇങ്ങോട്ടു് തിരിച്ചുപറയുന്ന തരം ഡയലോഗുകളാണു് അവരുടെ മാസ്റ്റർപീസ്‌.  കാഴ്ചക്കാർ മുഴുവൻ 'ലോറലും ഹാർഡിയും' ആണെന്ന ധാരണയിൽ അവർ ഡാർവിനേയും,  ഐൻസ്റ്റൈനേയും, ഡോക്കിൻസിനേയുമൊക്കെ കാലിൽ പിടിച്ചു് കശക്കി എറിയുന്ന  നമ്പരുകൾ കോമാളികളുടെ ചരിത്രത്തിൽ സമാനതകളില്ലാത്തവയാണു്. ഒരിക്കലും  അധഃപതിക്കാൻ പാടില്ലാത്ത ഒരു നിലവാരത്തിലേക്കു് മനുഷ്യരുടെ സാമാന്യബുദ്ധി  തരം താണാൽ എങ്ങനെയിരിക്കും എന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങൾ! 
(സ്വന്തം ദൈവത്തെ വ്യാഖ്യാനിച്ചു് കൊല്ലുന്നവർ (രണ്ടാം ഭാഗം))


വരിയുടച്ചവരോടു് ലൈംഗികശേഷിയെപ്പറ്റി സംവദിക്കുന്നതുപോലെയാണു് തീവ്രവിശ്വാസികളുമായി യുക്തിബോധം ചർച്ച ചെയ്യുന്നതു്. അതുവഴി ഷണ്ഡനു് ലൈംഗികശേഷിയോ, മതഭ്രാന്തനു് യുക്തിബോധമോ ഉണ്ടാവുകയില്ല. ഏതെങ്കിലുമൊരു ദൈവത്തിൽ വിശ്വസിക്കുക എന്നതിനോളം എളുപ്പമായ വേറൊരു കർമ്മവുമില്ല. ഏതു് നിരക്ഷരകുക്ഷിക്കും ദൈവത്തിൽ വിശ്വസിക്കാം. വെറുതെ വിശ്വസിക്കുക എന്നതിൽ കവിഞ്ഞ ഒരു നിബന്ധനയും വിശ്വാസത്തിനില്ല. 

ചില 'നിത്യ ഇന്നലെകളെ' തിരുത്താൻ ആവില്ലെങ്കിലും ചിന്താശേഷി പൂർണ്ണമായും മതവിശ്വാസത്തിനു് അടിയറവച്ചിട്ടില്ലാത്തവരെ അവരുടെ നിലപാടുകൾ ഒരു പുനർവിചിന്തനത്തിനു് വിധേയമാക്കാൻ പ്രേരിപ്പിച്ചേക്കാം


 പറയാൻ അഭിപ്രായമൊന്നും ഇല്ലാത്തതല്ല അതിനു് കാരണം. സാമാന്യവിദ്യാഭ്യാസമെങ്കിലു- മുള്ള മനുഷ്യരുടെ യുക്തിബോധത്തിനു് നിരക്കുന്നതും, തന്മൂലം സാധാരണഗതിയിൽ സംശയത്തിനു് ഇടയുണ്ടാവാൻ പാടില്ലാത്തതുമായ വാദമുഖങ്ങൾ പോലും അംഗീകരിക്കാൻ കഴിയാത്തവരുമായുള്ള ഏതൊരു ചർച്ചയും മനുഷ്യബുദ്ധിയെ മുരടിപ്പിക്കാനും പിന്നോട്ടടിക്കാനും മാത്രമല്ലാതെ, ഏതെങ്കിലും വിധത്തിൽ വളർത്താൻ സഹായകമാവുകയില്ലെന്നതിനാൽ എതിർക്കാൻ വേണ്ടിമാത്രം എതിർക്കുന്ന അത്തരം 'നാൽക്കവലവാദപ്രതിവാദങ്ങളിൽ' തലയിടാതിരിക്കുന്നതാണു് എന്തുകൊണ്ടും നല്ലതു് എന്ന തോന്നൽ. 


എന്തു് പറയണം, എന്തു് പറയാതിരിക്കണം എന്നതു് ആരോടു് പറയുന്നു എന്നതിൽ അധിഷ്ഠിതമാണെന്നതിനാൽ ആരോടാണു് പറയുന്നതു് എന്നു് നേരത്തേ അറിയാൻ കഴിഞ്ഞാൽ പല സംഭാഷണങ്ങളും ലാഭമല്ലാതെ നഷ്ടമൊന്നുമില്ലാത്തവിധത്തിൽ ആരംഭിക്കുന്നതിനു് മുൻപു് തന്നെ അവസാനിപ്പിക്കാവുന്നവയാണു് എന്നതു് വേറൊരു സത്യം.
(വിശ്വാസിയുടെ പോക്കറ്റിലെ ദൈവം)

ഇതെല്ലാം തന്നെ ബാബു സ്വയം ഒരു ആനയാകുന്നു എന്ന് എനിക്ക് തോന്നിയ ചില വാക്യങ്ങളാണ്. ഇങ്ങിനെ ഒരാനയായ ഒരാള്‍ മറ്റൊരാളെ കുറിച്ച് ആനയെന്ന് വിളിക്കുന്നത് കേള്‍ക്കാന്‍ രസമുണ്ട്.

ബാബുവിന്റെ പ്രശ്നം  “അല്ലാഹു എന്ന ഏകദൈവത്തിൽ താങ്കൾ വിശ്വസിക്കുന്നുണ്ടോ? അല്ലാഹു 1400 കൊല്ലം മുൻപു് മുഹമ്മദിനു് ഒരു മാർഗ്ഗനിർദ്ദേശം (ദിവ്യമായ) കൊടുത്തു എന്നും താങ്കൾ കരുതുന്നുണ്ടോ? ദയവായി ഈ ചോദ്യത്തിനു് ഉത്തരം തരിക, ധൈര്യമായി.” എന്ന ഒറ്റവാക്യത്തിൽ മറുപടി പറയാമായിരുന്ന Dr.Doodo-വിന്റെ ഒരു കമന്റിനു് മറ്റാരോ വന്നു് കുറെ ഗീർവ്വാണം അടിച്ചതല്ലാതെ, ഹുസൈന്റെ വകയായി ഒരുത്തരവും നൽകിക്കണ്ടില്ല എന്നതാണെന്ന് വ്യക്തമാക്കുന്നുണ്ട്.

 Dr.Doodo വിന്റെ നിലവാരം അദ്ദേഹത്തിന്റെ പല ചോദ്യങ്ങളിലും കാണാറുള്ളതാണു. ഒരു നല്ല ചര്‍ച്ച എങ്ങിനെ വഴി തെറ്റിക്കണം എന്ന കല പഠിക്കേണ്ട യുക്തിവാദകലാകാരന്മാരാണ് ഇതു പോലെയുള്ള ചില കോമാളികള്‍ . അവര്‍ക്കെല്ലാം അര്‍ഹിക്കേണ്ട മറുപടികള്‍ അവഗണനയാണെന്ന് ഹുസൈനറിയാം. എന്തായാലും ആദ്യത്തെ പോസ്റ്റ് വായിച്ചപ്പോള്‍ തന്നെ ഓക്കാനിച്ച ബാബു ഹുസൈന്റെ ബ്ലോഗിലെ നാലാമത്തെയോ അഞ്ചാമത്തെയോ പോസ്റ്റിലെ ഡോഡുവിന്റെ കമെന്റ്റ് വായിച്ചത് എങ്ങിനെയാണാവോ?

ഇനി ഡൂഡ് ആവശ്യപ്പെട്ടത് പോലുള്ള ഒരു ചര്‍ച്ച പ്രസക്തമാകുന്നത് ദൈവം ഉണ്ടോ ഇല്ലയോ എന്നതിനു ശേഷമല്ലേ- ദൈവത്തിന്റെ വിശേഷണങ്ങളില്‍ വിശ്വസിക്കുന്നവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട് എന്നതിനാല്‍ അത് ദൈവമില്ല എന്നതിനെങ്ങിനെ തെളിവാകും. അത് ഡൂഡോ സുശീലോ അപ്പൂട്ടനൊ ആരാകട്ടെ ചര്‍ച്ചയില്‍ പിന്നീട് കൊണ്ട് വരാനാവുന്നതല്ലെയുള്ളൂ.

ഒരു ക്രമമനുസരിച്ച് ചര്‍ച്ച ചെയ്യുക എന്നത് ഒരു സം‌വാദത്തിന്റെ പ്രാഥമിക സ്വഭാവമല്ലെ? അതെല്ലാതെ യേശു ക്രൂശിക്കപ്പെട്ടോ ഇല്ലയോ എന്ന വിഷയം ഒരു യുക്തിവാദിയോടാണോ ചര്‍ച്ചക്കെടുക്കുക. അപ്പോള്‍ ഡാക്കിന്‍സിനെ വിട്ട് അയ്യപ്പനിലേക്കും യാഹോവയിലേക്കും അല്ലാഹുവിലേക്കും  സുശീലനും ബാബുവിനും ചര്‍ച്ച കൊണ്ട് പോകേണ്ടത് നില നില്‍പ്പിന്റെ പ്രശ്നം തന്നെയാണു.  തങ്ങളുടെ കാലിന്നടിയിലെ മണ്ണൊലിച്ച് പോകുന്നത് അവര്‍ വ്യക്തമായുമറിയുന്നുണ്ട്.

വിഷയത്തിലേക്ക് കടക്കുന്ന ബാബു-

ദൈവം ഇല്ല എന്നു് തർക്കിക്കേണ്ട ആവശ്യം സത്യത്തിൽ ഒരു നിരീശ്വരവാദിക്കില്ല. 

പിന്നെന്താണാവോ ഈ നിരീശ്വരവാദികള്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്. ബാബുവിന്റെ തന്നെ ബ്ലോഗിലെ പ്രധാന വിഷയമെന്താണു. അങ്ങിനെ ആവശ്യമില്ലാത്തതില്‍ തര്‍ക്കിക്കുന്നതിനെയാണോ യുക്തിവാദം എന്നു പറയുക. ഹുസൈന്റെ ഒന്നാമത്തെ പോസ്റ്റായ
നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍('നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം)   വായനക്കാര്‍  ഒന്നു വായിക്കുക. എന്നിട്ട് ബാബു വിഷയത്തിലേക്ക് എത്രമാത്രം പ്രവേശിച്ചു എന്നും വിലയിരുത്തുക. ഖണ്ഡനം എന്നാലെന്ത് എന്നും ഇനി യുക്തിവാദികളെ പഠിപ്പിക്കേണ്ടി വരുമോ? ഹുസൈന്‍ പറഞ്ഞ ഏതെങ്കിലും ഒരു ഭാഗത്തെ ബാബു സ്പര്‍ശിക്കുന്നു പോലുമില്ല. തന്റെ വക ഒരു ലേഖന പരമ്പര എഴുതിയാല്‍ ഖണ്ഡനം എന്നു പറയില്ല. അതിനെ നമുക്ക് വിഷയാധിഷ്ഠിതമായ മറ്റൊരു പോസ്റ്റ് എന്നു വേണമെങ്കില്‍ വിളിക്കമെന്നെല്ലാതെ.

പിന്നെ പ്രൊബബിലിറ്റി വച്ചൊരു കളിയാണു. ഈ പ്രപഞ്ചം മുഴുവന്‍ ആകസ്മികമായി രൂപപ്പെട്ടു എന്നു പറയുന്ന വിശ്വാസം ഒരു സൃഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ടു എന്നു പറയുന്ന വിശ്വാസത്തേക്കാള്‍ മികച്ചതാണെന്നതിനു എന്തു തെളിവുണ്ട്. അതാണല്ലോ നമ്മുടെ ചര്‍ച്ചയുടെ മര്‍മ്മം തന്നെ. രണ്ടും വിശ്വാസങ്ങള്‍ തന്നെയല്ലെ.

ബാബുവിന്റെ പോസ്റ്റിന്റെ ആകെത്തുക അവസാനത്തെ പാരഗ്രാഫാണു. അതാകട്ടെ ഹുസൈന്റെ പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ ചര്‍ച്ചക്കെടുത്തതും.

ഗ്രന്ഥകാരന്‍ എഴുതുന്നത് ശ്രദ്ധിക്കുക: "ദൈവം ഉണ്ടെന്ന് വിശ്വസിക്കു ന്നവര്‍ ഏറെയുണ്ട്. പക്ഷേ, അല്‍ഭുതകരമെന്ന് പറയട്ടെ, ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല.''(6) ഹുസൈന്‍ വിഷയം തുടങ്ങുന്നത് ചര്‍ച്ചയിലൂടെയാണു. ഡാക്കിന്‍സിന്റെ പുസ്തകത്തിലെ വിഷയത്തിലേക്ക് നേരിട്ട് പ്രവേശിക്കുകയും തന്റെ വാദങ്ങള്‍ നിരത്തുകയുമാണു ചെയ്യുന്നത്. ബാബുവാകട്ടെ അവസാന പാരഗ്രാഫിലേക്ക് വിഷയമൊതുക്കുകയും ഗീര്‍‌വ്വാണം നിറച്ചൊരു പോസ്റ്റ് മലയാള ബൂലോകത്തിനു സമര്‍പ്പിക്കുകയും ചെയ്യുന്നു.

എന്തായാലും ചര്‍ച്ച തുടരട്ടെ - ബാബുവും തുടരും എന്നു തന്നെയാണല്ലോ എഴുതിയിരിക്കുന്നത്.

Tuesday, July 6, 2010

ജോസഫിനെ വെട്ടുമ്പോള്‍ വാഴവെട്ടുന്നവര്‍

ഒരാളുടെ മരണവുമായി ഒരു വീട്ടില്‍ പോയതായിരുന്നു. ചടങ്ങുകളെല്ലാം കഴിഞ്ഞു വീട്ടുകാര്‍ ദുഖകരമായ ഒരന്തരീക്ഷത്തിലിരിക്കുമ്പോഴാണു നല്ല രണ്ട് ചെറുപ്പക്കാര്‍ കടന്നു വന്നത്. നല്ല സുമുഖനായ ഒരാളും പിന്നെ അത്രയില്ലെങ്കിലും കുറച്ചു മെലിഞ്ഞ ഒരുത്തനും. എനിക്കു വളരെ വേണ്ടപ്പെട്ട ആളായതിനാല്‍ അവരിലെ പരിചയക്കാരെയൊക്കെ എനിക്കറിയാമായിരുന്നു. പക്ഷെ കച്ചവടക്കാരനയ പരേതനെ തേടി പലരും വരാന്‍ സാധ്യതയുള്ളതിനാല്‍ ആരാണെന്ന് ഞാനൊന്നു തിരക്കി. അപ്പോള്‍ അവര്‍ക്ക് മരിച്ച ആളെ പരിചയമോ കേട്ടു കേള്‍‌വിയോ പോലുമില്ല. പക്ഷെ അല്പം സാമ്പത്തിക നിലവാരമുള്ള ഒരാള്‍ മരിച്ചതാണെന്നു മാത്രമറിയാം. അവസരം മുതലെടുത്ത് പിരിവിന്നിറങ്ങിയ യുവ കോമളന്മാരാണെന്നു മാത്രം.

ജബ്ബാറിന്റെ ജോസഫിനെ വെട്ടി നുറുക്കി എന്ന പോസ്റ്റും ഇത്തരത്തിലുള്ള ഒന്നാണ്. ഏത് അവസ്ഥയിലും നമ്മുടെ കീശയിലേക്കെന്തെങ്കിലും എന്ന മനോഭാവം കേവലം സാമ്പത്തികം മാത്രമല്ല. ആശയങ്ങള്‍ കൈകാര്യം ചെയ്യുന്നവരായാലും കൈകൊള്ളുന്നത് അല്‍‌പത്തമാണു.

ജോസഫ് ഒരു തെറ്റും ചെയ്തില്ല എന്ന രീതിയില്‍ സമര്‍ത്ഥിക്കാനാണ് ജബ്ബാര്‍ ശ്രമിക്കുന്നത്. അതിനു ഉപോത്പകമായി കൊണ്ടുവരുന്ന തെളിവാകട്ടെ എം.എ ക്ക് പഠിക്കാനുള്ള തിരക്കഥകളുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിലെ ഒരു പരാമര്‍ശമാണു ജോസഫിന്റെ ചോദ്യപേപ്പറിന്റെ വിവാദ പരാമര്‍ശത്തിന്റെ മൂല സ്രോതസ്സെന്നു വാദിച്ചും.പക്ഷെ, ജോസഫ് തയ്യാറാക്കുന്ന ചോദ്യപേപ്പര്‍ ബി.കോമിനുള്ളതും. ഇനി ആ ഭാഗം തന്നെ ഒരു ഭ്രാന്തന്‍ പുലമ്പുന്ന ചില വാക്കുകള്‍ എന്ന രീതിയില്‍ സന്ദര്‍ഭത്തില്‍ ഒരിക്കലും വിവാദമില്ലാതെ വിശദീകരിക്കുന്നതും. ഭ്രാന്തന്മാര്‍ പുലമ്പുന്നതെല്ലാം എഴുതാനും പറയാനും കൊള്ളില്ലെന്ന് യുക്തിവാദികള്‍ക്ക് അറിയില്ലെങ്കില്‍ പരിതാപകരമാണ് കാര്യം.

ഇവിടെ ജോസഫ് ചെയ്തതിനെ ന്യായീകരിക്കുന്നത് അന്ധമായ ചില മാനസിക ദൗര്‍ബല്യങ്ങളാലായാണ്. എല്ലാ യുക്തിവാദികളും അങ്ങിനെയാണെന്ന് ഞാന്‍ പറയില്ല. കാരണം ആ പോസ്റ്റിനു തന്നെ കമെന്റിട്ട സുശീല്‍ കുമാര്‍ പി പി എന്ന യുക്തിവാദികൂടിയായ ബ്ലോഗര്‍ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. ഇത് സ്വാഭാവികമാണു. ഒരേ യുക്തിവാദികള്‍ തന്നെ ഒരേ പ്രശ്നത്തില്‍ രണ്ട് നിലപാടുകളെടുക്കുന്നു. ഇതാണു മതത്തിലും സംഭവിക്കുന്നത്. ചിലര്‍ ജബ്ബാറിനെ പോലെ അവസരം മുതലെടുത്ത് തങ്ങളുടെ താത്പര്യങ്ങള്‍ നടപ്പിലാക്കുന്നു. എന്നാല്‍ മറ്റു ചിലരാകട്ടെ വസ്തുതകളെ ശരിയായ സമീപനത്തിലൂടെ നോക്കി കാണുന്നു. ഇത് ഒരോരുത്തരുടെയും നിലവാരം പോലെയിരിക്കും. മുസ്ലിങ്ങളിലും ജബ്ബാറിന്റെ നിലവാരമുള്ളവരും സുശീല്‍കുമാറിന്റെ നിലവാരത്തിലുമുള്ളവരുമുണ്ടാകും. ഒരു സമൂഹമെന്ന നിലയില്‍ സമൂഹത്തിന്റെ ദൗര്‍ബല്യങ്ങള്‍ മുസ്ലിങ്ങലിലുമുണ്ടാകുമല്ലോ.

ഇവിടെയാണു സമുദായ നേതൃത്വം എന്തു ചെയ്യുന്നു എന്ന് നമുക്ക് നോക്കേണ്ടത്. പലപ്പോഴും ഒരു സമൂഹത്തിലെ ശബ്ദം അതിലെ ഒറ്റപ്പെട്ടവര്‍ കയ്യടക്കുന്നു എന്നത് ഒരു സത്യമാണു. ഉദാഹരനത്തിനു ഇന്ന് ഹിന്ദു എന്ന ശബ്ദം പെട്ടെന്നു പ്രതിനിധീകരിക്കുന്നത് അര്‍.എസ്.എസ്സിനെയാണു. പക്ഷെ കേരളത്തിലെ ഒരു പൊതു തിരഞ്ഞെടുപ്പില്‍ ഇത്ര ഹിന്ദുക്കളുണ്ടായിട്ടും അവരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളുടെ കക്ഷികള്‍ക്ക് ഇന്നും പത്തുശതമാനം വോട്ട് നേടാന്‍ കഴിഞ്ഞിട്ടില്ല. മുസ്ലിം പ്രശ്നം കൈകാര്യം ചെയ്യുന്നത് മഅദനിയും എന്‍.ഡി.എഫുമാണു. കണ്ണൂരില്‍ ഒന്നാകെ തങ്ങളുടെ  കുട്ടയിലാണെന്നു പറഞ്ഞു കിട്ടിയത് എത്ര വോട്ടാണെന്നു നമുക്കെല്ലാമറിയാം. പക്ഷെ, പലപ്പോഴും മത പ്രശ്നങ്ങള്‍ തങ്ങളാണു കൈകാര്യം ചെയ്യുന്നതെന്ന ധാരണയുണ്ടാക്കാന്‍ ഇവര്‍ വൈകാരിക പ്രശ്നങ്ങളെ കത്തിക്കാന്‍ ശ്രമിക്കുന്നു എന്നത് ഒരു സത്യം മാത്രമാണ്. ഇവിടെ ജോസഫ് പ്രശനത്തില്‍ മുസ്ലിംലീഗും സാമുദായിക മത കക്ഷികളും ഈ കാടത്തത്തെ പിന്തുണച്ചിട്ടില്ല.

പക്ഷെ കേരളത്തിലെ ഇതിലും ഭീകരമായ ഒരു സംഭവത്തെ പരസ്യമായി ന്യായീകരിച്ചത് ദൈവ നിഷേധിയായ എം.എന്‍. വിജയന്‍ ആയിരുന്നു എന്ന വസ്തുത നിഷേധിക്കാനാവില്ല. അതാകട്ടെ തികച്ചും  ഭൗതികവാദത്തിലധിഷ്ടിതമായ  ഒരു കക്ഷിക്കു വേണ്ടിയും. അപ്പോള്‍ അക്രമത്തെ ന്യായീകരിക്കുന്നു എന്ന തെമ്മാടിത്തം ചെയ്യുന്ന വൃത്തികെട്ട ഏര്‍പ്പാട് കേരളത്തില്‍ ചെയ്ത പാരമ്പര്യം മതനിഷേധികള്‍ക്കുള്ളതാണെന്ന സത്യം മറച്ച് കിട്ടിയ സമയം തന്റെ മനോവിഭ്രാന്തി പുറത്തെടുക്കുന്നത്  എല്ലാവരും ചരിത്രം മറന്നു എന്ന ധരിക്കുന്നതിനാലാണു.

അതിന്നു പുറമെ തങ്ങളിലെ ഒരു വിഭാഗത്തിന്റെ ചെയ്തികളെ ന്യായീകരിക്കുന്നതിനു പകരം തങ്ങളുടെ രക്തം വരെ നല്‍കി ആ ജീവനോടുള്ള ബഹുമാനം നല്‍കിയ ഒരു മതവിഭാഗവും ഈ സമുദായത്തില്‍ നിന്നു തന്നെ മാതൃക കാണിച്ചു എന്നതും കേരളം നല്ല ഓര്‍മകളില്‍ സൂക്ഷിക്കും എന്നും നമുക്ക് പ്രത്യാശിക്കാം.

Saturday, March 27, 2010

നന്മയും തിന്മയും വിധിയും

നന്മയും തിന്മയും അല്ലാഹുവില് നിന്നു തന്നെ എന്നത് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം തന്നെയാണു. നമുക്ക് നന്മ എന്ന് തോന്നുന്നത് ചിലപ്പോള് ആത്യന്തികമായ നന്മ ആകണമെന്നില്ല, തിന്മയുമങ്ങിനെ തന്നെ. അങ്ങിനെ ആ നന്മയെയും തിന്മയെയും ഉള്കൊള്ളാന് കഴിയുന്നവെരെയാണു മുസ്ലിങ്ങള് എന്നു വിളിക്കുന്നത്
കാളിദാസന്റെ ഒരു പോസ്റ്റില്‍ ഞാനിട്ട ഒരു കമെന്റില്‍ നിന്നും ഉള്ള ഒരു ഭാഗം അടര്‍ത്തിയെടുത്ത് കര്‍മങ്ങളിലെ നന്മ-തിന്മയിലേക്ക് കൂട്ടി കുഴച്ച് തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.
ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍ ആറും അടിസ്ഥാന കര്‍മങ്ങള്‍ അഞ്ച് കാര്യങ്ങളുമാണ്. കര്‍മങ്ങള്‍ എന്നാല്‍ നാം അനുഷ്ഠിക്കേണ്ടതായ പ്രവര്‍ത്തനങ്ങള്‍. അവ. സത്യസാക്ഷ്യം, നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ് എന്നിവ
അടിസ്ഥാന വിശ്വാസങ്ങളില്‍ പെട്ടവ- അല്ലാഹുവിലുള്ള വിശ്വാസം, മലക്കുകളിലുള്ള വിശ്വാസം, പ്രവാചകരിലുള്ള വിശ്വാസം, ഗ്രന്ഥങ്ങളിലുള്ള വിശ്വാസം, അന്ത്യ ദിനത്തിലുള്ള വിശ്വാസം, വിധിയിലുള്ള വിശ്വാസം.
ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങള്‍ തന്നെ കര്‍മ്മം വിശ്വാസം എന്നീ രണ്ട് വിഭാഗങ്ങളിലായി തരം തിരിച്ചാണു രൂപപ്പെടുത്തിയിട്ടുള്ളത്.
ഇതില്‍ വിശ്വാസകാര്യങ്ങളിലെ വിധിയിലുള്ള വിശ്വാസത്തില്‍ വരുന്നതാണ് ഒരാള്‍ക്ക് വന്നുഭവിക്കുന്ന നല്ലതും ചീത്തതുമായ കാര്യങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ളതാണെന്നു. അതിനെയാണു നന്മയും തിന്മയും അല്ലാഹുവില്‍ നിന്നു തന്നെ എന്നതിന്റെ വിവക്ഷ.
ഇത് ഒരാളുടെ പ്രവര്‍ത്തിയിലെ നന്മ-തിന്മ എന്നതിലേക്ക് കൊണ്ട് വരുമ്പോള്‍ സന്ദര്‍ഭവും ഉദ്ദേശവും മാറ്റിമറിക്കാന്‍ കഴിയും.
ഇനി നന്മ തിന്മ എന്നത് ഹൈറ് ശറ് എന്ന പദത്തിന്റെ മലയാളമായാണു ഞാന്‍ ഉപയോഗിച്ചത്. എന്റെ പദത്തേക്കാള്‍ ഗുണം ദോഷം എന്ന പദമായി ലത്തീഫ് കഴിഞ്ഞ പോസ്റ്റിനു നല്‍കിയ കമെന്റിലിട്ട പദത്തെ ഉപയോഗിക്കുന്നത് കൂടുതല്‍ അഭികാമ്യമായി തോന്നുന്നു. നന്മ, തിന്മ എന്നതിന്റെ സ്ഥാനത്ത് ഗുണം ദോഷം എന്ന് മാറ്റി വായിച്ചാല്‍ ചിലപ്പോള്‍ കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിയും എന്നു കരുതുന്നു.
വിധിയെ കുറിച്ചുള്ള മുഴുവന്‍ അറിവും മനുഷ്യ്രര്‍ക്ക് നല്‍കിയിട്ടില്ല എന്നു ഖുര്‍‌ആന്‍ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരുത്തരം ഒരു വിശ്വാസകാര്യത്തിനും ലഭിക്കുകയില്ല, അതിന്റെ പ്രധാന കാരണം നമ്മുടെ അറിവിന്റെ പരിമിതി കൂടിയാണു. വിധിയെ കുറിച്ച് മാത്രമല്ല, വിശ്വാസകാര്യങ്ങളിലെ എല്ലാ കാര്യങ്ങളും എത്രയാണോ മനുഷ്യനു അറിവു നല്‍കപ്പെട്ടത് അതിന്നടിസ്ഥാനത്തിലുള്ള വിശ്വാസം രൂപപ്പെടുത്തുകയാണു ഇസ്ലാം ചെയ്യുന്നത്. അത് അല്ലാഹുവിലുള്ള വിശ്വാസം മുതല്‍ വിധി വിശ്വാസം വരെ അങ്ങിനെ തന്നെ.
പക്ഷെ മനുഷ്യന് മറ്റു ജീവികളില്‍ നിന്നും വ്യത്യസ്ഥമായി ശരിയും തെറ്റും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് ഖുര്‍‌ആന്‍ വ്യക്തമാക്കുകയും ചെയ്യുന്നു. അങ്ങിനെ ശരി തിരഞ്ഞെടുക്കുന്നവര്‍ക്ക് അതിന്നര്‍ഹമായ പ്രതിഫലവും തെറ്റു തിരഞ്ഞെടുക്കുന്നവര്‍ക്കു ശിക്ഷയും ലഭിക്കും.
നമുക്ക് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നമ്മുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലല്ല, ചിലപ്പോള്‍ മറ്റൊരാള്‍ ചെയ്തതിന്റെ തിന്മ അനുഭവിക്കുന്നത് ഒരു സമൂഹമായിരിക്കും. തിന്മ എന്നത് ഒരു അര്‍ത്ഥത്തില്‍ മാത്രമെടുക്കേണ്ട, വിവിധ സന്ദര്‍ഭങ്ങളിലായി കഷ്ടത എന്നോ, ദുരന്തം എന്നോ ദുഃഖം എന്നോ മാറ്റി ഉപയോഗിക്കാം. ഈ ദുരന്തം ഒരാളുടെ പ്രവര്‍ത്തിയാണെങ്കിലും അനുഭവിക്കുന്ന ആളെ സംബന്ധിച്ചിടത്തോളം അത്നുഭവിക്കേണ്ടി വരുന്നത് അയാളുടെ യാതൊരു അറിവോ കര്‍മമോ ഇല്ലാതെയാണു.
ഉദാഹരണത്തിനു ഒരു ബസ് ആക്സിഡന്റില്‍ കാലു നഷ്ടപ്പെടുന്ന ഒരാള്‍,
അയാളുടെ കാലു നഷ്ടപ്പെടുന്നത് ഒന്നുകില്‍ ഡ്രൈവറുടെ അശ്രദ്ധയായിരിക്കാം. അല്ലെങ്കില്‍ മറ്റൊരു വണ്ടി വന്നു ഇടിച്ചിട്ടായിരിക്കാം, പക്ഷെ കാലുമുറിഞ്ഞ ആള്‍ എല്ലാ അര്‍ത്ഥത്തിലും നിരപരാധിയല്ലെ? ഇനി അയാള്‍ ആ ബസില്‍ കയറിയത് കൊണ്ട് എന്നു പറഞ്ഞാലും അയാളെ ആശ്രയിച്ചു കഴിയുന്ന ഭാര്യ ചെയ്ത കുറ്റമെന്ത്? അവരുടെ ചെറിയ കുട്ടികള്‍?
ഇവരുടെ ഒരു പ്രവര്‍ത്തനത്തിന്റെയും ഫലമല്ല അവര്‍ പിന്നീടനുഭവിക്കുന്നത്.
ഒരു യുക്തിവാദിക്കും ഇതെന്തു കൊണ്ട് സംഭവിക്കുന്നു എന്നും അങ്ങിനെ ദുരന്തത്തിലായവര്‍ എന്തു ചെയ്യണമെന്നും മറുപടി പറയാറില്ല.
ഇവിടെയും ഒരു ദൈവ വിശ്വാസിക്കു പ്രതീക്ഷയുണ്ട്. കാരണം അവന്റെ ജീവിതത്തില്‍ വരുന്ന അവനെ കൊണ്ടൊരിക്കലും പരിഹരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മരണാനന്തര ജീവിതത്തില്‍ പ്രതിഫലമായി മാറുമെന്ന വിശ്വാസം അവനെ ജീവിക്കുവാന്‍ പിന്നെയും പ്രേരിപ്പിക്കുന്നു.
ഒരു യുക്തിവാദിക്ക് ഇത്തരമൊരു സന്ദര്‍ഭത്തില്‍ എന്ത് ചെയ്യാന്‍ കഴിയും. കുടുമ്പത്തിലെ ഏക ആശ്രയമാണു ഇല്ലാതായിരിക്കുന്നത്. എന്തിനു ക്ഷമിക്കണം? ആര്‍ക്കു വേണ്ടി ക്ഷമിക്കണം? കൂട്ട ആത്മഹത്യ എന്നതായിരിക്കും നല്ല പോംവഴി.
ഇതാണു വിധി വിശ്വാസത്തിന്റെ പോസിറ്റീവ് ആയ വശം.
വിധിയില്‍ അന്ധമായി വിശ്വസിക്കുന്നതില്‍ നെഗറ്റീവ് ആയ ഒരു വശമുണ്ട്. അത് കര്‍മങ്ങലെ ഇല്ലാതാക്കും. എന്നിട്ട് എല്ലാം ദൈവത്തില്‍ വിടും, പക്ഷെ ഇസ്ലാമാകട്ടെ അതില്‍ നിന്നും വിശ്വാസ്ത്തെ മുക്തമാക്കിയിരിക്കുന്നു.
ഒരിക്കല്‍ പ്രവാചകനെ കാണാന്‍ ഒരു ഗ്രാമീണന്‍ വന്നു, തന്റെ കുതിരയെ അലക്ഷ്യമായി വിട്ടു പ്രവാചകനുമായി സംസാരിക്കാന്‍ തുടങ്ങി. പ്രവാചകന്‍ ചോദിച്ചു, നിന്റെ കുതിരയെ നീ എവിടെയാണു കെട്ടിയിരിക്കുന്നത്. ഗ്രാമീണന്‍ മറുപടി പറഞ്ഞു, ഞാന്‍ അതിനെ അല്ലാഹുവിനെ ഏല്പിച്ചിരിക്കുന്നു. പ്രവാചകന്‍ ഉപദേശിച്ചു, നീ അതിനെ കെട്ടിയിടുക എന്നിട്ട് അല്ലാഹുവിനെ ഭരമേല്പ്പിക്കുക.
തങ്ങളുടെ കര്‍മങ്ങള്‍ ചെയ്തതിന്നു ശേഷമാണ് ദൈവവിധിയില്‍ ഭരമേല്പ്പിക്കാന്‍ പ്രവാചകന്‍ കല്പിച്ചത്. എന്നല്ലാതെ അന്ധമായി ഇതെന്റെ വിധിയെന്ന പുതപ്പിനുള്ളില്‍ അലസനാകാന്‍ കല്പ്പിക്കുന്നില്ല.
കാരണം വിധിയെന്താകട്ടെ പ്രതിഫലം കര്‍മത്തിന്നനുസൃതമാണു. ഒറ്റനോട്ടത്തില്‍ മറ്റൊരാളുടെ പ്രവര്‍ത്തനങ്ങളാണു മറ്റൊന്നിന്റെ വിധിയായി വരുന്നത്.
ഇനി വിധിയെ കുറിച്ച ഹൈന്ദവ വിശ്വാസത്തിലേക്ക്, ഞാന്‍ മനസ്സിലാക്കിയിടത്തോളം കഴിഞ്ഞ ജന്മത്തിലെ കര്‍മങ്ങളിലെ ബാക്കി പത്രമാണ് ഈ ജന്മത്തിലെ വിധിക്കാധാരം. ഈ വാദം ശരിയാകണമെങ്കില്‍ കഴിഞ്ഞ ജന്മത്തിലെ എന്റെ തെറ്റെന്ത് എന്നറിയാന്‍ ഒരാള്‍ക്ക് അവകാശമുണ്ടാകേണ്ടതുണ്ട്. ലോകത്തിലെ മനുഷ്യനീതി പോലും അതാവശ്യപ്പെടുന്നു എന്നിരിക്കെ ദൈവനീതി അത് നല്‍കുന്നില്ല എന്നതാണ് ഈ വാദത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യമായി എനിക്കു തോന്നുന്നത്. കഴിഞ്ഞ ജന്മത്തിലെ ഏത് പാപമാണു അല്ലെങ്കില്‍ പുണ്യമാണു തന്നെ ഈ ജന്മത്തിലെ ഈ വിധിക്കര്‍ഹനാക്കുന്നു എന്നത് അറിയാനുള്ള ഒരു സാധ്യതയുമില്ലാതിരിക്കെ ഒരു പ്രതിഫലം എന്ന രീതിയില്‍ ഈ ജന്മത്തെ കാണുന്നതില്‍ അയുക്തിയുണ്ട്.
ഹിന്ദു മതത്തിലെ എല്ലാ വിഭാഗങ്ങളും കഴിഞ്ഞ ജന്മത്തിലെ കര്‍മത്തിന്റെ ഫലമാണു ഈ ജീവിതത്തിലെ കാര്യങ്ങള്‍ എന്ന വിശ്വാസക്കാരല്ല. പുനര്‍ജന്മത്തില്‍ വിശ്വസിക്കാത്ത വിഭഗവും അവരിലുണ്ട്. പക്ഷെ ഭൂരിപക്ഷവും പുനര്‍ജന്മ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരാണു.
ക്രിസ്തു മതത്തിലും വിധി വിശ്വാസമുണ്ട്. Predestination എന്നത് ക്രിസ്ത്യന്‍ ദൈവശാസ്ത്ര പഠനത്തിലെ ഒരു പ്രധാന ശാഖ തന്നെയാണു. പക്ഷെ, എന്താണു വിധി എന്നത് നിര്‍‌വചിക്കുന്നകാര്യത്തില്‍ സഭകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട് എങ്കിലും ദൈവവിധിയില്‍ ക്രൈസ്തവര്‍ വിശ്വസിക്കുന്നു.
വിധിയെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഒരാള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയില്ല, കാരണം വിധിയെകുറിച്ചുള്ള പൂര്‍ണ്ണമായ അറിവ് ദൈവത്തിന്റെ കയ്യിലുള്ളതാണു.
ഹൈറും ശറും അല്ലാഹുവില്‍ നിന്നു തന്നെ എന്നതില്‍ വിധിയിലെ ഗുണ-ദോഷങ്ങളാണു വിവക്ഷിക്കുന്നത്. സമ്പൂര്‍ണ്ണമായ നന്മ, സമ്പൂര്‍ണ്ണമായ തിന്മ എന്നതില്ല എന്നതാണു വിധിയിലെ മറ്റൊരു കാര്യം. കാരണം ഒരു വിധിയില്‍ പിന്നീടെന്ത് എന്നത് നമുക്കറിയില്ല. നമ്മുടെ നന്മയും തിന്മയും നമ്മുടെ ഭൂത-വര്‍ത്തമാന കാല ബന്ധിതങ്ങളാണു. അതിലെ ഭാവി എന്ത് എന്നു നമുക്കറിയില്ല, അതിനാല്‍ തന്നെ ഇന്ന് നമുക്ക് സംഭവിക്കുന്ന ഒരു ചീത്തയെന്നു നമുക്ക് തോന്നുന്ന കാര്യത്തിന്റെ പരിമിതി നാളെയില്‍ നമുക്ക് നല്ലതിനു വേണ്ടിയാകാം. ആ പ്രതീക്ഷയാണ് ഈ വിശ്വാസത്തിലൂടെ ഒരു വിശ്വാസിയില്‍ നിന്നും ഉണ്ടാകേണ്ടത്. ഉദാഹരണത്തിന് ഒരസുഖം വന്നാല്‍ നമുക്ക് കഴിയാവുന്ന ചികിത്സകള്‍ ചെയ്യുക, നമ്മ്യുുടെ കര്‍മം അവിടെ പരിമിതമാണു, എന്നാല്‍ താന്‍ ചെയ്യുന്ന ചികിത്സ മാത്രം കൊണ്ട് അസുഖം മാറുമെന്ന് ഒരു വിശ്വാസി കരുതുന്നില്ല, അവന്റെ വിധിയിലെ അവന്റെ ഇടപെടല്‍ അവിടെ അവസാനിക്കുന്നു.
പരലോക വിശ്വാസിയായ ഒരു വിശ്വാസിക്ക് തനിക്ക് വരുന്ന ഈ കഷ്ടപ്പാടുകള്‍ ചികിത്സയോടൊപ്പം തന്നെ ദൈവ സാമീപ്യവും നല്‍കും- ആത്യന്തികമായ നന്മ എന്നതിലുദ്ദേശമതും പെടും. ആദ്യം മുതല്‍ അവസാനം വരെ ഒരു കാര്യത്തില്‍ പൂര്‍ണ്ണമായ ഗുണമോ ദോഷമോ ഇല്ല. നാം ഗുണമെന്നു വിവക്ഷിക്കുന്നത് ദോഷമായെന്നും ദോഷമെന്നു കരുതുന്നത് ഗുണകരമായെന്നും വരാം.
വിധിവിശ്വാസം പൂര്‍ണ്ണമായി വിശദീകരിക്കാന്‍ കഴിയില്ല എന്നതാവര്‍ത്തിക്കുന്നു. കാരണം ഇതില്‍ വിശ്വാസത്തിന്റെ അടിത്തറയുണ്ട്. എല്ലാ വിശ്വാസകാര്യങ്ങളെ പോലെയും.

Tuesday, March 16, 2010

കാളിദാസനെന്ന തോലണിഞ്ഞ മത്തായി

ക്രൈസ്തവരിലും മുസ്ലിങ്ങളിലും പല അവാന്തര വിഭാഗങ്ങളുണ്ട്. അവര്‍ തമ്മില്‍ പല അഭിപ്രായ വ്യത്യാസവുമുണ്ട്. കാളിദാസനെന്ന പേരില്‍ മാത്യു എന്നയാള്‍ ഒരു യുക്തിവാദിയാണെന്ന ഒരു ധാരണയുണ്ടാക്കിയാണു ബ്ലോഗ് സമൂഹത്തിലേക്ക് വരുന്നത്. അതിന്നു സമര്‍ത്ഥമായി ചെയ്ത ചില കാര്യങ്ങളുണ്ട്, മുസ്ലിങ്ങളെയും ഹിന്ദുക്കളെയും വിമര്‍ശിക്കുമ്പോള്‍ കൂട്ടത്തില്‍ കത്തോലിക്കാ സഭയെ കുറിച്ചും പുള്ളി നന്നായി കശക്കി. ക്രൈസ്തവരെന്നാല്‍ കത്തോലികയും പോപുമാണെന്ന ധാരണയുള്ള മറ്റുള്ളവരുടെ മുമ്പില്‍ ഒരു യുക്തിവാദിയൊ അല്ലെങ്കില്‍ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനാവുകയോ ചെയ്യുന്ന കാപട്യം പക്ഷെ നീലയില്‍ വീണ കുറുക്കന്റെ കഥ പോലെയായി-
നിലാവു കണ്ടാല്‍ കുറുക്കനു കൂവാതിരിക്കാനാവുമോ?
കാളിദാസനെന്ന പേരില്‍ ചോദിച്ച ചോദ്യത്തിനു മാത്യുവെന്ന പേരില്‍ മറുപടിയിട്ടപ്പോള്‍ പഴയ കുറുക്കന്‍ പുറം ചാടി- ഒരു യുക്തിവാദിയോടും ഈശ്വര വിശ്വാസിയോടും ഒരേതരത്തിലല്ല ചര്‍‌ച്ച ചെയ്യുക. യുക്തിവാദിക്ക് ഒരു സൗകര്യമുണ്ട്. അവന്റെ ഈശ്വരന്‍ യുക്തിയാണു. മതം ശാസ്ത്രവും. അവര്‍ക്ക് ദൈവിക ബോധനം, ആത്മാവ്, പ്രവാചകത്വം എന്നീ കാര്യങ്ങള്‍ ഉദാഹരിച്ച് ചര്‍ച്ച ചെയ്യാന്‍ താത്പര്യപ്പെടേണ്ടതില്ല.
പക്ഷെ, ശ്രീകൃഷ്ണന്‍ വായ തുറന്നപ്പോള്‍ ഏഴാകാശം കാണിച്ചു എന്നു വിശ്വസിക്കുന്ന ഹിന്ദു മറിയത്തിന്റെ കന്യകാ പ്രസവത്തെ കുറിച്ച് അധികം പരിഹസിക്കരുത്. രണ്ടും യുക്തിയുടെ അളവുകോലില്‍ തൂക്കാന്‍ പറ്റില്ല. മുഴുവന്‍ യുക്തിക്ക് കൊടുക്കുന്ന ഒരാള്‍ക്ക് വിശ്വാസിയാകാന്‍ കഴിയില്ല. അത് എല്ലാ വിശ്വാസത്തിന്റെയും പരിമിതിയാണു.
കാളിദാസന്‍ പ്രവാചകനു കിട്ടിയ വഹ്‌യ് വിശ്വസിക്കണമെന്നോ ഞാന്‍ കൃഷണന്റെ വിശ്വരൂപം വിശ്വസിക്കണമെന്നോ രാമന്‍ ആദ്യപാപം എല്ലാ മനുഷ്യലുമുണ്ടെന്നു കരുതണമെന്നോ പരസ്പരം ശഠിക്കുകയും വേണ്ട. പക്ഷെ ഗീതയും ബൈബിളും ഖുര്‍‌ആനുമെല്ലാം മനുഷ്യരുടെ പൊതു സ്വത്താണ്. അതില്‍ ചര്‍ച്ചകളും സം‌വാദങ്ങളും നടക്കുക തന്നെ ചെയ്യും. നടന്നിട്ടുമുണ്ട്.
കാളിദാസന്‍ ഒരു യുക്തിവാദി എന്ന നിലയില്‍ കമെന്റിട്ട പലരും മത്തായിയുടെ ഈ കളി ചര്‍ച്ച മുറുകിയപ്പോഴാണു അയ്യത്തട എന്ന രീതിയിലായത്- എന്തായാലും അവനവന്‍ എവിടെ നില്‍ക്കുന്നു എന്നത് പറയാനുള്ള തന്റേടമെങ്കിലും ഉണ്ടാകുന്നത് നല്ലതാണു.
കാളിദാസന്റെ പ്രശ്നമെന്താണെന്നു അയാള്‍ തന്റെ പോസ്റ്റിലിട്ട കമേന്റില്‍ വ്യക്തമാണു.
ലത്തീഫും ബീമാപ്പള്ളിയും ചിന്തകനും ക്രിസ്ത്യാനികളുടെ വേദ പുസ്തകങ്ങളില്‍ കടന്നു ചെന്ന് അതില്‍ എഴുതിയിരിക്കുന്നത് ശരിയല്ല എന്നു സ്ഥാപിക്കാനായി എത്ര ബ്ളോഗുകളാണുപയോഗിക്കുന്നത്. അത് മാന്യതയാണോ? യേശു ദൈവമാണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് ഖുറാന്‍ മൊഹമ്മദിനോട് ദൈവം പറഞ്ഞതാണെന്നു പറയുമ്പോലെ മാത്രമല്ലേ. ക്രിസ്ത്യാനികളുടെ വിശ്വാസം തെറ്റെന്നും മുസ്ലിങ്ങളുടേത് ശരിയെന്നും പറയുന്നതില്‍ എന്തെങ്കിലം ​മാന്യതയുണ്ടോ?
ഞാനിവിടെ ഖുറാനെയും മൊഹമ്മദിനെയും മുസ്ലിങ്ങളെയം ​വിമര്‍ശിച്ചെഴുതിയതെല്ലാം താങ്കളേപ്പോലുള്ളവര്‍ നടത്തുന്ന പ്രചരണത്തിന്റെ പ്രതികരണമായിട്ടാണ്.
അള്ളാ ദൈവമാണെന്നോ മുസ്ലിം നിയമങ്ങള്‍ അള്ളായുടെ കല്‍പ്പന യാണെന്നോ ഏതു മുസ്ലിം അവകാശപ്പെട്ടാലും മറ്റാരും അതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ല. പക്ഷെ അതല്ലല്ലോ താങ്കളേപ്പോലുള്ളവര്‍ ചെയ്യുന്നത്. ബൈബിളില്‍ പോളും മൊഹമ്മദിനെ തെരയുന്ന ആഭാസത്തരമല്ലേ? അതുകൊണ്ടെന്താണു താങ്കളൊക്കെ ഉദ്ദേശിക്കുന്നത് ? എല്ലാ ക്രിസ്ത്യനികളും മതം മാറി മുസ്ലിങ്ങളാകുമെന്നോ.
ഇതിനെയല്ലെ പിച്ചും പേയും എന്നു പറയുക. ബ്ലോഗില്‍ ഒരു ചര്‍ച്ച നടന്നാല്‍ എല്ലാവരും കൂട്ടത്തോടെ മതം മാറും എന്നു വിചാരിക്കുന്നത് ശുദ്ധ വങ്കത്തമല്ലെ? സാക്ഷാല്‍ യേശുകൃസ്തു മരിച്ചവരെ പോലും ജീവിപ്പിച്ച് കാട്ടി കൊടുത്തിട്ട് പോലും ഇസ്രായേലിയരില്‍ നിന്നു ആകെ കിട്ടിയത് പന്ത്രണ്ട്. അതിലെ ഒരാളാണെങ്കില്‍ ഒറ്റുകാരനും. ഞാനിത് സൂചിപ്പിക്കുന്നത് യേശുവിനെ ചെറുതാക്കാനല്ല. തെളിവുകളും സത്യവും കൊണ്ട് മാത്രം ആരും മാറിയിട്ടില്ല. അങ്ങിനെയൊന്നുമുള്ള വിശ്വാസത്തിലൊന്നുമല്ല ചില കുറിപ്പുകളെഴുതുന്നത്.
പിന്നെ ഈ അള്ളാ എന്ന പദം അറബിയില്‍ ദൈവം എന്ന രീതിയില്‍ ഉപയോഗിക്കുന്ന ഒന്നാണു. അറബിക്‍ ബൈബിള്‍ ഒന്നു നോക്കുക, അതില്‍ യഹോവ എന്നല്ല അല്ലഹ് എന്നാണു പയോഗിച്ചിരിക്കുന്നത്. മറ്റു ഭാഷകളിലെ ദൈവമെന്ന പദം പോലെ സ്ത്രീ-പുരുഷ-ബഹുവചന പ്രയോഗങ്ങളില്ലാത്തതിനാല്‍ കൂടുതല്‍ അല്ലാഹു എന്നു തന്നെ ഉപയോഗിക്കാന്‍ മുസ്ലിങ്ങള്‍ താത്പര്യപ്പെടുന്നുവെന്നു മാത്രം.
യേശു ദൈവമാണെന്നു വിശ്വസിക്കാനും അങ്ങിനെ പ്രചരിപ്പിക്കുവാനും ഒരു ക്രൈസ്തവനെന്ന നിലക്ക് മാത്യുവിന്ന് അവകാശമുണ്ട്. അതേപോലെ യേശു ദൈവത്തിന്റെ പ്രവാചകാണെന്നു വിശ്വസിക്കാനും പ്രചരിപ്പിക്കാനും മുസ്ലിമിന്നും അവകാശമില്ലെ? എന്തിനാണതിനെ ഇങ്ങിനെ അസഹിഷ്ണുതയില്‍ കാണുന്നത്? കൃസ്തവന്‍ വിശ്വസീക്കുന്നത് പോലെയേ മുസ്ലിം വിശ്വസിക്കാവൂ എന്നു ശഠിക്കണമോ? ബൈബിള്‍ യേശുവില്‍ വിശ്വസിച്ചു എന്ന് പരയുന്നവരുടെ മാത്രം ഗ്രന്ഥമൊന്നുമല്ല. അവയില്‍ ദൈവവചനങ്ങള്‍ ഉള്‍കൊള്ളുന്നു എന്നു തന്നെയാണു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. മാത്രമല്ല, ക്രൈസ്തവരും മുസ്ലിങ്ങളും തമ്മിലുള്ള വിശ്വാസത്തിലെ പ്രശ്നങ്ങള്‍ ക്രിസ്തവരും ജൂതരും തമ്മിലുള്ള വിശ്വാസത്തിലെ പ്രശനങ്ങളേ ഉള്ളൂ.
ജൂതര്‍ വിശ്വസിക്കുന്നത് യേശു ഒരു കള്ള പ്രവാചകനാണെന്നാണു. തങ്ങളുടെ തോറയില്‍ നിന്നും ചില കഥകളുമെടുത്ത് പ്രവാചകന്‍ ചമഞ്ഞ ഒരാള്‍. എന്നു കരുതി ഒരു ക്രൈസ്തവന്‍ ആ വിശ്വാസം വക വച്ച് കൊടുക്കുമോ? പഴയ നിയമത്തിലെ ഒരു പ്രവാചകനെയും മോശയടക്കമുള്ളവരെ ക്രൈസ്തവർ തങ്ങളുടെ പ്രവാചകനായി കാണെരുതെന്നു ജൂതെര്‍ക്ക് ആഗ്രഹിക്കാം. അതെ പോലെ യേശു മുസ്ലിങ്ങളെ സംബന്ധിച്ച് അല്ലാഹുവിന്റെ മഹാനായ പ്രവാചകന്‍ തന്നെയാണു. ക്രൈസ്തവര്‍ക്ക് എത്ര ഉള്‍കൊള്ളാനായില്ലെങ്കിലും. അപ്പോള്‍ സ്വാഭാവികമായും നിങ്ങളുടെ യേശുവിനെ ദൈവമാക്കുന്ന ഏര്‍പ്പാട് ശരിയല്ല എന്നു ചൂണ്ടിക്കാണിക്കേണ്ടി വരും.
ഖുര്‍‌ആനിനെയും പ്രവാചകനെയും മുസ്ലിങ്ങലെയും വിമര്‍‌ശിച്ചെഴുതിയതിനെ പൂര്‍ണ്ണമായും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. വിമര്‍ശനങ്ങള്‍ പലപ്പോഴും വെളിച്ചം നല്‍കാന്‍ കാരണമാകും. ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് ചിലരെങ്കിലും വസ്തുതകളറിയാന്‍ വായിക്കുന്നവരുണ്ടാകും എന്ന ധാരണയില്‍ തന്നെയാണു.
ഒന്നുമില്ലെങ്കില്‍ കഴിഞ്ഞ ചര്‍ച്ചയില്‍ സൈനബ് പുത്രവധുവല്ല എന്ന കാര്യം പലര്‍ക്കും ബോധ്യമായല്ലോ? അങ്ങിനെ ചില തെറ്റിദ്ധാരണകള്‍ നീക്കാന്‍ കഴീയും എന്ന വിശ്വാസത്തില്‍ തന്നെയാണ് ചര്‍ച്ച മുന്നോട്ട് കൊണ്ടു പോകുന്നത്.
ഒരു അമുസ്ലിമിന്നു ഇസ്ലാമിനെ വിമര്‍‌ശിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നു തന്നെയാണ് എന്റെ ആത്മാര്‍ത്ഥമായ വിശ്വാസം. അതിനെ ഞാന്‍ അസഹിഷ്ണതയായി ഒന്നും കാണുന്നില്ല, എല്ലാറ്റിലും വിശ്വാസമുണ്ടെന്നു പറയുന്നത് കപടതയാണെന്നു തന്നെയാണു കരുതുന്നത്.

Thursday, March 11, 2010

കാളിദാസനും അന്തപുരത്തിലെ സുന്ദരികളും

കാളിദാസന്റെ പോസ്റ്റ് തുടങ്ങുന്നത് തന്നെ കാവ്യഭാവനയിലാണു. കാരണം അദ്ദേഹം അറബി ചരിത്രഗ്രന്ഥങ്ങള്‍ വളരെ പഠനം നടത്തി സമര്‍പ്പിച്ചതാണല്ലോ?
പക്ഷെ, തുടക്കം തന്നെ ഈസ്റ്റ് കോസ്റ്റ് പ്രവാചക പുത്രി ഫാത്തിമയുടെ കല്യാണപ്പാട്ടിന്റെ കേസറ്റിറക്കിയതു പോലെയായി.
ഇസ്ലാം മത സ്ഥാപകനായ മൊഹമ്മദ് 13 സ്ത്രീകളെ വിവാഹം കഴിച്ചതായി മുസ്ലിങ്ങള്‍ പറയുന്നു. തരാബിയേപ്പോലുള്ള മുസ്ലിം ചരിത്രകാരന്‍മാര്‍ അത് 15 എന്നും പറയുന്നു. ഇത് കൂടാതെ അസംഘ്യം സ്ത്രീകളെ അടിമകളായി അന്തപ്പുരങ്ങളില്‍ പാര്‍പ്പിച്ച് അനുഭവിക്കുകയും ചെയ്തയാളാണദ്ദേഹം.
ഭരണവും, രാജാവിനെയും കൊട്ടാരത്തെയും മനസ്സില്‍ ചിത്രം വരക്കുന്ന ഒരാള്‍ക്ക് അന്തപുരത്തിലെ സുന്ദരികളെ ഭാവനയില്‍ കൊണ്ടു വരനാണോ പ്രയാസം.
പ്രവാചകന് എവിടെനിന്നു കൊട്ടാരമുണ്ടായി എന്താണന്തപുരം എന്നൊന്നും ചോദിക്കരുത്-
ഇതാണു ശരിയായ കാളിദാസന്‍-മറ്റേത് വെറും ഡ്യൂപ്പ്-
തീവ്രവാദി മുസ്ലിങ്ങള്‍ ഈ സത്യത്തെ അഭിമുഖീകരിക്കുന്നത് വിചിത്രമായ രീതിയിലാണ്. നിരാലംബകളായ വിധവകളെ സഹായിക്കാനാണത് ചെയ്തതെന്നാണ്‌ അവര്‍ എപ്പോഴും വാദിക്കാറുള്ളത്.
അപ്പോള്‍ ഇതിനെ എതിര്‍ത്താരെങ്കിലും പറഞ്ഞാല്‍ അവര്‍ തീവ്രവാദികളാനെന്നര്‍ത്ഥം. നിങ്ങള്‍ മിതവാദിയാണെന്നു തെളിയിക്കാന്‍ ഇപ്പറഞ്ഞതെല്ലാം കവിക്കു സമ്മതിച്ചു കൊടുക്കണം.
ആരാണീ മന്ദബുദ്ധികള്‍ എന്നത് ചിന്തനീയം. മുസ്ലിം തീവ്രവാദികളൊഴികെ അവിടെ എഴുതിയ എല്ലാവരും ലത്തീഫിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്തു. എന്നു വച്ചാല്‍ അവര്‍ക്കൊന്നും ലത്തീഫ് പറഞ്ഞത് മനസിലായില്ല. മനസിലായത് മന്ദബുദ്ധികള്‍ക്ക് മാത്രം. മുസ്ലിം തീവ്രവാദികള്‍ മന്ദബുദ്ധികളാണെന്നു സമ്മതിക്കുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.
ഒരു ചര്‍ച്ചയില്‍ പങ്കെടുത്തവരെ തീവ്രവാദികള്‍ എന്നു വിളിക്കുന്ന സമീപനം സംസ്കാരത്തിന്റെ അടയാളങ്ങളാവുമെന്നതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.
ഇനി ഈ വിഷയത്തിന്റെ മര്‍മ്മം തന്നെ തെറ്റിദ്ധരിപ്പിക്കുന്നതാണു. പോസ്റ്റിന്നു കൊടുത്ത ഹെഡ്ഡിങ് തന്നെ പുത്രഭാര്യയെ മോഹിച്ചയാള്‍ പ്രവാചകനോ എന്നാണു.
നാലാളോ നാട്ടുകാരോ പറഞ്ഞാല്‍ ഒരാള്‍ പുത്രനാവുമോ? പിതാവാകുമോ? ഇവിടെയാണു ശരിക്കും വിഷയത്തിന്റെ മര്‍മ്മം. പല നാട്ടിലും പല നാട്ടു നടപ്പുകളുമുണ്ടാകും. അത് മുഴുവന്‍ അം‌ഗീകാരം നല്‍കി പിന്തുടരാന്‍ ഒരു പ്രവാചക്ന്റെ ആവശ്യമെന്ത്? അതിലെ നല്ലതിനെ അം‌ഗീകരിക്കുകയും തിന്മയെ തള്ളിക്കളയുകയും ചെയ്യുക എന്നതാവില്ലെ ഒരു പ്രവാചകന്റെ ദൗത്യം. അങ്ങിനെയുള്ള ചില നടപടികളില്‍ സമൂഹത്തില്‍ ആഴ്ന്നിറങ്ങിയ ചില ആചാരങ്ങളെ ഉപയോഗിക്കേണ്ടി വരും. അത് സന്ദര്‍ഭവുമായി ബന്ധപ്പെടുത്തിയേ മനസ്സിലാക്കാന്‍ കഴിയൂ.
ഇവിടെ പുത്രഭാര്യയല്ല, പുത്രനെന്നു നാട്ടു നടപ്പിലുണ്ടായ ബന്ധത്തിലെ ആളുടെ ഭാര്യയെ വിവാഹം കഴിക്കാമോ എന്നതാണു പ്രശ്നം. അതിനെ കവി പുത്രനാക്കുകയാണു തന്റെ കവിതയില്‍ ചെയ്യുന്നത്.
കൂടാതെ അഭിപ്രായം പറഞ്ഞ ചിലരിലെ ചില വ്യത്യാസങ്ങള്‍ എടുത്ത് കൊടുത്ത് വലിയ ഒരു കാര്യമെന്ന നിലയില്‍ അവതരിപ്പിക്കുന്നുണ്ട്.
സുഹൃത്തെ, ഒരു പണ്ഢിതനെന്ന നിലയിലൊന്നുമല്ല ഇവിടെ ചില അഭിപ്രായങ്ങള്‍ എഴുതുന്നത്- ചിലപ്പോഴെല്ലാം ചില അബദ്ധങ്ങളും എന്നെപ്പോലെയുള്ള ആളുകളുടെ വിവരണങ്ങളിലുണ്ടാകാം. അത് എന്റെ വിവരത്തിന്റെ പരിമിതിയാണെന്നംഗീകരിക്കാന്‍ യാതൊരു പ്രശനവുമില്ല. അതൊരു ആനക്കാര്യമാകേണ്ട.
ദത്ത് സമ്പ്രദായം പോലെ അനാചാരമായി ഇന്നും തുടരുന്ന ഇന്ത്യയിലെ ഒരു സാമൂഹിക പ്രശനമാണു ജാതി. ജാതിയിലും മതത്തിലും വിശ്വാസമില്ലാത്ത കമ്യൂണിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള കേരളത്തിലും ബം‌ഗാളിലുമെങ്കിലും എന്തുകൊണ്ട് ജാതി സമ്പ്രദായത്തെ ഇല്ലാതാക്കന്‍ കഴിഞ്ഞില്ല എന്ന ചോദ്യത്തിന്നുത്തരം പ്രായോഗികമായ നടപടികള്‍ ഉണ്ടായില്ല എന്നു തന്നെയാണു. കേരളത്തിലെ വലിയ സഖാക്കള്‍ മരിച്ചപ്പോള്‍ ദഹിപ്പിക്കാന്‍ പൂജാരിമാരും മയ്യത്ത് നിസ്കരിക്കാന്‍ മൊല്ലാക്കരും വന്നു. തെമ്മാടി ക്കുഴിയിലാകാതിരിക്കാന്‍ കുര്‍ബാന ചെല്ലിയ കഥകളും കേട്ടു. മരിച്ചപ്പോള്‍ മതമുള്ള ജീവനില്ലാത്തവരായവര്‍ ജീവിക്കുമ്പോള്‍ ജാതി നോക്കിയെ കെട്ടിയിട്ടുമുള്ളൂ. ഇടക്കു മതമില്ലാത്ത ജീവനു വേണ്ടി സമരം ചെയ്യുമെന്നു മാത്രം.
ഇവിടെയാണു പ്രായോഗിക നടപടികളുടെ പ്രസക്തി. അങ്ങിനെ ഒരു കാര്യം എല്ലാകാലത്തും പ്രസ്ക്തമാകുന്ന ഒന്നല്ല. അയിത്തോച്ചാടനത്തിനു ഗാന്ധിജി ഒരേ പന്തിയില്‍ ഭക്ഷനം കഴിച്ചു എന്നു കരുതി ഇപ്പോഴും അങ്ങിനെ ഒരു ചടങ്ങു നടത്തണമെന്നത് പ്രസക്തമല്ലാത്തത് പോലെ. ഇവിടെ സന്ദര്‍ഭത്തില്‍ നിന്നും ചില കാര്യങ്ങളെ തോണ്ടിയെടുത്ത് അന്തപുരമുണ്ടാക്കുന്ന കവികള്‍ സാമൂഹിക ചുറ്റുപാടുകളിലൂടെ കാര്യങ്ങളെ നോക്കിക്കാണണെമെന്നത് ചരിത്രത്തോട് ചെയ്യുന്ന നീതിയായിരിക്കും.

Sunday, March 7, 2010

പ്രവാചകനും വിവാഹവും വിമര്‍ശകരും

കേരളം തലമുറകളായി പാടിപോന്ന പാട്ടുകളായിരുന്നു വടക്കന്‍ പാട്ടുകള്‍. അതിനെ എം.ടി എന്ന സാഹത്യകാരന്‍ ചില ചീന്തുകളെടുത്ത് തന്റെ കാഴ്ചയിലൂടെ അഭ്രപാളികളില്‍ പകര്‍ത്തിയപ്പോള്‍ ചെറിയ ചില മാറ്റങ്ങളേ വരുത്തിയുള്ളൂ, കഥാപാത്രങ്ങള്‍ മാറിയില്ല, പക്ഷെ അന്നെ വരെ പാടിവന്ന വില്ലന്‍ നായകനാവുകയും നായകന്‍ വില്ലനാവുകയും ചെയ്തു. ഒരു വടക്കന്‍ വീരഗാഥയും ആരോമല്‍ ചേകവരെകുറിച്ചുള്ള വടക്കന്‍പാട്ടും കേട്ടവര്‍ക്ക് കാര്യം മനസ്സിലായിട്ടുണ്ടാകും. എന്നാല്‍ വടക്കന്‍‌ വീരഗാഥ മാത്രം കണ്ട പുതു തലമുറക്കാകട്ടെ ഒരു പുതു കഥ മാത്രമാണുള്‍കൊള്ളാന്‍ കഴിയുന്നത്. ഇതൊരു കഥ മാത്രം, എത്രത്തോളം ചരിത്ര സത്യമുണ്ടെന്നത് അറിയാത്തതിനാല്‍ ആധികാരികത പറയാനാളല്ല.
എന്നാല്‍ ഇതെ എം.ടി തന്നെ ഹരിഹരനുമായി ചേര്‍ന്ന് ഒരു ചരിത്രസംഭവത്തെ സിനിമയാക്കി നമുക്കു തന്നിട്ടുണ്ട്. പഴശ്ശിരാജ. പക്ഷെ, ചരിത്രത്തിലെ പഴശ്ശിയല്ല അഭ്രപാളിയിലെ പഴശ്ശി. പഴശ്ശിയെ ചരിത്രം ഒരു കരംപിരിവുകാരനായി ചെറിയ അധികാരങ്ങള്‍ മാത്രമുള്ള നാട്ടു രാജാവായി കാണുമ്പോള്‍ എം.ടിയും ഹരിഹരനും ഒരു ഭരണാധികാരിയാക്കുകയാണ്. ചരിത്രം വായിക്കാനൊക്കെ ആര്‍ക്കാണു നേരം, അതിനാല്‍ തന്നെ ഇനി പഴശ്ശി ജനമനസ്സുകളില്‍ എം.ടി യുടെ പഴശ്ശിയായിരിക്കും. ഒരു കഥയിലെ മാറ്റത്തിലുപരി ഇത് ചരിത്രത്തോട് ചെയ്യുന്ന ഒരനീതിയാണു. വടക്കന്‍ വീരഗാഥ പോലെ അലസമായി കൈകാര്യം ചെയ്യേണ്ട ഒന്നല്ല ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക് ഇന്നെലെകളുടെ ബാക്കി പത്രങ്ങള്‍.
ഇത്രയും ആമുഖമായി പറഞ്ഞത് ഇവ രണ്ടും ചര്‍ച്ച ചെയ്യാനല്ല, മറിച്ച് ഒരു ചരിത്രസംഭവത്തെ അതിന്റെ തുടര്‍ച്ചയില്‍ നിന്നും പറിച്ചെടുത്ത് മറ്റൊരു കഥമെനയാന്‍ കഴിയുന്നതെങ്ങിനെ എന്നു നമുക്കു മനസ്സിലാകുന്ന ചില കാര്യങ്ങളിലൂടെ ഉദാഹരിച്ചതാണു.
ഏതൊരു ചരിത്രവും അത് സംഭവിച്ച സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു നോക്കി കണ്ടാലെ ഉള്‍കൊള്ളാനാകുകയുള്ളൂ. തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ ഒരു സത്യത്തെ മാറ്റിമറിക്കുന്നത് കൊണ്ട് സത്യം സത്യമല്ലാതാകുകയില്ല. നമുക്കു ചില പ്രസ്ഥാനങ്ങളെ ഉള്‍കൊള്ളാന്‍ താത്പര്യമുണ്ടാകുന്നില്ലെന്നു കരുതി അവരെ തെറ്റിദ്ധരിപ്പിക്കുവാന്‍ അവകാശമില്ല. ഉദാഹരണത്തിന് ചിലര്‍ക്ക് കമ്യൂണിസത്തോട് താത്പര്യമുണ്ടാകില്ല, അവര്‍ക്ക് കമ്യൂണിസത്തെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനുമവകാശമുണ്ട്. പക്ഷെ മാര്‍ക്സിന്റെ വ്യക്തി ജീവിതത്തിലെ ഒരു സംഭവം മറ്റൊരു രീതിയിലവതരിപ്പിച്ച് അദ്ദേഹത്തെ താറടിക്കുന്നത് ശരിയായ നടപടിയാകില്ല. ഏറ്റവും ചുരുങ്ങിയത് അത് അതെപോലെ അവതരിപ്പിക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം.
ഇസ്ലാമിന്റെ അന്ത്യപ്രവാചകനായ മുഹമ്മദ് (സ.അ) യുടെ ജീവിതത്തിലെ ഒരു വിവാഹവുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഒരിടപെടലായി ഈ പോസ്റ്റ് ചെയ്യുമ്പോള്‍ ആമുഖമായി ഇത്രയുമെഴുതാന്‍ കാരണം ആ പോസ്റ്റുകളിലെ വായന തന്നെയാണു. പ്രവാചകന്റെ ജീവിത ത്തെയും ഇസ്ലാമിനെയും വിമര്‍ശിക്കാന്‍ ഒരാള്‍ക്കവകാശമുണ്ട്. പക്ഷെ, വിമര്‍ശനമെന്നത് തെറ്റിദ്ധരിപ്പിക്കലാണെന്നു ദയവായി കരുതരുത്.
ഈ വിഷയവുമായി സി.കെ ലത്തീഫിന്റെ പോസ്റ്റില്‍ വന്ന ചര്‍ച്ചയുടെ തുടര്‍ച്ചയായി കാളിദാസന്‍ എഴുതിയ പോസ്റ്റിന്ന് ഒരു മറുപടിയായാണ് ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നത്, അതിനാല്‍ ആ പോസ്റ്റുകള്‍ ഒന്നു വായിക്കുമല്ലോ?
എന്താണു സൈനബും പ്രവാചകനും തമ്മിലുള്ള വിവാഹത്തിന്റെ ചരിത്രം. ഈ ചരിത്രത്തെ വിലയിരുത്തുന്നതിന്നു മുമ്പ് രണ്ട് കാര്യങ്ങള്‍- ഇതിനെ ഒരു മുസ്ലിം വീക്ഷണത്തിലൂടെ മാത്രം വിലയിരുത്തേണ്ട ചില സന്ദര്‍ഭങ്ങളൂണ്ട്. കാരണം അല്ലാഹുവിന്റെ കല്പന എന്നത് ഒരു അമുസ്ലിമിന്ന് ദഹിക്കുന്ന ഒന്നാവില്ല, ദൈവം ഇല്ല എന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്ന ഒരാളോട് ദൈവകല്പന എന്നു പറയുന്നതിന്റെ അയുക്തി വിശദീകരിക്കേണ്ടതില്ലല്ലോ? എങ്കിലും ആ ഭാഗങ്ങള്‍ ഒഴിവാക്കിയാലും അതിലെ ചരിത്ര സംഭവമെന്ത് എന്നു ഉള്‍കൊള്ളാന്‍ ശ്രമിക്കാമല്ലോ?
രണ്ടാമത്തത് ഏതൊരു ചരിത്രവിദ്യാര്‍ത്ഥിയും കണക്കിലെടുക്കുന്ന വസ്തുത ചരിത്രത്തെ ചരിത്ര കാലത്തില്‍ വിലയിരുത്തണമെന്നാണ്. അടിമ ഉടമ എന്നെല്ലാം നമുക്ക് വളരെ ലാഘവത്തോടെ പറയാമെങ്കിലും അതിന്റെ സാമൂഹിക ചിത്രങ്ങള്‍ പൂര്‍ണ്ണമായുമുള്‍കൊള്ളാന്‍ നല്ല മാനസിക സന്നദ്ധത വേണ്ടതുണ്ട്. ഗാന്ധിജി ഹരിജനങ്ങളുമായി ഒരു പന്തിയില്‍ ഭക്ഷണം കഴിച്ചു എന്നത് കേരളത്തിലെ ഇന്നത്തെ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു സംഭവമേ ആകില്ല, ആ ചരിത്രകാലത്തെ പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍. അതേപോലെ വിവാഹം, വിവാഹമോചനം എന്നെല്ലാം പറയുമ്പോള്‍ ഇന്നത്തെ വര്‍ത്തമാന കാലത്തിലേക്ക് ഈ സംഭവങ്ങളെ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ മനസ്സിലാക്കുവാന്‍ ചില പ്രയാസങ്ങളുണ്ടാകും.
ഇനി ചരിത്രത്തിലേക്ക്-
പ്രവാചകന്റെ നാല്പതാം വയസ്സിലാണു അദ്ദേഹം പ്രവാചകനായി തിരഞ്ഞടുക്കപ്പെടുന്നത്, പ്രവാചകന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണു ഖദീജ (റ)മായി വിവാഹിതനാകുന്നത്. അന്ന് ഖദീജയുടെ അടിമയായിരുന്നു ബാലനായിരുന്ന സൈദ്. കല്‍ബ് ഗോത്രത്തിലെ ഹാരിസ എന്നയാളാണ് സൈദിന്റെ പിതാവ്. സൈദിനെ പ്രവാചകന്‍ സ്വതന്ത്രനാക്കുകയും തന്റെ വളര്‍ത്തു മകനായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതെല്ലാം പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പായിരുന്നു. അന്നത്തെ അറബികളുടെ ആചാരപ്രകാരം ദത്തുപുത്രനെ വളര്‍ത്തിയ ആളുടെ യഥാര്‍ഥ പുത്രനെ പോലെ പരിഗണിക്കുകയും പേര്‍ അദ്ദേഹത്തിലേക്ക് ചേര്‍ത്ത് പറയുകയും ചെയ്യും. ഈ അടിസ്ഥാനത്തില്‍ സൈദുബ്‌നു മുഹമ്മദ് (മുഹമ്മദിന്റെ മകന്‍ സൈദ്) എന്ന് അദ്ദേഹം അറിയപ്പെട്ടു.
പ്രവാചകത്വം ലഭിച്ചപ്പോള്‍ അദ്ദേഹം വിശ്വസിക്കുകയും പ്രവാചകന്റെ സന്തത സഹചാരിയായി കഴിയുകയും ചെയ്തു.
പ്രവാചകന്റെ പിതാവായ അബ്ദുല്ലയുടെ പിതാവായ അബ്ദുല്‍ മുത്തലിബിന്റെ സഹോദരിയായ ഉമൈമയുടെ മകളായിരുന്നു സൈനബ്. അപ്രകാരം അവള്‍ പ്രവാചകന്റെ പിതാവു വഴി അമ്മായിയുടെ മകളായിരുന്നു. പ്രവാചകന്‍ തന്നെയാണ് സൈനബിനെ സെയ്ദിനു വിവാഹം ചെയ്തു കൊടുക്കാന്‍ മുന്‍കൈ എടുത്തത്. ആദ്യം അവളും സഹോദരന്‍ അബ്ദുല്ലയും ഈ വിവാഹത്തിനു സമ്മതിക്കാന്‍ മടി കാണിച്ചു. സെയ്ദ് ഒരു സ്വതന്ത്രനാക്കപ്പെട്ട അടിമയാണ് എന്നതായിരുന്നു കാരണം. എന്നാല്‍ അവര്‍ക്കവരുടെ എതിര്‍പ്പ് പിന്‍ വലിക്കേണ്ടി വന്നു. ഇത് സംഭവിക്കുന്നത് നബിയുടെ മദീനാപലായനത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. ഈ സമയത്തിറങ്ങിയ ദൈവീക്ത സൂക്തമാണു (ഖുര്‍‌ആന്‍ ആയത്ത്)
അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(സൂറത്തുല്‍ അഹ്സാബ്-36)
ഇത് ഈ ചരിത്രത്തിന്റെ ഒന്നാം ഘട്ടം.
ഇവിടെ പ്രവാചകന്‍ ചെയ്യുന്നത് സമൂഹത്തില്‍ നിലനിന്നിരുന്ന കുലമഹിമ അല്ലെങ്കില്‍ തറവാടിത്തത്തിന്റെ മേല്‍ക്കോയിമ ഇല്ലാതാക്കുവാനുള്ള ശ്രമത്തിന്റെ തുടക്കമായിരുന്നു. ഇവിടെയും അന്നത്തെ സാമൂഹിക പശ്ചാത്തലം മനസ്സിലാക്കേണ്ടതുണ്ട്. അന്ന് ഗോത്ര-കുല മഹിമയുടെ അഹങ്കാരത്തില്‍ മതിമറന്നിരുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയിയായിരുന്നു നിലനിന്നിരുന്നത്. തങ്ങളുടെ ഗോത്രക്കാര്‍ എന്തു തെറ്റു ചെയ്താലും കേവലം മഹിമയുടെ പേരില്‍ പിന്തുണക്കുന്ന അവസ്ഥ. അതിനാലാണ് പ്രവാചകനെ മക്കയില്‍ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ എല്ലാ ഗോത്രത്തത്തില്‍ നിന്നും ഒരാള്‍ വീതം എന്നു തീരുമാനിക്കുന്നത്. കാരണം കൊലക്കു ശേഷം ഖുറൈശി ഗോത്രം പിന്നീട് കുലമഹിമ കാരണം തങ്ങളുടെ ഗോത്രത്തോട് പകരം വീട്ടുമോ എന്നെല്ലാവരും ഭയപ്പെട്ടു. ആ ഒരു സമൂഹിക അവസ്ഥയില്‍ കുലമഹിമ എന്ന വര്‍ഗ്ഗവിവേചനം ഇല്ലാതാക്കുവാന്‍ തന്റെ കുടുമ്പത്തിലെ ഒരു കന്യകയെ തന്നെ പ്രവാചകന്‍ സമൂഹം കുലം കൊണ്ട് അടിമയായിരുന്ന സൈദിനെ കൊണ്ട് വിവാഹം ചെയ്യിക്കുന്നു.
കഴിഞ്ഞ ചര്‍ച്ചകളില്‍ ഇതിനെ ഒരു നല്ല കാര്യമായി എല്ലാവരും കണ്ടതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.
ഇവിടെ മറ്റൊരു കാര്യവും കൂടി വിശദീകരിക്കേണ്ടതുണ്ട്. അറേബ്യന്‍ സമൂഹം വിവാഹത്തെ കണ്ടിരുന്നത് കേവലം രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഒരു ധാരണയായല്ല. മറിച്ച് രണ്ട് ഗോത്രങ്ങളുടെ ബന്ധമായാണു. പരസ്പരമുള്ള അടുപ്പം കാണിക്കുവാനും ബഹുമാനം പ്രകടിപ്പിക്കുവാനുമെല്ലാം വിവാഹം ഒരു പാധിയായിരുന്നു. അതിനാല്‍ തന്നെ ഈ വിവാഹം സമൂഹത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടു. കാരണം അറബികളിലെ ഏറ്റവും പ്രശസ്തര്‍ മക്കക്കാരായിരുന്നു. മക്കയിലെ ഏറ്റവും പ്രബലര്‍ ഖുറൈശികളും.
വിവാഹത്തിന്റെ ആദ്യനാളുകള്‍ പിന്നിട്ടപ്പോള്‍ സൈനബിന്റെയും സൈദിന്റെയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ തുടങ്ങി. സൈനബിന്റെ മേല്‍ക്കോയിമാഭാവവും (Superiority complex ) സൈദിന്റെ അപര്‍ഷകതയുമാണെന്നാണു(Inferiority comlex) ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്. എന്തായാലും തനിക്കിനിയും ഈ ബന്ധം തുടര്‍ന്നു കൊണ്ട് പോകുവാന്‍ താത്പര്യമില്ലെന്ന് സൈദ് പ്രവാചകനോട് പല തവണയായി ആവശ്യപ്പെട്ടു. അപ്പോഴെല്ലാം പ്രവാചകന്‍ ഉപദേശങ്ങള്‍ നല്‍കി തിരിച്ചയച്ചു കൊണ്ടിരുന്നു.
ഈ കാലയളവിലാണു ദത്ത് സമ്പ്രദായം ഇല്ലായ്മ ചെയ്തുകൊണ്ടുള്ള ഇസ്ലാമിക നിയമങ്ങള്‍ വരുന്നത്.
എന്തുകൊണ്ട് ദത്തു സമ്പ്രദായം ഇല്ലായ്മ ചെയ്യുന്നു?
സ്വാഭാവികമായും ഉണ്ടാകുന്ന ഒരു നിഷ്കളങ്കമായ ഒരു സംശയമാണിത്- ദത്ത് എന്നത് ഇന്നിന്റെ കാഴ്ചയില്‍ കാണുമ്പോള്‍ ഈ ചോദ്യത്തിനു അല്പം പ്രസക്തിയുമുണ്ട്. അവിടെയും നമുക്ക് ചരിത്ര കാലത്തിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നു.
പല ദത്തുകളും തങ്ങളുടെ ജാരസന്തതികള്‍ക്ക് സാമൂഹിക സുരക്ഷിതമുണ്ടാക്കുന്ന ഏര്‍പ്പാടായിരുന്നു. മാത്രമല്ല ഇത് കുടുമ്പങ്ങളില്‍ പല അസ്വസ്ഥതകളും ഉണ്ടാക്കി. വീട്ടിലെ പ്രശ്നങ്ങളില്‍ പകരം വീട്ടാനായി ദത്തെടുക്കും. കുടുമ്പത്തിലെ മക്കളെ അവഗണിക്കുകയും ചെയ്യും.
ഇതിലേറെ തങ്ങളുടെ പ്രതാപം കാണിക്കാനായി ദത്ത് ഒരു പ്രതാപ ചിഹ്നവുമായി. തനിക്ക് ഇത്ര ദത്തു മക്കളുണ്ടെന്നത് സോഷ്യല്‍ സ്റ്റാറ്റസ് ആവുകയും ദത്തിന്നു കഴിവില്ലാത്തവര്‍ പോലും പ്രതാപത്തിന്നായി ദത്തെടുക്കുകയും ചെയ്തു. നമ്മുടെ വിവാഹ ധൂര്‍ത്ത് പോലെ.
ഇവ ദത്തെടുക്കുന്ന ആളുടെ ഭാഗത്തു നിന്നാണെങ്കില്‍ ദത്തെടുക്കപ്പെടുന്ന ആള്‍ക്കോ?
ഏറ്റവും പ്രധാനം ഒരാള്‍ക്ക് അയാളുടെ വ്യക്തിത്വം ഇതില്ലാതാക്കുന്നു എന്നതാണ്. സ്വന്തം പിതാവിനാല്‍ അറിയപ്പെടുന്നതിന്നു പകരം ആരുടെയെങ്കിലും മേല്വിലാസത്തിന്റെ കീഴില്‍ അറിയപ്പെടുക. ഇതിന്റെ മാനസിക വശം അനുഭവിക്കുന്നവരോടോ അല്ലെങ്കില്‍ മനശാസ്ത്രജ്ഞരോടൊ ചോദിച്ചു മനസ്സിലാക്കുക.
ഇവയെല്ലാം കുടുമ്പമെന്ന സം‌വിധാനത്തിന് പ്രയാസകരമായി ഭവിക്കുന്ന വസ്തുതകളായിരുന്നു. ഇസ്ലാമാകട്ടെ കുടുമ്പത്തെ ഏറ്റവും വിലമതിക്കുന്ന ഒരു ആശയവും. അതിന്നാല്‍ അനന്തരമെടുക്കാന്‍ പോലും അവകാശം നല്‍കുന്ന, ഒരു വ്യക്തിയെ അയാളുടെ പിതാവിന്റെ വ്യക്തിത്വത്തില്‍ നിന്നും മാറ്റുന്ന ഈ സമ്പ്രദായത്തെ ഇസ്ലാം ഇല്ലാതാക്കാന്‍ തീരുമാനിച്ചു.
ഈ സമയത്താണു സൈദിന്റെ വിവാഹജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതും തനിക്കൊരിക്കലും സൈനബുമായി ഒത്തു പോകുവാന്‍ കഴിയില്ലെന്നുമുള്ള ഇതില്‍ നിന്നും വിടുതല്‍ നല്‍കണമെന്നുമുള്ള ആവശ്യവുമായി സൈദ് പിന്നെയും പ്രവാചകനെ സമീപിക്കുന്നത്. ഈ സമയം സൈദ് സൈനബിനെ വിവാഹ മോചനം ചെയ്താല്‍ ദത്ത് സമ്പ്രദായം ഇല്ലാതാക്കുന്നതിന്റെ പ്രായോഗിക നടപടി എന്ന നിലയില്‍ സൈനബുമായി തന്റെ വിവാഹത്തിന്നു ദൈവകല്പന വരുന്നതിനെ പ്രവാചകന്‍ ഭയപ്പെട്ടു.
അന്നു നിലനിന്നിരുന്ന വ്യവസ്ഥയനുസരിച്ച് വളര്‍ത്തു പുത്രന്റെ ഭാര്യ സ്വന്തം മകന്റെ ഭാര്യയെ പോലെയായിരുന്നു സമൂഹം പരിഗണിച്ചിരുന്നത്. താന്‍ സമൂഹ മധ്യേ അപമാനിതനാകുമെന്ന കാര്യം പ്രവാചകനെ വേദനിപ്പിച്ചു. പക്ഷെ, സമൂഹത്തിന്റെ കണ്ണിലൂടെയല്ല ദൈവത്തിന്റെ നിയമങ്ങള്‍ നടപ്പിലാക്കുക എന്നും അത് ദൈവത്തിന്റെ ഇച്ഛക്ക്നുസൃതമായി മാത്രമാണെന്നും പ്രവാചകനെ ദൈവം അറിയിച്ചു.
അതോട് കൂടി സൈദിന്റെ താത്പര്യത്തിന്നു വിരുദ്ധമായി ആ വിവാഹം നീട്ടികൊണ്ട് പോകണമെന്നു പറയാന്‍ പ്രവാചകന് പാടില്ലാതെയായി. ഇതിന്റെ പരിണതിയെങ്ങിനെയാകുമെന്ന് പ്രവാചകന്നറിയാമായിരുന്നു.
ഇവിടെയും ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരുന്നു. അറബ് സമൂഹത്തില്‍ ഒരു വിധവക്ക് പുനര്‍‌വിവാഹം എന്നത് ഒരു പ്രശ്നമായിരുന്നില്ല. ( വര്‍ത്തമാന കാലത്തിലും) - വിധവയെ ഒരപശകുനമായി കാണുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ വിവാഹമോചനം വിലയിരുത്തുമ്പോള്‍ ഇതുള്‍കൊള്ളാന്‍ കുറച്ചു പ്രയാസം ഉണ്ടാകും.
രണ്ടാമതായി പ്രവാചകന്‍ നടത്തിയ ഈ വിവാഹം പരാജയപ്പെടുന്നത് പ്രവാചകന്റെ പരാജയമല്ലെ എന്ന ചോദ്യമാണു. ഉത്തരം- പ്രവാചകനെ ഒരു മനുഷ്യനായി തന്നെയാണ് മുസ്ലിങ്ങള്‍ കാണുന്നത് എന്നതാണു. ഇതൊരു വിവാഹം മാത്രമല്ലെ, പ്രവാചകന്‍ നേതൃത്വം നല്‍കിയ ഒരു യുദ്ധം പരാജയപ്പെട്ടിട്ടുണ്ടല്ലോ?
മൂന്ന്- കുലമഹിമയില്ലാതാക്കാന്‍ നടത്തിയ ഒരു വിവാഹത്തിന്റെ പരാജയം പിന്നെയും കുലമഹിമ കൂടുതല്‍ ശക്തമാക്കുകയല്ലെ ചെയ്യുന്നത്?
കുലമഹിമ തീരെ ഇല്ലാതാകുന്ന ഒന്നല്ല, മറിച്ച് ദാമ്പത്യത്തില്‍ ഇണയെ തിരഞ്ഞെടുക്കുന്നതിന്ന് ഇവക്കൊന്നുമല്ല പ്രാധാന്യം നല്‍കേണ്ടത് എന്ന പാഠമാണിവിടെ പരിഗണന അര്‍ഹിക്കുന്നത്- ഇതിന്നു ചുവടുപിടിച്ച് പല വിവാഹ ബന്ധങ്ങള്‍ക്കും തുടക്കം കുറിച്ചു എന്നതാണിതിന്റെ ഗുണപരമായ വശം.
നാല്- പ്രവാചകന് എങ്ങിനെയെങ്കിലും ഈ വിവാഹം നിലനിര്‍‌ത്താന്‍ ശഠിക്കാമായിരുന്നില്ലെ?
എങ്ങിനെയെങ്കിലും നില നിര്‍‌ത്തേണ്ട ഒന്നൊന്നുമല്ല വിവാഹ ജീവിതം. അവിടെ മനസ്സുകള്‍ തമ്മില്‍ അടുപ്പമില്ല എങ്കില്‍ ഒരാളെ ക്രൂശിക്കുന്നതിന്നു തുല്യമാകും. പരസ്പരം വിട്ടു വീഴ്ച ചെയ്തു മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്തത് ഒഴിവാകുക തന്നെയാണഭികാമ്യം.
എന്തായാലും വിവാഹമോചനം നടന്നു. ശേഷം ദൈവ കല്പനയാല്‍ പ്രവാചകനുമായുള്ള സൈനബിന്റെ വിവാഹവും .
നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത്‌ തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്‌ നീ പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.
തനിക്ക്‌ അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തില്‍ പ്രവാചകന്‌ യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു.
അതായത്‌ അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള ( അല്ലാഹുവിന്‍റെ നടപടി. ) കണക്ക്‌ നോക്കുന്നവനായി അല്ലാഹു തന്നെ മതി.
മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
(സൂറത്തുല്‍ അഹ്സാബ്-37-40)
സ്വാഭാവികമായും ആളുകള്‍ മുഖം ചുളിച്ചു, അന്നെവരെയുള്ള സാമൂഹിക വ്യവസ്ഥയെ ചോദ്യം ചെയ്യുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന പ്രശനം. പക്ഷെ ആളുകള്‍ കുടുമ്പത്തോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുകയും വ്യക്തിപരമായ അസ്ഥിത്വമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്താന്‍ ഈ നടപടികള്‍ കാരണമാവുകയും ചെയ്തു. അതായിരുന്നു ഈ വിവാഹത്തിന്റെ ഉദ്ദ്യേശ്യലക്ഷ്യവും.
ഈ സംഭവത്തെ കാളിദാസന്‍ തന്റെ കാവ്യഭാവനയില്‍ വികൃതമായി ചിത്രീകരിക്കുന്നതിന്നുള്ള മറുപടി അടുത്ത പോസ്റ്റില്‍-

Saturday, March 6, 2010

Dubai International Peace Conference- March-18-19-20

ദുബൈ അന്താരാഷ്ട്ര സമ്മേളനം മാര്‍ച്ച് 18-19-20 തീയതികളില്‍ ദുബൈ എയര്‍പോര്‍ട്ട് എക്സ്പോ യില്‍ വച്ച് ദുബൈ ഇന്റെര്‍നാഷനല്‍ പീസ് കോണ്‍ഫറന്‍സ് നടക്കുന്നു. ലോകത്തിലെ പ്രമുഖ വ്യക്തിത്വത്തങ്ങള്‍ പങ്കെടുക്കുന്ന മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഈ സമ്മേളനത്തില്‍ യൂസഫ് എസ്റ്റ്സ് (USA) . അബ്ദുല്‍ റഹീം ഗ്രീന്‍(UK), അഹ്മെദ് ഹാമെദ് (India), എം.എം.അക്ബര്‍ (India) . സഈദ് രഗെ (USA) , ഷെഇഖ് ഹുസൈന്‍ ഈ Malasia, യാസിര്‍ ഖാദി (USA) എന്നിവരും മസ്ജിദുല്‍ ഹറമിലെ ഇമാം അബ്ദുല്‍ റഹിമാന്‍ സൗദി വെള്ളിയാഴ്ച്ച് ഖുതുബക്കു നേതൃത്വം നല്‍കുകയും ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കിലൂടെ സന്ദര്‍ശിക്കുക. എല്ലായാളുകള്‍ക്കും പങ്കെടുക്കാവുന്നതാണ്.( മത ലിംഗ ഭേദമന്യേ)

Thursday, February 4, 2010

നാലാം ക്ലാസുകാരന്‍ കാട്ടിപ്പരുത്തിയും ഡോ.സി.കെ.ബാബു-പി.എച്ച്.ഡി അവര്‍കളും

ബാബുവിന്റെ ആദ്യത്തെ പോസ്റ്റില്‍ മതവിശ്വാസികളെല്ലാം സാമാന്യവിവരമില്ലാത്തവരായാണു ഗണിച്ചിരുന്നതെങ്കില്‍ എനിക്കു തന്ന കമെന്റില്‍ മതത്തിന്റെ മാറാല കയറിയ ഒരു നാലാം ക്ലാസ്സുകാരന്‍ എന്ന പട്ടമാണു ചാര്‍ത്തി തന്നിരിക്കുന്നത്, അതിലെനിക്കു ഒരു പരാതിയുമില്ല. കാരണം ആദ്യത്തെ പോസ്റ്റില്‍ വന്ന കമെന്റുകളെ കണക്കിലെടുക്കുന്നതിന്നു മുമ്പ് പോസ്റ്റിലെഴുതിയ മൂന്നു ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളുമാണ് ഞാന്‍ നമ്പര്‍ ഇട്ടു മറുപടി നല്‍കിയത്-
അതിന്നു ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കിയും എഴുതിയേനെ എന്നെഴുതുമ്പോള്‍ എന്താണു ആ പോസ്റ്റില്‍ മനസ്സിലാവതെ ഇനിയുമുള്ളതെന്നു ഒന്നു പരിശോധിക്കാമല്ലോ.
ഒന്നാമത്തെ ചോദ്യം എനിക്കു മനസ്സിലായത് അല്ലാഹു പരിപൂര്‍ണ്ണനാണെന്നു മുസ്ലിങ്ങള്‍ അവകാശപ്പെടുന്നു. പക്ഷെ അവന്റെ സൃഷ്ടികളില്‍ അപൂര്‍ണ്ണമായ സൃഷ്ടിപ്പുകളും. സൃഷ്ടിയിലെ അപൂര്‍ണ്ണത കാണിക്കുന്നത് സൃഷ്ടാവു പൂര്‍ണ്ണനല്ല എന്നതല്ലെ? അതിന്നുദാഹരണമായാണു ജന്മനാ അന്ധനേയും മന്ദബുദ്ധിയേയും കയ്യിലാത്തവനേയും കാലില്ലാത്തവനേയും എല്ലാം എടുത്തുദ്ധരിക്കുന്നത്-
ഉത്തരം നല്‍കുന്നതിന്ന് മുമ്പ് ഒരു വാക്ക് - ഈ ചോദ്യത്തിന്നുത്തരമായി ഞാന്‍ കേവലയുക്തി മാത്രമാണു ഉപയോഗിക്കുന്നത്. കാരണം ചോദ്യകര്‍ത്താവിനേയും സമാനമായ വായനക്കാരനോടും വിശ്വാസത്തിന്റെ അടിത്തറയിലുള്ള ഒരു മറുപടിക്കു പ്രസ്ക്തിയില്ല.
അത് കൊണ്ട് ഈ ചോദ്യത്തിനുള്ള ഉത്തരം നമുക്ക് കാണാവുന്ന സൃഷികളെയും അതിന്റെ സൃഷ്ടാവുമായി താരതമ്യം ചെയ്താല്‍ പോരെ. അതിനാലാണു ഞാന്‍ ഒരു ശില്പിയേയും ശില്പത്തെയും ഉദാഹരിച്ചത്. ശില്പം എത്ര രൂപ ഭം‌ഗിയുള്ളതായാലും ശില്പിയാകില്ല. അതിനാല്‍ തന്നെ ബാബുവിന്റെ ഈ വാദത്തിനു പ്രകൃത്യാ നിലനില്പ്പില്ല.
അടുത്ത പ്രശ്നം സൃഷ്ടികളിലെതന്നെ ന്യൂന്യതകളാണു. ഉദാഹരണത്തിനു കണ്ണു കാണാത്തവനും മന്ദബുദ്ധിയുമെല്ലാം.
ഒന്നാമതായി ജീവികളിലെ ജന്മവൈകല്യങ്ങള്‍ക്ക് പ്രധാന കാരണമായി പറയുന്നത് മനുഷ്യന്‍ പ്രകൃതിയില്‍ നടത്തുന്ന കൈകടത്തലുകളുടെ ഫലമാണെന്നാണ്. ജപ്പാനിലെ അണുബോമ്പ് വര്‍ഷത്തിനു ശേഷം ഇപ്പോഴും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അംഗവൈകല്യമുണ്ടാകുന്നു എന്നു നാം വായിക്കുന്നു. എന്തിനേറെ നമ്മുടെ ഭക്ഷണത്തിനെ രാസവളങ്ങളുടെയും കീടനാശിനികളുടെ പോലും സാന്നിദ്ധ്യം കുഞ്ഞുങ്ങളിലെ വൈകല്യങ്ങള്‍ക്കു കാരണമാകുന്നു. അപ്പോള്‍ പല വൈകല്യങ്ങളുടെയും പ്രധാനകാരണം മനുഷ്യന്‍ തന്നെയാണെന്നു കാണാം. മനുഷ്യന്റെ ആര്‍ത്തിയും മത്സരവും അവന്നു തന്നെ വിനയായി തീരുന്നു.
മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത്‌ നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക്‌ ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌-(പരിശുദ്ധ ഖുര്‍ആന്‍ 030:41)
രണ്ടാമതായി, സൃഷ്ടികളെല്ലാം തന്നെ അപൂര്‍ണ്ണമാണെന്നാണ് വിശ്വാസ്ത്തിന്റെ ഒരു അടിത്തറ. പൂര്‍ണ്ണത എന്നത് സൃഷ്ടാവിന്റെ മാത്രം ഒരു ഗുണവിശേഷമാണു. തീര്‍ച്ചയായും ഇത് വിശ്വാസവുമായി ബന്ധപെട്ട ഒരു വിഷയമാണു. പക്ഷെ അങ്ങിനെ വിശ്വസിക്കുന്ന ഒരാളോട് ആ അപൂര്‍ണ്ണത സൃഷ്ടാവിന്റെ ന്യൂന്യതയായി കാണിക്കുന്നത് എങ്ങിനെ ശരിയാകും.
മൂന്നാമതായി, മനുഷ്യന്‍ ഒരു വ്യക്തി മാത്രമല്ല. സമൂഹത്തിന്റെ ഭാഗമാണു. അതിനാല്‍ തന്നെ എന്തെങ്കിലും ന്യൂന്യതയില്ലാത്ത ആരുമില്ല. പൂര്‍ണ്ണമനുഷ്യനെന്നു നാം ഗണിക്കുന്ന ഒരാള്‍ മാനസികമായി പിന്നിലാകും. രണ്ടും പൂര്‍ണ്ണതയുള്ള ഒരാള്‍ക്ക് സാമ്പത്തികമായി അപൂര്‍ണ്ണതയുണ്ടാകാം. അപ്പോള്‍ ഓരോരുത്തരുടെയും അപൂര്‍ണ്ണത വ്യത്യസ്ത തലങ്ങളിലാകുന്നു.
പരിപൂര്‍ണ്ണ മനുഷ്യനെന്നത് ഒരിക്കലുമില്ലാത്ത ഒന്നാണു. മുഴുവന്‍ അവയവങ്ങളുമുണ്ടായി മുഴുപ്പട്ടിണി കിടക്കുന്ന ഒരാള്‍ക്ക് സമ്പന്നനായ വികലാംഗനെ ഭാഗ്യവാനായി കരുതാന്‍ കഴിയും.
രണ്ടാമത്തെ ബാബുവിന്റെ ദൈവം ഉണ്ടാകാതിരിക്കാനുള്ള കാരണം പ്രപഞ്ചനാഥനെന്ന വിശേഷണവുമായി ബന്ധപ്പെട്ടതാണു. പ്രപഞ്ചമെന്നത് പൂര്‍ണ്ണമായി മനുഷ്യന്നറിയില്ല. അപ്പോള്‍ പ്രപഞ്ചനാഥനെന്നു വിളിക്കണമെങ്കില്‍ പ്രപഞ്ചത്തെകുറിച്ചു വിളിക്കുന്ന മനുഷ്യനു മുഴുവനുമായി അറിയേണ്ടെ?
ഇതിലും യുക്തിയില്ല. കാരണം പ്രപഞ്ചത്തെ സം‌രക്ഷിക്കുന്നത് മനുഷ്യനല്ല. പ്രപഞ്ചനാഥന് പ്രപഞ്ചത്തെകുറിച്ചറിയില്ല എന്ന് തെളിയിക്കുകയാണെങ്കില്‍ ഈ വാദത്തിന്ന് പിന്‍ബലമുണ്ട്.
അതിനു ചെറിയ ഒരുദാഹരണം തന്നെയെടുക്കാം- സമൂഹത്തിന്റെ ഒരു ചെറിയ ഘടനയാണല്ലോ കുടുമ്പം. എന്റെ കുടുമ്പത്തിന്റെ നാഥന്‍ ഞാനാണു- എന്റെ കീഴില്‍ എന്റെ സം‌രക്ഷണത്തിലാണെന്റെ കുടുമ്പം. എന്റെ മക്കള്‍ക്ക് ഞാന്‍ നാഥനാണ്. കുടുമ്പത്തിന്നു വേണ്ട എല്ലാ കാര്യങ്ങളും അറിയേണ്ടത് നാഥനെന്ന നിലയില്‍ എന്റെ ബാധ്യതയാണ്. മറ്റുള്ളവര്‍ക്കു അറിയാനും ഭാഗികമായിയറിയാനും തീരെ അറിയാതിരിക്കാനുമുള്ള സാധ്യതയുണ്ട്. അത് കുടുമ്പനാഥന്‍ എന്ന എന്റെ വിശേഷണത്തെ ബാധിക്കുന്നേ ഇല്ല.
അത് പോലെ പ്രപഞ്ചത്തെ മനുഷ്യനു അറിയുന്നില്ല എന്നത് പ്രപഞ്ചനാഥനെന്ന വിശേഷണത്തെ ബാധിക്കുന്നില്ലല്ലോ?
ഏത് നാലാം ക്ലാസുകാരനും പറഞ്ഞാല്‍ ഉള്‍കൊള്ളാവുന്ന സരളമായ ഒരു കാര്യമാണു ഞാന്‍ ഉദാഹരിച്ചത്.
മൂന്നാമത്തെ പ്രശ്നം
ബാബുവിന്റെ പോസ്റ്റില്‍ നിന്നും
ഒരു വേദഗ്രന്ഥത്തിലെ വാക്യങ്ങള്‍ പരസ്പരവിരുദ്ധമാണെങ്കില്‍, അവ ഇന്നു് ലോകത്തില്‍ പൊതുവേ അംഗീകരിക്കപ്പെടുന്നതും പലവട്ടം തെളിയിക്കപ്പെട്ടതുമായ സാമാന്യസത്യങ്ങള്‍ക്കു് കടകവിരുദ്ധമാണെങ്കില്‍, അവ വര്‍ണ്ണിക്കുന്ന കഥകള്‍ ഇന്നത്തെ മനുഷ്യരുടെ സാമാന്യബോധത്തിനു് നിരക്കാത്തവയാണെങ്കില്‍ അവ തെറ്റോ നുണയോ ആണെന്നും അതുപോലൊരു ഗ്രന്ഥം അവതരിപ്പിച്ചതു് ഒരിക്കലും ഭൂത-വര്‍ത്തമാന-ഭാവികാലങ്ങള്‍ അറിയേണ്ടവനായ ഒരു ദൈവം ആവാന്‍ കഴിയില്ലെന്നും, അങ്ങനെയെങ്കില്‍ അതു് മനുഷ്യരുടെ സൃഷ്ടി മാത്രമേ ആവാന്‍ കഴിയുകയുള്ളുവെന്നും അംഗീകരിക്കുവാനുള്ള മിനിമം ചുമതല ചിന്താശേഷിയുള്ള ഏതൊരു മനുഷ്യനുമുണ്ടു്. അവ സത്യത്തില്‍ ഒരു ദൈവത്തിന്റെ വാക്യങ്ങലള്‍ ആയിരുന്നെങ്കില്‍ അവ നുണകളോ പരസ്പരവിരുദ്ധങ്ങളോ കെട്ടുകഥകളോ ആവുകയില്ലായിരുന്നു. ആവാന്‍ പാടില്ലായിരുന്നു. കാരണം, ദൈവം എന്ന ആശയം നിര്‍വചനപ്രകാരം ഒരിക്കലും തെറ്റു് പറ്റാന്‍ കഴിയാത്ത ഒന്നാണു്.
ഉദാഹരണത്തിനു്, ബൈബിള്‍ പ്രകാരം ആദിയില്‍ 'ഒന്നാം ദിവസം' ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവ (മുസ്ലീമുകള്‍ അല്ലാഹു എന്നു് വിളിക്കുന്ന അതേ ദൈവം തന്നെ!)
ബാബുവിന്റെ ഒന്നാമത്തെ വാദം പൂര്‍ണ്ണമായും അംഗീകരിക്കുന്നു. ഇത് ശരിയായ ഒരു സമീപനമാണു. പക്ഷെ രണ്ടാമത്തെ ഭാഗമുണ്ടല്ലോ അത് മുസ്ലിംകളും ക്രൈസ്തവരും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ കേള്‍ക്കാത്തതിന്റെ കുഴപ്പമാണു. മുസ്ലിങ്ങള്‍ ക്രൈസ്തവരോട് ചോദിക്കുന്ന അതേ ചോദ്യങ്ങള്‍ ഇങ്ങോട്ട് ഇട്ട് തരുന്നത് കാണുമ്പോള്‍ മുസ്ലിം സമൂഹത്തിന്റെ അടിസ്ഥാനകാര്യങ്ങളെ കുറിച്ചുള്ള ചോദ്യകര്‍ത്താവിന്റെ വിവരത്തെ കുറിച്ച് ചോദ്യം ചെയ്യപ്പെടും.
ഈ ചര്‍ച്ചകളുടെ വലിയൊരു ശേഖരം തന്നെ യൂട്യൂബിലടക്കമുണ്ട്. യൂറ്റ്യൂബില്‍ അഹ്മെദ് ദീദാത്തെന്ന് സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നത് ഈ വിഷയകവുമായി നടന്ന സം‌വാദങ്ങളുടെ വലിയൊരു കൂമ്പാരം തന്നെയാണു.യഹോവ എന്ന പദത്തിനോടല്ല പ്രശ്നം. മറിച്ച് യഹോവയുടെ വിശദീകരനത്തിന്നോടാണ്.
ഉദാഹരണത്തിന്നു ---
ഉല്പത്തി പുസ്തകം, അദ്ധ്യായം 32:28
നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേര്‍ ഇനി യാക്കോബ് എന്നല്ല യിസ്രായേല്‍ എന്നു വിളിക്കപ്പെടും എന്നു അവന്‍ പറഞ്ഞു.
എന്നു വായിക്കുന്നു. ഇസ്രേയേല്‍ സ്ഥാപകനായ യാക്കോബിനെ പുകഴ്ത്താന്‍ യഹൂദര്‍ കെട്ടിച്ചമച്ച ഒരു കഥയായെ മുസ്ലിങ്ങള്‍ ഇതിനെ കാണുന്നുള്ളൂ. യാക്കോബിനോട് മല്ലിടിച്ചു വിജയിക്കാന്‍ കഴിയാത്ത യഹോവ അഥവാ അല്ലാഹു എന്നു ബാബു വാശിപിടിക്കരുത്. ഈ വാക്യം വച്ച് യാക്കോബ് എന്ന പ്രവാചകനിലും ദൈവത്തിലും നിങ്ങള്‍ വിശ്വസിക്കുന്നില്ലെ- എങ്കില്‍ ഇതിന്നുത്തരം പറയണമെന്നു വാദിക്കുന്നത് ശരിയാകുമോ?
ഇത് മാത്രമൊന്നുമല്ല-
ബൈബിള്‍ പ്രകാരം ദൈവം തന്റെ സാദൃശ്യപ്രകാരം മനുഷ്യനെയുണ്ടാക്കുന്നു-(ഉത്പത്തി-1:26) ദൈവം വിശ്രമിക്കുന്നു-(2:2)- ആദമിനെയും ഹവ്വയെയും കാണാഞ്ഞു തിരഞ്ഞു നടക്കുന്നു(3:8-13) -സ്വന്തം സൃഷ്ടിയെ കുറിച്ചു ഖേദം തോന്നുന്നു(പുറപ്പാട് 6:6) ഇങ്ങിനെ മുസ്ലിങ്ങളുടെ വിശ്വാസവുമായി യോജിക്കാത്ത പല വിശേഷണങ്ങളും ബൈബിളിലെ കഥകളില്‍ യഹോവക്കും പ്രവാചകന്മാര്‍ക്കുമുണ്ട്. അത് കൊണ്ടു തന്നെ പേരുകളിലും പലചരിത്രങ്ങളിലും മുസ്ലിം ക്രൈസ്തവ വിശ്വാസങ്ങള്‍ക്കു സമാനതയുണ്ടെങ്കിലും അത്രതന്നെ വിയോജിപ്പുകളുമുണ്ട്.
അതിനാല്‍ ബാബുവിനോടും ബാബുവിനെ വായിക്കുന്ന ആളുകളോടും പറയാനുള്ളത് ബൈബിളിലെ പ്രവാചകന്മാരെ മുസ്ലിങ്ങള്‍ അംഗീകരിക്കുന്നു. അത് ബൈബിള്‍ കഥയുടെ പിന്‍ബലത്തിലല്ല. അത് ആദം മുതല്‍ ബൈബിളിലെ യേശുവരെ അങ്ങിനെ തന്നെ.
പിന്നെ നാലാം ക്ലാസിന്നൊരു ഗുണമുണ്ട്. ഒരു നാലാം ക്ലാസുകാരന്‍ പറയുന്നത് ഏത് പീഎച്ച്ഡിക്കും മനസ്സിലാകും. പീഎച്ച്ഡി പറഞ്ഞത് നാലാം ക്ലാസുകാരനു മനസ്സിലാകണമെന്നില്ല, അതിനാല്‍ ഇനിയും മനസ്സിലാകാത്ത ഭാഗമേതെന്നു വ്യക്തമാക്കിയാല്‍ ഒന്നാം ക്ലാസുകാരനാവാനും തയ്യാറാണു.
ഒരു മതവിശ്വാസി എന്ന നിലക്ക് വിവരമില്ലാത്തവനെ എന്നു എന്നെ വിളിച്ചപ്പോള്‍ വിവരം കെട്ടവനേ എന്നു ഞാനുമൊന്നു തിരിച്ചു വിളിച്ചു. ആ പ്രശ്നം അതോടെ ഞാനും വിട്ടിരിക്കുന്നു. ഈ പ്രകോപനമായ ഭാഷ ആര്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുന്ന ഒന്നാണെന്നു മാത്രം സൂചിപ്പിക്കുന്നു.
ബാബുവിന്റെ പോസ്റ്റിലെ മൈന്‍ ബോഡിയെയാണു ഞാന്‍ ചര്‍ച്ചക്കെടുത്തത്- വിഷയത്തില്‍ മാത്രം ഒതുങ്ങാനാണു എനിക്കു താത്പര്യം. കാടു കയറിയ കമെന്റിനെ ഞാന്‍ ബാബുവിനെ കുറ്റപ്പെടുത്തുന്നില്ല. മോഡെറേഷന്‍ ആവശ്യമായി വരുന്നത് ഇങ്ങിനെയാണു. അതിനാല്‍ തന്നെ ഫൈസലിന് നല്‍കിയ മറുപടിയില്‍ ബാബു തന്നെ അതാവശ്യപ്പെടുന്നുണ്ട്.
പക്ഷെ ബാബു ഫൈസലിനോട് എന്നിട്ട് തിരിച്ച് ചോദിക്കുന്ന ചോദ്യങ്ങളോ? അതും വിഷയത്തില്‍ നിന്നും എത്രയോ അകലത്തിലല്ലെ
ബാബുവിന്റെ പോസ്റ്റില്‍ നിന്നും
പിന്നെയും പറയേണ്ടിവരുന്നു: ഇവിടത്തെ വിഷയത്തില്‍ നില്‍ക്കൂ ഫൈസല്‍. പോസ്റ്റില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഒരിക്കല്‍ കൂടി:
1. അല്ലാഹു സര്‍വ്വശക്തനും തെറ്റു് പറ്റാത്തവനുമാണോ?
2. ഖുര്‍ആന്‍ അല്ലാഹു നല്‍കിയ വചനങ്ങളാണോ?
3. ബൈബിള്‍ അല്ലാഹു നല്‍കിയ വചനങ്ങളാണോ?
4. അല്ലാഹുവും യഹോവയും ഒന്നുതന്നെയോ?
5. ആദം അല്ലാഹു സൃഷ്ടിച്ച ആദ്യത്തെ മനുഷ്യനോ?
6. ഇബ്രാഹിം, ഇസ്മാഈല്‍, ഇസ്‌ഹാഖ്‌, യഅ്ഖൂബ്‌ എന്നിവരെ പുരാതനപിതാക്കളായി ഇസ്ലാം അംഗീകരിക്കുന്നുണ്ടോ ഇല്ലയോ?
7. മൂസാ, ദാവൂദ്‌, സുലൈമാന്‍, ഈസാ മുതലായ ബൈബിളിലെ വ്യക്തിത്വങ്ങളെ പ്രവാചകരായി ഇസ്ലാം അംഗീകരിക്കുന്നുണ്ടോ ഇല്ലയോ?
8. ഈസാ എന്ന യേശുവിനെ അതുവരെ 'പുരുഷനെ അറിയാത്ത' മര്‍യമില്‍ നിന്നും അല്ലാഹു ജനിപ്പിച്ചവനോ അല്ലയോ?
9. ഖുര്‍ആനില്‍ വിശ്വസിച്ചാല്‍ മാത്രമേ മനുഷ്യനു് 'രക്ഷ' ലഭിക്കുകയുള്ളോ?
10. യഹൂദരും ക്രിസ്ത്യാനികളുമായി സൗഹൃദം സ്ഥാപിക്കുന്നതു് ഖുര്‍ആന്‍ പ്രകാരം ഒരു മുസ്ലീമിനു് അനുവദനീയമോ അല്ലയോ?
ഇത്രയും ചോദ്യങ്ങള്‍ പോസ്റ്റിലുണ്ടെന്നു മനസ്സിലാക്കാന്‍ തീര്‍ച്ചയായും ഇങ്ങിനെ ഒരു വിശദീകരണം ആവശ്യം തന്നെ. അതിനാല്‍ അവയാണു ഈ പോസ്റ്റിന്റെ മര്‍മ്മം എന്നു ധരിക്കാമെന്നു കരുതുന്നു.
ഉത്തരങ്ങള്‍
1. അല്ലാഹു സര്‍വ്വശക്തനും തെറ്റു് പറ്റാത്തവനുമാകുന്നു.
2. ഖുര്‍ആന്‍ അല്ലാഹു നല്‍കിയ വചനങ്ങളാണ്
3. ബൈബിള്‍ മുഴുവനായും അല്ലാഹു നല്‍കിയ വചനങ്ങളാണെന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നില്ല.
4. അല്ലാഹുവും യഹോവയും അവയുടെ വിശദീകരണങ്ങളില്‍ ഒന്നുതന്നെയല്ല
5. ആദം അല്ലാഹു സൃഷ്ടിച്ച ആദ്യത്തെ മനുഷ്യനാണ്.
6. ഇബ്രാഹിം, ഇസ്മാഈല്‍, ഇസ്‌ഹാഖ്‌, യഅ്ഖൂബ്‌ എന്നിവരെ പ്രവാചകരായി ഇസ്ലാം അംഗീകരിക്കുന്നു. ഈ പുരാതനപിതാവെന്ന ഒരു സംജ്ഞതന്നെ ഇസ്ലാമിലില്ല.
7. മൂസാ, ദാവൂദ്‌, സുലൈമാന്‍, ഈസാ മുതലായ ബൈബിളിലെ വ്യക്തിത്വങ്ങളെ പ്രവാചകരായി ഇസ്ലാം അംഗീകരിക്കുന്നു
8. 'പുരുഷനെ അറിയാത്ത' മര്‍യമില്‍ നിന്നും അല്ലാഹുവിന്റെ കല്പന പ്രകാരം ജനിച്ചവനായ പ്രവാചകനാകുന്നു ഈസാ എന്ന യേശു
9. ഖുര്‍ആനില്‍ വിശ്വസിച്ചാല്‍ മാത്രമേ മനുഷ്യനു് 'രക്ഷ' ലഭിക്കുകയുള്ളൂ
10. യഹൂദരും ക്രിസ്ത്യാനികളുമായി സൗഹൃദം സ്ഥാപിക്കുന്നതു് ഖുര്‍ആന്‍ പ്രകാരം ഒരു മുസ്ലീമിനു് അനുവദനീയമാകുന്നു.
ഇവിടെ ഞാന്‍ കാണുന്നത് ഒരു ബാബുവിനെയല്ല, ബാബുവിലോ കാട്ടിപ്പരുത്തിയിലോ വലിയ താത്പര്യമില്ലാത്ത വസ്തുതകളറിയാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന വായനക്കാരിലാണു. അവര്‍ വളരെ കുറച്ചാണെങ്കില്‍ പോലും-

Saturday, January 30, 2010

സി.കെ.ബാബുവിന്റെ പോക്കറ്റിലെ ദൈവം

ചീന്തുകളില്‍ ഞാന്‍ പോസ്റ്റ് ചെയ്ത അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും എന്ന കുറിപ്പിനോടനുബന്ധിച്ച് നാലു പോസ്റ്റുകളാണു ബ്ലോഗുകളിലായി ചര്‍ച്ചകളെ കുറിച്ചു വന്നത്. ഒരഭിപ്രായത്തെ വുത്യസ്ത വീക്ഷണങ്ങളില്‍ ചര്‍ച്ച ചെയ്യെപ്പെടുന്നത് വളരെ ഗുണകരമായ കാര്യമാണു.
അതില്‍ സി.കെ.ബാബുവിന്റെ പോസ്റ്റിലൂടെയാണു ഞാന്‍ മുസ്ലിങ്ങളുമായി അയാള്‍ നടത്തിയെന്നവകാശപ്പെടുന്ന ഒരു പോസ്റ്റിനെ കുറിച്ചും അതില്‍ നടന്ന ഒരു ചര്‍ച്ചയെകുറിച്ചും കാണുന്നത്. അതിനാല്‍ തന്നെ ഒരു മറുകുറിപ്പിനു പ്രസ്ക്തിയുണ്ടെന്നു തോന്നിയതിനാലാണു ഇങ്ങിനെ ഒരു പോസ്റ്റ് ചെയ്യുന്നത്.
ബാബുവിന്റെ പോസ്റ്റിലെ വെറുപ്പ്, അഹങ്കാരം, വിദ്വേഷ്വം, തന്നെപൊക്കല്‍ എന്നിവ അദ്ദേഹത്തിന്റെ പോസ്റ്റുകളിലെ സ്ഥിരം സ്വഭാവമായതിനാല്‍ ആറ്റികുറുക്കി ബാക്കി കിട്ടുന്ന വിഷയത്തിലേക്ക് മാത്രമാണു ഞാന്‍ ശ്രദ്ധനല്‍കുന്നത്.
വിശ്വാസികളെല്ലാം ഒരു വിവരവുമില്ലാത്ത മനുഷ്യരുടെ യുക്തിബോധത്തിനു് നിരക്കുന്നതും, തന്മൂലം സാധാരണഗതിയിൽ സംശയത്തിനു് ഇടയുണ്ടാവാൻ പാടില്ലാത്തതുമായ വാദമുഖങ്ങൾ പോലും അംഗീകരിക്കാൻ കഴിയാത്തവരുമായുള്ള ഏതൊരു ചർച്ചയും മനുഷ്യബുദ്ധിയെ മുരടിപ്പിക്കാനും പിന്നോട്ടടിക്കാനും മാത്രമല്ലാതെ ഒന്നിനും കൊള്ളാത്ത ആളുകളാണെന്നത് ആദ്യം തന്നെ ലാബെല്‍ ചെയ്തു പട്ടം ചാര്‍ത്തി വിവരമെന്നതും ബുദ്ധിയെന്നതും തന്റെ മാത്രം കയ്യിലുണ്ടാകാന്‍ വിധിക്കപ്പെട്ട ഒരു സാധനമായി സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞതാണല്ലോ?
പിന്നെ ആരോ പുള്ളിയെ പിടിച്ച് ശാസ്ത്രത്തിന്റെ താക്കോല്‍ ഏല്പിച്ചതായി അദ്ദേഹത്തിനൊരു മാനസിക രോഗമുണ്ട്. ശാസ്ത്രമെന്നത് തനിക്കു പറ്റാത്തവരെങ്ങാനും പറഞ്ഞ് പോയാല്‍ ആള്‍ക്ക് കുറച്ച് നൊസ്സാകും, താന്‍ പറയുന്നതും കരുതുന്നതും മാത്രമേ ശാസ്ത്രമാകാവൂ തങ്ങള്‍ക്കു മാത്രമേ ശാസ്ത്രമാകാവൂ എന്നതാണ്‍ ബാബുശാസ്ത്രം.
കൂടാതെ മതം എന്നത് -ആരംഭകാലം മുതൽ ഒരു വർഗ്ഗശത്രുവിനോടെന്നപോലെ ശാസ്ത്രത്തോടു് കുടിപ്പക പുലർത്തുന്ന മതങ്ങൾ ബ്ലോഗ്‌ പോലെയുള്ള ഒരു ആധുനികശാസ്ത്രീയ സംവിധാനത്തെ ശാസ്ത്രത്തിന്റെ പരിമിതികൾ ചൂണ്ടിക്കാണിക്കാനും അതുവഴി 'സ്വന്തം' ദൈവത്തിന്റെ മഹത്വവും ശക്തിയും സ്ഥാപിക്കാനും ഉപയോഗപ്പെടുത്തുമ്പോൾ അതു് ശാസ്ത്രത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിക്കലല്ലേ എന്നു് ആർക്കെങ്കിലും സംശയം തോന്നുന്നുണ്ടെങ്കിൽ അതിനു് കാരണം ദൈവം രാത്രിയും പകലും, വേനലും മഴയും വഴി മനുഷ്യരെ കാണിച്ചുതരുന്ന 'ദൃഷ്ടാന്തങ്ങൾ' വേണ്ടവിധത്തിൽ മനസ്സിലാക്കാത്തതുകൊണ്ടാവാനേ കഴിയൂ!---എന്ന ഒരസംബന്ധ പ്രസ്താവന കൂടെകൂട്ടി തങ്ങളുടെ പക്ഷത്ത് ശാസ്ത്രത്തെയാക്കാനുള്ള ഒരു അതിബുദ്ധികൂടി സമര്‍ത്ഥമായി നടത്തുന്നുണ്ട് , ഇത് പോലെയുള്ള നൂറായിരം പ്രസ്ഥാവനകള്‍ ബ്ലോഗിന്റെ വലിപ്പം കൂട്ടാനുതകും എന്നതല്ലാതെ മറ്റെന്തു ധര്‍മം ചെയ്യുന്നു.
വിഷയത്തിലേക്കു നീങ്ങുമ്പോള്‍ മൂന്നു ചോദ്യങ്ങളാണ്‍ ഈ പോസ്റ്റില്‍ ചോദിച്ചിരിക്കുന്നത്, അതിനാല്‍ ഇവിടെ അതിന്നുള്ള മറുപടികള്‍ ആ ക്രമത്തില്‍ തന്നെ നല്‍കുന്നു.
1.ചോദ്യം ( അരിച്ചെടുത്തത് )
സൃഷ്ടാവു പൂര്‍ണ്ണനാണെങ്കില്‍ എങ്ങിനെ അല്ലെങ്കില്‍ എന്തിനു അപൂര്‍ണ്ണങ്ങളായ സൃഷ്ടികളെ സൃഷ്ടിക്കുന്നു. ഇത് സൃഷ്ടാവ് പൂര്‍ണ്ണനല്ല എന്നതിന്റെ തെളിവല്ലെ?
ഉത്തരം-
സൃഷ്ടാവിനോളം പൂര്‍ണ്ണതയിലേ സൃഷ്ടി നടത്താവൂ അല്ലെങ്കില്‍ ഉണ്ടാക്കുന്ന ആളെപോലെ പൂര്‍‌ണ്ണ്മായരീതിയില്‍ ഉണ്ടാക്കിയതാവും എന്നതിനു എന്താണു തെളിവ്? ശില്‍‌പിയെ പോലെ ഒരു ശില്പമെന്നതുണ്ടായിട്ടുണ്ടോ? ഈ വാദം ശരിയാവണമെങ്കില്‍ ഇനി ശില്‍‌പങ്ങള്‍ക്കെല്ലാം ജീവനും നല്‍കാന്‍ ശില്‍‌പി ബാധ്യസ്ഥനാകില്ലെ?
പിതാവ് മക്കള്‍ പ്രയോഗമെല്ലാം ബാബുവുന്റെ പഴയ നൊസ്റ്റാളജിയില്‍ നിന്നു വരുന്ന വാക്കുകളാണ്. കൃസ്തുമതത്തോട് സം‌വദിക്കുന്ന അതെ അളവുകോലില്‍ മറ്റുള്ളവരോട് സം‌വദിക്കുന്നത് മറ്റുള്ളവരെ കുറിച്ചുള്ള അജ്ഞതയാണു സൂചിപ്പിക്കുന്നത്. ഒരു വിഭാഗത്തോട് സം‌വദിക്കുമ്പോള്‍ എന്താണ്‍ അവരുടെ ആ വിഷയത്തിലുള്ള കാഴ്ച്ചപ്പാടെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയും യുക്തിയും എന്നാണു ഈ യുക്തിവാദികള്‍ പഠിക്കുക.
2.ചോദ്യം-
'പ്രപഞ്ചനാഥൻ' എന്നു് വിശേഷിപ്പിക്കപ്പെടുന്ന ഒരു ദൈവത്തെപ്പറ്റി എന്തെങ്കിലും അറിയാമെന്നു് അവകാശപ്പെടാൻ മനുഷ്യനു് അർഹത ലഭിക്കണമെങ്കിൽ ആദ്യം 'പ്രപഞ്ചം' എന്നാൽ എന്തെന്നു് അവൻ അറിഞ്ഞിരിക്കണം, വേണ്ടേ?നമ്മുടെ' പ്രപഞ്ചത്തിന്റെ 95 ശതമാനത്തെ സംബന്ധിച്ചും മനുഷ്യനു് ഇന്നും യാതൊരുവിധ അറിവുമില്ല.
ഉത്തരം-
പ്രപഞ്ചനാഥന് പ്രപഞ്ചത്തെ കുറിച്ചുള്ള എല്ലാ അറിവും വേണമെന്നതായിരുന്നു വാദമെങ്കില്‍ അതില്‍ യുക്തിയുണ്ടാകുമായിരുന്നു.
ഞാനെന്റെ കുടുമ്പനാഥനാണെന്നു പറയുമ്പോള്‍ എന്റെ മക്കള്‍ക്ക് കുടുമ്പത്തിലെ ചിലവുകളും മറ്റു പ്രയാസങ്ങളെ കുറിച്ചെല്ലാം എന്നെപ്പോലെ അറിയണമെന്നോ?
കുടുമ്പത്തിന്റെ നാഥനെന്ന നിലക്ക് അതറിയേണ്ട ബാധ്യതയും ആവശ്യവും എനിക്കല്ലെ വരുന്നുള്ളൂ, അതറിയില്ല എന്നതിനാല്‍ എന്റെ മകന്‍ എന്നെ കുടുമ്പനാഥനായി കാണാന്‍ പാടില്ല എന്നോ?
ഇത്രയും വിശാലമായ പ്രപഞ്ചങ്ങലിലെ ഒരു ചെറിയ മൂലയിലിരുന്ന് ഈ പ്രപഞ്ചവും അതിനപ്പുറമുള്ളതുമെല്ലാം അങ്ങോട്ട് തനിയെത്തനിയെ ഉണ്ടായി എന്നും ആ വിവരമെല്ലാം എന്റെ ബുദ്ധിക്കനുസരിച്ച് മാത്രമെ ആകാവൂ എന്നു കരുതുന്നതിനെ യുക്തിയായി കരുതുന്നതിന്റെ പൊട്ടത്തരം തന്നെയാണു ചോദ്യം ചെയ്യപ്പെടുന്നത്.
ഇത്രയുമൊക്കെ സമ്മതിച്ച സ്ഥിതിക്ക് അത്രക്കൊന്നും മനസ്സിലാക്കാനോ എന്റെ അറിവിന്നപ്പുറത്തുള്ള കാര്യങ്ങള്‍ എനിക്കറിയില്ലേ എന്നെങ്കിലും ഉള്‍കൊള്ളാനുള്ള കോമണ്‍സെന്‍സ് ഉണ്ടാകുന്നതില്‍ വിരോധമുണ്ടോ? ഇത്ര വിശാലമായ ഈ പ്രപഞ്ചങ്ങള്‍ക്ക് ഒരു നിയന്ത്രകന്‍ ഉണ്ട് എന്നു വിശ്വസിക്കുന്നത് അബദ്ധമാണെങ്കില്‍ ഇല്ല എന്നു വിശ്വസിക്കുന്നതിന്റെ യുക്തി എന്താണു?
3.ചോദ്യം-
ഉദാഹരണത്തിനു്, ബൈബിൾ പ്രകാരം ആദിയിൽ 'ഒന്നാം ദിവസം' ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവ (മുസ്ലീമുകൾ അല്ലാഹു എന്നു് വിളിക്കുന്ന അതേ ദൈവം തന്നെ!)
ഉത്തരം-
മുസ്ലിങ്ങളും കൃസ്ത്യാനികളും തമ്മിലാണോ ദൈവത്തെ കുറിച്ചിവിടെ ചര്‍ച്ച നടത്തുന്നത്? ഇത് പശുവിനെ കുറിച്ച് ഉപന്യാസമെഴുതാന്‍ പറഞ്ഞപ്പോള്‍ അത് കെട്ടിയ തെങ്ങിനെ കുറിച്ചു ഉപന്യാസമെഴുതിയ കുട്ടികഥയായല്ലോ? വിവരക്കേടിനു കയ്യും കാലും വച്ചാല്‍ യുക്തിവാദി ആകുമോ? ബൈബിളിലെ ദൈവ സങ്കല്പവും ഖുര്‍‌ആനിലെ ദൈവ സങ്കല്പവും ഒത്ത് പോകുന്നില്ല. ബൈബിളില്‍ പരിചയപ്പെടുത്തുന്ന യഹോവയുടെ ഗുണങ്ങള്‍ ഇസ്ലാമിലെ അല്ലാഹു എന്നതുമായി യോജിക്കാത്ത പല ഭാഗങ്ങളും മുസ്ലിം കൃസ്ത്യന്‍ സം‌വാദങ്ങളിലെ വിഷയമായിരിക്കെ, ബാബുവിന്നറിയുന്നത് ബാബു ചോദിച്ചിരിക്കും അല്ലെ?!!!
ആദ്യം ചോദ്യമെങ്കിലും പഠിക്കു- എന്നിട്ടാകാം വിളമ്പല്‍-
ഇനി ഈ വിഷയത്തിനു മറൂപടി പറഞ്ഞാല്‍ അതിനെ ഖണ്ഡിക്കാതെ മറ്റു പുതിയ ചോദ്യങ്ങള്‍ ചോദിക്കുക എന്ന തന്ത്രമായിരിക്കും പുറത്തെടുക്കുന്നത് - കമെന്റില്‍ നടന്ന ചര്‍ച്ച അതിനുള്ള ഒരു തെളിവു മാത്രം-

Saturday, January 23, 2010

കാട്ടിപ്പരുത്തിക്ക് മറുപടി... ഇവിടെ തുടങ്ങുന്നു...!

ജബ്ബാറിന്റെ കുര്‍‌ആന്‍ വിമര്‍ശനമെന്ന ബ്ലോഗില്‍ ഖുര്‍‌ആനിലെ പ്രപഞ്ചശാസ്ത്രത്തെ കുറിച്ചുള്ള സൂക്തങ്ങളിലെ അശാസ്ത്രീയ പരാമര്‍ശങ്ങളെന്ന സൂചനയുമായി ഒരു നെടുങ്കന്‍ പോസ്റ്റ് വന്നിരുന്നു,
Saturday, May 2, 2009
എല്ലാ പോസ്റ്റുകളെപ്പോലെയും ഇതു വെറുമൊരു തെറ്റിദ്ധരിപ്പിക്കലാണെന്നും ശരിയായ സൂക്തങ്ങളെന്ത് അവയുടെ നിജസ്ഥിതിയെന്ത് എന്നു വിശദീകരിച്ച് ഞാന്‍ ഒരു മറുപടി പോസ്റ്റിട്ടു.
2009, ജൂണ്‍ 12, വെള്ളിയാഴ്ച
സാധാരണ അയാള്‍ മറുപടി പറയാറില്ല, റേഡിയോ പോലെ ഒരു ഭാഗത്തു നിന്നുള്ള വെളിപാടുകളെ വരാറുള്ളൂ. പക്ഷെ സെപ്റ്റമ്പര്‍ 12 ന് ഇതിന്നു മറുപടിയായി പുതിയ ഒരു ബ്ലോഗില്‍ ഒരു മറുപടിക്കുറിപ്പ് കിട്ടി.
SATURDAY, SEPTEMBER 12, 2009
ഒരു സം‌വാദത്തിന്റെ തലത്തിലേക്ക് ഒരു വിഷയത്തെ കൊണ്ട് പോകുവാനും ശ്രദ്ധിക്കുന്ന ചിലര്‍ക്കെങ്കിലും വസ്തുതകളെ മനസ്സിലാക്കാനും കഴിയുമെന്ന് ഞാന്‍ കരുതിയിരുന്നു. കാരണം കാട്ടിപ്പരുത്തിക്ക് മറുപടി ഇവിടെ തുടങ്ങുന്നു എന്നായിരുന്നു തലക്കെട്ടു തന്നെ- അതിനാല്‍ എന്റെ വാദങ്ങള്‍ക്കുള്ള മറുപടിയെ ഞാന്‍ ഓരോന്നിനും നമ്പര്‍ പ്രകാരം തന്നെ സെപ്റ്റമ്പര്‍ 12 ന് തന്നെ വിശദീകരണം നല്‍കുകയുണ്ടായി.
2009, സെപ്റ്റംബര്‍ 12, ശനിയാഴ്ച
പക്ഷെ തുടങ്ങിയ മറുപടി അവിടത്തന്നെ നില്‍ക്കുകയാണ്. ഇപ്പോള്‍ നാലു മാസമായി, തുടങ്ങിയിടത്തു തന്നെ നില്‍ക്കുന്ന സര്‍ഗ്ഗസം‌വാദം എന്താണു നമ്മോട് പറയുന്നത്?