Saturday, March 27, 2010

നന്മയും തിന്മയും വിധിയും

നന്മയും തിന്മയും അല്ലാഹുവില് നിന്നു തന്നെ എന്നത് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം തന്നെയാണു. നമുക്ക് നന്മ എന്ന് തോന്നുന്നത് ചിലപ്പോള് ആത്യന്തികമായ നന്മ ആകണമെന്നില്ല, തിന്മയുമങ്ങിനെ തന്നെ. അങ്ങിനെ ആ നന്മയെയും തിന്മയെയും ഉള്കൊള്ളാന് കഴിയുന്നവെരെയാണു മുസ്ലിങ്ങള് എന്നു വിളിക്കുന്നത്
കാളിദാസന്റെ ഒരു പോസ്റ്റില്‍ ഞാനിട്ട ഒരു കമെന്റില്‍ നിന്നും ഉള്ള ഒരു ഭാഗം അടര്‍ത്തിയെടുത്ത് കര്‍മങ്ങളിലെ നന്മ-തിന്മയിലേക്ക് കൂട്ടി കുഴച്ച് തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.
ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍ ആറും അടിസ്ഥാന കര്‍മങ്ങള്‍ അഞ്ച് കാര്യങ്ങളുമാണ്. കര്‍മങ്ങള്‍ എന്നാല്‍ നാം അനുഷ്ഠിക്കേണ്ടതായ പ്രവര്‍ത്തനങ്ങള്‍. അവ. സത്യസാക്ഷ്യം, നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ് എന്നിവ
അടിസ്ഥാന വിശ്വാസങ്ങളില്‍ പെട്ടവ- അല്ലാഹുവിലുള്ള വിശ്വാസം, മലക്കുകളിലുള്ള വിശ്വാസം, പ്രവാചകരിലുള്ള വിശ്വാസം, ഗ്രന്ഥങ്ങളിലുള്ള വിശ്വാസം, അന്ത്യ ദിനത്തിലുള്ള വിശ്വാസം, വിധിയിലുള്ള വിശ്വാസം.
ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങള്‍ തന്നെ കര്‍മ്മം വിശ്വാസം എന്നീ രണ്ട് വിഭാഗങ്ങളിലായി തരം തിരിച്ചാണു രൂപപ്പെടുത്തിയിട്ടുള്ളത്.
ഇതില്‍ വിശ്വാസകാര്യങ്ങളിലെ വിധിയിലുള്ള വിശ്വാസത്തില്‍ വരുന്നതാണ് ഒരാള്‍ക്ക് വന്നുഭവിക്കുന്ന നല്ലതും ചീത്തതുമായ കാര്യങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ളതാണെന്നു. അതിനെയാണു നന്മയും തിന്മയും അല്ലാഹുവില്‍ നിന്നു തന്നെ എന്നതിന്റെ വിവക്ഷ.
ഇത് ഒരാളുടെ പ്രവര്‍ത്തിയിലെ നന്മ-തിന്മ എന്നതിലേക്ക് കൊണ്ട് വരുമ്പോള്‍ സന്ദര്‍ഭവും ഉദ്ദേശവും മാറ്റിമറിക്കാന്‍ കഴിയും.
ഇനി നന്മ തിന്മ എന്നത് ഹൈറ് ശറ് എന്ന പദത്തിന്റെ മലയാളമായാണു ഞാന്‍ ഉപയോഗിച്ചത്. എന്റെ പദത്തേക്കാള്‍ ഗുണം ദോഷം എന്ന പദമായി ലത്തീഫ് കഴിഞ്ഞ പോസ്റ്റിനു നല്‍കിയ കമെന്റിലിട്ട പദത്തെ ഉപയോഗിക്കുന്നത് കൂടുതല്‍ അഭികാമ്യമായി തോന്നുന്നു. നന്മ, തിന്മ എന്നതിന്റെ സ്ഥാനത്ത് ഗുണം ദോഷം എന്ന് മാറ്റി വായിച്ചാല്‍ ചിലപ്പോള്‍ കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിയും എന്നു കരുതുന്നു.
വിധിയെ കുറിച്ചുള്ള മുഴുവന്‍ അറിവും മനുഷ്യ്രര്‍ക്ക് നല്‍കിയിട്ടില്ല എന്നു ഖുര്‍‌ആന്‍ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരുത്തരം ഒരു വിശ്വാസകാര്യത്തിനും ലഭിക്കുകയില്ല, അതിന്റെ പ്രധാന കാരണം നമ്മുടെ അറിവിന്റെ പരിമിതി കൂടിയാണു. വിധിയെ കുറിച്ച് മാത്രമല്ല, വിശ്വാസകാര്യങ്ങളിലെ എല്ലാ കാര്യങ്ങളും എത്രയാണോ മനുഷ്യനു അറിവു നല്‍കപ്പെട്ടത് അതിന്നടിസ്ഥാനത്തിലുള്ള വിശ്വാസം രൂപപ്പെടുത്തുകയാണു ഇസ്ലാം ചെയ്യുന്നത്. അത് അല്ലാഹുവിലുള്ള വിശ്വാസം മുതല്‍ വിധി വിശ്വാസം വരെ അങ്ങിനെ തന്നെ.
പക്ഷെ മനുഷ്യന് മറ്റു ജീവികളില്‍ നിന്നും വ്യത്യസ്ഥമായി ശരിയും തെറ്റും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് ഖുര്‍‌ആന്‍ വ്യക്തമാക്കുകയും ചെയ്യുന്നു. അങ്ങിനെ ശരി തിരഞ്ഞെടുക്കുന്നവര്‍ക്ക് അതിന്നര്‍ഹമായ പ്രതിഫലവും തെറ്റു തിരഞ്ഞെടുക്കുന്നവര്‍ക്കു ശിക്ഷയും ലഭിക്കും.
നമുക്ക് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നമ്മുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലല്ല, ചിലപ്പോള്‍ മറ്റൊരാള്‍ ചെയ്തതിന്റെ തിന്മ അനുഭവിക്കുന്നത് ഒരു സമൂഹമായിരിക്കും. തിന്മ എന്നത് ഒരു അര്‍ത്ഥത്തില്‍ മാത്രമെടുക്കേണ്ട, വിവിധ സന്ദര്‍ഭങ്ങളിലായി കഷ്ടത എന്നോ, ദുരന്തം എന്നോ ദുഃഖം എന്നോ മാറ്റി ഉപയോഗിക്കാം. ഈ ദുരന്തം ഒരാളുടെ പ്രവര്‍ത്തിയാണെങ്കിലും അനുഭവിക്കുന്ന ആളെ സംബന്ധിച്ചിടത്തോളം അത്നുഭവിക്കേണ്ടി വരുന്നത് അയാളുടെ യാതൊരു അറിവോ കര്‍മമോ ഇല്ലാതെയാണു.
ഉദാഹരണത്തിനു ഒരു ബസ് ആക്സിഡന്റില്‍ കാലു നഷ്ടപ്പെടുന്ന ഒരാള്‍,
അയാളുടെ കാലു നഷ്ടപ്പെടുന്നത് ഒന്നുകില്‍ ഡ്രൈവറുടെ അശ്രദ്ധയായിരിക്കാം. അല്ലെങ്കില്‍ മറ്റൊരു വണ്ടി വന്നു ഇടിച്ചിട്ടായിരിക്കാം, പക്ഷെ കാലുമുറിഞ്ഞ ആള്‍ എല്ലാ അര്‍ത്ഥത്തിലും നിരപരാധിയല്ലെ? ഇനി അയാള്‍ ആ ബസില്‍ കയറിയത് കൊണ്ട് എന്നു പറഞ്ഞാലും അയാളെ ആശ്രയിച്ചു കഴിയുന്ന ഭാര്യ ചെയ്ത കുറ്റമെന്ത്? അവരുടെ ചെറിയ കുട്ടികള്‍?
ഇവരുടെ ഒരു പ്രവര്‍ത്തനത്തിന്റെയും ഫലമല്ല അവര്‍ പിന്നീടനുഭവിക്കുന്നത്.
ഒരു യുക്തിവാദിക്കും ഇതെന്തു കൊണ്ട് സംഭവിക്കുന്നു എന്നും അങ്ങിനെ ദുരന്തത്തിലായവര്‍ എന്തു ചെയ്യണമെന്നും മറുപടി പറയാറില്ല.
ഇവിടെയും ഒരു ദൈവ വിശ്വാസിക്കു പ്രതീക്ഷയുണ്ട്. കാരണം അവന്റെ ജീവിതത്തില്‍ വരുന്ന അവനെ കൊണ്ടൊരിക്കലും പരിഹരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മരണാനന്തര ജീവിതത്തില്‍ പ്രതിഫലമായി മാറുമെന്ന വിശ്വാസം അവനെ ജീവിക്കുവാന്‍ പിന്നെയും പ്രേരിപ്പിക്കുന്നു.
ഒരു യുക്തിവാദിക്ക് ഇത്തരമൊരു സന്ദര്‍ഭത്തില്‍ എന്ത് ചെയ്യാന്‍ കഴിയും. കുടുമ്പത്തിലെ ഏക ആശ്രയമാണു ഇല്ലാതായിരിക്കുന്നത്. എന്തിനു ക്ഷമിക്കണം? ആര്‍ക്കു വേണ്ടി ക്ഷമിക്കണം? കൂട്ട ആത്മഹത്യ എന്നതായിരിക്കും നല്ല പോംവഴി.
ഇതാണു വിധി വിശ്വാസത്തിന്റെ പോസിറ്റീവ് ആയ വശം.
വിധിയില്‍ അന്ധമായി വിശ്വസിക്കുന്നതില്‍ നെഗറ്റീവ് ആയ ഒരു വശമുണ്ട്. അത് കര്‍മങ്ങലെ ഇല്ലാതാക്കും. എന്നിട്ട് എല്ലാം ദൈവത്തില്‍ വിടും, പക്ഷെ ഇസ്ലാമാകട്ടെ അതില്‍ നിന്നും വിശ്വാസ്ത്തെ മുക്തമാക്കിയിരിക്കുന്നു.
ഒരിക്കല്‍ പ്രവാചകനെ കാണാന്‍ ഒരു ഗ്രാമീണന്‍ വന്നു, തന്റെ കുതിരയെ അലക്ഷ്യമായി വിട്ടു പ്രവാചകനുമായി സംസാരിക്കാന്‍ തുടങ്ങി. പ്രവാചകന്‍ ചോദിച്ചു, നിന്റെ കുതിരയെ നീ എവിടെയാണു കെട്ടിയിരിക്കുന്നത്. ഗ്രാമീണന്‍ മറുപടി പറഞ്ഞു, ഞാന്‍ അതിനെ അല്ലാഹുവിനെ ഏല്പിച്ചിരിക്കുന്നു. പ്രവാചകന്‍ ഉപദേശിച്ചു, നീ അതിനെ കെട്ടിയിടുക എന്നിട്ട് അല്ലാഹുവിനെ ഭരമേല്പ്പിക്കുക.
തങ്ങളുടെ കര്‍മങ്ങള്‍ ചെയ്തതിന്നു ശേഷമാണ് ദൈവവിധിയില്‍ ഭരമേല്പ്പിക്കാന്‍ പ്രവാചകന്‍ കല്പിച്ചത്. എന്നല്ലാതെ അന്ധമായി ഇതെന്റെ വിധിയെന്ന പുതപ്പിനുള്ളില്‍ അലസനാകാന്‍ കല്പ്പിക്കുന്നില്ല.
കാരണം വിധിയെന്താകട്ടെ പ്രതിഫലം കര്‍മത്തിന്നനുസൃതമാണു. ഒറ്റനോട്ടത്തില്‍ മറ്റൊരാളുടെ പ്രവര്‍ത്തനങ്ങളാണു മറ്റൊന്നിന്റെ വിധിയായി വരുന്നത്.
ഇനി വിധിയെ കുറിച്ച ഹൈന്ദവ വിശ്വാസത്തിലേക്ക്, ഞാന്‍ മനസ്സിലാക്കിയിടത്തോളം കഴിഞ്ഞ ജന്മത്തിലെ കര്‍മങ്ങളിലെ ബാക്കി പത്രമാണ് ഈ ജന്മത്തിലെ വിധിക്കാധാരം. ഈ വാദം ശരിയാകണമെങ്കില്‍ കഴിഞ്ഞ ജന്മത്തിലെ എന്റെ തെറ്റെന്ത് എന്നറിയാന്‍ ഒരാള്‍ക്ക് അവകാശമുണ്ടാകേണ്ടതുണ്ട്. ലോകത്തിലെ മനുഷ്യനീതി പോലും അതാവശ്യപ്പെടുന്നു എന്നിരിക്കെ ദൈവനീതി അത് നല്‍കുന്നില്ല എന്നതാണ് ഈ വാദത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യമായി എനിക്കു തോന്നുന്നത്. കഴിഞ്ഞ ജന്മത്തിലെ ഏത് പാപമാണു അല്ലെങ്കില്‍ പുണ്യമാണു തന്നെ ഈ ജന്മത്തിലെ ഈ വിധിക്കര്‍ഹനാക്കുന്നു എന്നത് അറിയാനുള്ള ഒരു സാധ്യതയുമില്ലാതിരിക്കെ ഒരു പ്രതിഫലം എന്ന രീതിയില്‍ ഈ ജന്മത്തെ കാണുന്നതില്‍ അയുക്തിയുണ്ട്.
ഹിന്ദു മതത്തിലെ എല്ലാ വിഭാഗങ്ങളും കഴിഞ്ഞ ജന്മത്തിലെ കര്‍മത്തിന്റെ ഫലമാണു ഈ ജീവിതത്തിലെ കാര്യങ്ങള്‍ എന്ന വിശ്വാസക്കാരല്ല. പുനര്‍ജന്മത്തില്‍ വിശ്വസിക്കാത്ത വിഭഗവും അവരിലുണ്ട്. പക്ഷെ ഭൂരിപക്ഷവും പുനര്‍ജന്മ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരാണു.
ക്രിസ്തു മതത്തിലും വിധി വിശ്വാസമുണ്ട്. Predestination എന്നത് ക്രിസ്ത്യന്‍ ദൈവശാസ്ത്ര പഠനത്തിലെ ഒരു പ്രധാന ശാഖ തന്നെയാണു. പക്ഷെ, എന്താണു വിധി എന്നത് നിര്‍‌വചിക്കുന്നകാര്യത്തില്‍ സഭകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട് എങ്കിലും ദൈവവിധിയില്‍ ക്രൈസ്തവര്‍ വിശ്വസിക്കുന്നു.
വിധിയെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഒരാള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയില്ല, കാരണം വിധിയെകുറിച്ചുള്ള പൂര്‍ണ്ണമായ അറിവ് ദൈവത്തിന്റെ കയ്യിലുള്ളതാണു.
ഹൈറും ശറും അല്ലാഹുവില്‍ നിന്നു തന്നെ എന്നതില്‍ വിധിയിലെ ഗുണ-ദോഷങ്ങളാണു വിവക്ഷിക്കുന്നത്. സമ്പൂര്‍ണ്ണമായ നന്മ, സമ്പൂര്‍ണ്ണമായ തിന്മ എന്നതില്ല എന്നതാണു വിധിയിലെ മറ്റൊരു കാര്യം. കാരണം ഒരു വിധിയില്‍ പിന്നീടെന്ത് എന്നത് നമുക്കറിയില്ല. നമ്മുടെ നന്മയും തിന്മയും നമ്മുടെ ഭൂത-വര്‍ത്തമാന കാല ബന്ധിതങ്ങളാണു. അതിലെ ഭാവി എന്ത് എന്നു നമുക്കറിയില്ല, അതിനാല്‍ തന്നെ ഇന്ന് നമുക്ക് സംഭവിക്കുന്ന ഒരു ചീത്തയെന്നു നമുക്ക് തോന്നുന്ന കാര്യത്തിന്റെ പരിമിതി നാളെയില്‍ നമുക്ക് നല്ലതിനു വേണ്ടിയാകാം. ആ പ്രതീക്ഷയാണ് ഈ വിശ്വാസത്തിലൂടെ ഒരു വിശ്വാസിയില്‍ നിന്നും ഉണ്ടാകേണ്ടത്. ഉദാഹരണത്തിന് ഒരസുഖം വന്നാല്‍ നമുക്ക് കഴിയാവുന്ന ചികിത്സകള്‍ ചെയ്യുക, നമ്മ്യുുടെ കര്‍മം അവിടെ പരിമിതമാണു, എന്നാല്‍ താന്‍ ചെയ്യുന്ന ചികിത്സ മാത്രം കൊണ്ട് അസുഖം മാറുമെന്ന് ഒരു വിശ്വാസി കരുതുന്നില്ല, അവന്റെ വിധിയിലെ അവന്റെ ഇടപെടല്‍ അവിടെ അവസാനിക്കുന്നു.
പരലോക വിശ്വാസിയായ ഒരു വിശ്വാസിക്ക് തനിക്ക് വരുന്ന ഈ കഷ്ടപ്പാടുകള്‍ ചികിത്സയോടൊപ്പം തന്നെ ദൈവ സാമീപ്യവും നല്‍കും- ആത്യന്തികമായ നന്മ എന്നതിലുദ്ദേശമതും പെടും. ആദ്യം മുതല്‍ അവസാനം വരെ ഒരു കാര്യത്തില്‍ പൂര്‍ണ്ണമായ ഗുണമോ ദോഷമോ ഇല്ല. നാം ഗുണമെന്നു വിവക്ഷിക്കുന്നത് ദോഷമായെന്നും ദോഷമെന്നു കരുതുന്നത് ഗുണകരമായെന്നും വരാം.
വിധിവിശ്വാസം പൂര്‍ണ്ണമായി വിശദീകരിക്കാന്‍ കഴിയില്ല എന്നതാവര്‍ത്തിക്കുന്നു. കാരണം ഇതില്‍ വിശ്വാസത്തിന്റെ അടിത്തറയുണ്ട്. എല്ലാ വിശ്വാസകാര്യങ്ങളെ പോലെയും.

28 comments:

CKLatheef said...

പ്രിയ കാട്ടിപ്പരുത്തി,

സാന്ദര്‍ഭികമായ പോസ്റ്റിന് അഭിനന്ദനം. വിധിവിശ്വാസത്തെക്കുറിച്ച് പറയുമ്പോള്‍ നന്മയും തിന്മയുമായ എല്ലാകാര്യവും അല്ലാഹുവില്‍ നിന്നാണെന്ന് വിശ്വസിക്കല്‍ എന്ന് തന്നെയാണ് മലയാളി മുസ്‌ലിംകള്‍ പറഞ്ഞുവരാറുള്ളത്. അവിടെ പ്രയോഗിച്ച പദം ഖൈറ്, ശര്‍റ് എന്നതാണല്ലോ.

ശര്‍റ് = കുറ്റം, രോഗം, ദാരിദ്ര്യം, ദുഷ്‌കൃത്യം, പാപം, അധര്‍മം, ദോഷം, യുദ്ധം, വിപത്ത്, ദുഷ്ടത, ശത്രുത, പക, തിന്മ

ഖൈറ് = നല്ലത്, നന്മ, ഗുണം, സമൃദ്ധി, ക്ഷേമം, ധനം, സമ്പത്ത്, അനുഗൃഹീതം, ഗുണകരമായ, ഉത്തമം, ഉയര്‍ന്ന, ദാനം, ധര്‍മം


നന്മ, തിന്‍മ എന്നത് സാന്ദര്‍ഭികമായി അവയ്ക് വരാവുന്ന ഒരര്‍ഥം മാത്രമാണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ പ്രയാസമില്ല.
പൊതുസമൂഹത്തോട് ഇക്കാര്യം വിശദീകരിക്കുമ്പോള്‍ ഗുണവും, ദോഷവും എന്ന് ഉപയോഗിക്കുന്നതായിരിക്കും നല്ലത് എന്നതാണ് എന്റെ അനുഭവം. തിന്‍മ എന്ന് പറഞ്ഞാലും തെറ്റാണെന്ന് പറയാനാവില്ല. പക്ഷെ അതിന് മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും അവന്റെയും ദൈവത്തിന്റെയും ഇഛയെയും തിന്‍യുടെ പ്രേരകങ്ങളെയുമൊക്കെ കുറിച്ച ധാരണയുള്ള ഒരാള്‍ക്കേ അപ്രകാരം മനസ്സിലാക്കാന്‍ കഴിയൂ എന്നും എനിക്കഭിപ്രായമുണ്ട്.

എന്ത് ലഭിച്ചാലും അതെങ്ങനെ തെറ്റിദ്ധരിപ്പിക്കാം എന്ന് ചിന്തിച്ച് രാവും പകലും കഴിച്ചുകൂട്ടിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമിവിടെയുണ്ട്. നല്ലതുതന്നെ. അതിന്റെ ഗുണകരമായ വശം. നാം കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണം എന്ന് മാത്രമാണ്. നന്ദനക്ക് കാര്യങ്ങള്‍ കുറെയൊക്കെ അറിയാം. പക്ഷെ കാളിദാസന് ചെയ്ത് കണ്ടില്ല. കേട്ടപാതി കേള്‍ക്കാത്ത പാതി അല്ലാഹു മുഹമ്മദ് പിശാച് എന്ന പോസ്റ്റിടുകയായിരുന്നു. ഇവിടെ സംശയം ചോദിച്ച നന്ദനയുടെ നൂറിലൊന്നുപോലും ഇക്കാര്യങ്ങളെക്കുറിച്ച് കേട്ടറിവ് പോലും അദ്ദേഹത്തിനുണ്ടെന്ന് തോന്നുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചര്‍ചചെയ്താല്‍ മുസ്്‌ലിംകളില്‍ ആരെങ്കിലും ഇടപെടുമെന്നും പിന്നീട് സ്വന്തം ആളുകളെയും തന്റെ അജ്ഞതയും ഉപയോഗിച്ച് അതില്‍ പ്രതികൂലിച്ച് കമന്റിടുന്നവരെ വട്ടം കറക്കാം എന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ട്.

വിധിയെക്കുറിച്ച് മനുഷ്യന് അറിയേണ്ടതെന്തോ അത് പ്രവാചകനിലൂടെയും ഖുര്‍ആനിലൂടെയും അല്ലാഹു അറിയിച്ചുതന്നിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. പിന്നെ വിധി എന്നത് ദൈവവിശ്വാസത്തിന്റെ ഭാഗമായതിനാല്‍ ദൈവത്തെത്തന്നെ ഉള്‍കൊള്ളാന്‍ കഴിയാത്തവര്‍ക്ക് അത് പറഞ്ഞ് മനസ്സിലാക്കാനാവില്ല എന്ന് മാത്രം.

എങ്കിലും അപ്പൂട്ടനെപ്പോലുള്ളവര്‍ക്ക് എന്താണ് ഈ വിശ്വാസത്തിന്റെ മര്‍മം എന്ന് മനസ്സിലായിട്ടുണ്ടെന്നാണ് എന്റെ ബ്ലോഗില്‍ നടത്തിയ ചര്‍ചയില്‍ നിന്ന് എനിക്ക് മനസ്സിലായത്.

പള്ളിക്കുളം.. said...

>>>> ഇന്ന് നമുക്ക് സംഭവിക്കുന്ന ഒരു ചീത്തയെന്നു നമുക്ക് തോന്നുന്ന കാര്യത്തിന്റെ പരിമിതി നാളെയില്‍ നമുക്ക് നല്ലതിനു വേണ്ടിയാകാം. <<<<

വളരെ ശരിയായ ഒരു പ്രസ്താവമാണിത്. ഇന്ന് നമുക്ക് ദോഷമെന്ന് തോന്നുന്നവ ആത്യന്തികമായി ദോഷമാവണമെന്നില്ല. അതു പോലെ തന്നെ ഇന്ന് നമുക്ക് ശരിയെന്നു തോന്നുന്നവ ആത്യന്തികമായി ശരിയാകണമെന്നുമില്ല. അതുകൊണ്ട് തന്നെ ചില മുഹൂർത്തങ്ങളിൽ തിന്മ മേൽക്കൈ നേടുന്നതിൽ വിശ്വാസി അസ്വസ്ഥനാവുന്നില്ല. ചില തിന്മകൾ മേൽക്കൈ നേടുകവഴി ഒരുപക്ഷേ നാളത്തെ നാളുകൾ നന്മയിലേക്കാവും യാത്ര ചെയ്യുക. നിലനിൽക്കുന്ന ചരിത്രം തന്നെ അതിനു സാക്ഷിയല്ലേ. എത്രയെത്ര നന്മകളിലൂടെയും തിന്മകളിലൂടെയുമാണ് ഈ ലോകം കടന്നു പോയിട്ടുള്ളത്.പിന്നീടൊരു കണക്കെടുപ്പിൽ നന്മകൾ തിന്മകളായും തിന്മകൾ നന്മകളായും അതല്ലാതെയുമൊക്കെ പരിണമിച്ചതായി കാണാനാവും. ഇങ്ങനെയാണെങ്കിലും നന്മതിന്മകൾ വേർതിരിച്ചിട്ടുള്ളിടത്തോളം നന്മയോട് ചേർന്നു നിൽക്കുകയും തിന്മക്കെതിരെ പോരാടുകയും ചെയ്യുക എന്നത് ഒരു വിശ്വാസിയുടെ ബാധ്യതയാവുന്നു. വിധിയുടെ സൂക്ഷിപ്പുകാരൻ അല്ലാഹുവാകുന്നു. ആത്യന്തികമായ അതിന്റെ റിസൾട്ട് എന്താണെന്ന് ഒരു പക്ഷേ കർമ്മം അനുഷ്ടിച്ച ജനതക്ക് അനുഭവവേദ്യമാകണമെന്നില്ല. ഒന്നോ രണ്ടോ തലമുറ കഴിഞ്ഞുള്ള ജനതക്കായായിരിക്കും അതിനു സാധ്യമാവുക. പക്ഷേ അത് ആത്യന്തികമായ ഫലമായിരുന്നു എന്നു പറയുവാൻ അവർക്കും ആവില്ല. വിധിയെക്കുറിച്ച് മനുഷ്യൻ അജ്ഞൻ തന്നെ!!

parachut said...

peru kandittu keriyathayirunnu,namichu annna..thankalum thankalude kandu piduthangalum...mandatharangule oru parambara thanne...

അപ്പൂട്ടൻ said...

കാട്ടിപ്പരുത്തി,

ഇവിടെയും ഒരു ദൈവ വിശ്വാസിക്കു പ്രതീക്ഷയുണ്ട്‌. കാരണം അവന്റെ ജീവിതത്തിൽ വരുന്ന അവനെ കൊണ്ടൊരിക്കലും പരിഹരിക്കാൻ കഴിയാത്ത കാര്യങ്ങൾ മരണാനന്തര ജീവിതത്തിൽ പ്രതിഫലമായി മാറുമെന്ന വിശ്വാസം അവനെ ജീവിക്കുവാൻ പിന്നെയും പ്രേരിപ്പിക്കുന്നു.

ഒരു യുക്തിവാദിക്ക്‌ ഇത്തരമൊരു സന്ദർഭത്തിൽ എന്ത്‌ ചെയ്യാൻ കഴിയും. കുടുമ്പത്തിലെ ഏക ആശ്രയമാണു ഇല്ലാതായിരിക്കുന്നത്‌. എന്തിനു ക്ഷമിക്കണം? ആർക്കു വേണ്ടി ക്ഷമിക്കണം? കൂട്ട ആത്മഹത്യ എന്നതായിരിക്കും നല്ല പോംവഴി.


ഒരു അപകടത്തിൽ കുടുംബത്തിലെ പ്രധാനവ്യക്തിയ്ക്ക്‌ എന്തെങ്കിലും പറ്റിയാൽ യുക്തിവാദിയുടെയും വിശ്വാസിയുടെയും മാനസികാവസ്ഥകൾ തുലനം ചെയ്യുകയുണ്ടായല്ലൊ. പക്ഷെ പ്രശ്നം അവിടെ മാത്രം തീർന്നുവോ?

വിശ്വാസിയ്ക്ക്‌ പരലോകവിശ്വാസം ഉണ്ട്‌ എന്നുള്ളതുകൊണ്ട്‌ ഈ ലോകത്ത്‌ എന്തു പ്രയോജനമാണുള്ളത്‌? Ultimately ജീവിയ്ക്കാനുള്ള വക ഉണ്ടാക്കാൻ അയാളോ കുടുംബാംഗങ്ങളോ അദ്ധ്വാനിക്കുക തന്നെ വേണ്ടിവരും, ഇല്ലാതെ പരലോകത്ത്‌ സുഖമാകും എന്ന വിശ്വാസം കൊണ്ട്‌ പട്ടിണി കിടന്നതുകൊണ്ട്‌ കാര്യമൊന്നുമില്ലല്ലൊ. ആ അർത്ഥത്തിൽ വിശ്വാസി എന്തു ചെയ്യുമോ, അതൊക്കെത്തന്നെ യുക്തിവാദിയും ചെയ്യും.

നിലനിൽപിന്റെ കാര്യത്തിൽ വിശ്വാസിയും അവിശ്വാസിയും തമ്മിൽ വ്യത്യാസമൊന്നുമില്ല. അവിടെ ലഭ്യമായ options അന്വേഷിക്കുക തന്നെ വേണം. പരലോകം എന്ന വിശ്വാസം അന്നം നൽകാത്തിടത്തോളം കാലം വിശ്വാസിയും നിരാശയിലകപ്പെടാനുള്ള സാധ്യത അവിശ്വാസിയോളം തന്നെ വലുതാണ്‌. ഈശ്വരവിശ്വാസം താൽക്കാലികമായൊരു ആശ്വാസം നൽകുമെന്നതിലുപരി എന്തുചെയ്യാനും മനുഷ്യൻ തുനിഞ്ഞിറങ്ങി അദ്ധ്വാനിക്കുകതന്നെ വേണം. As such, there is hardly anything positive in it, in this scenario

കാട്ടിപ്പരുത്തി said...

അപ്പൂട്ടന്‍-

ഒരു അപകടത്തിൽ കുടുംബത്തിലെ പ്രധാനവ്യക്തിയ്ക്ക്‌ എന്തെങ്കിലും പറ്റിയാൽ യുക്തിവാദിയുടെയും വിശ്വാസിയുടെയും മാനസികാവസ്ഥകൾ തുലനം ചെയ്യുകയുണ്ടായല്ലൊ. പക്ഷെ പ്രശ്നം അവിടെ മാത്രം തീർന്നുവോ?

പ്രശ്നം തീര്‍ന്നു എന്നാരും എഴുതിയില്ലല്ലോ? പ്രശ്നം തുടങ്ങുകയാണു. പക്ഷെ തുടക്കത്തിന്റെ മാനസികാവസ്ഥ പ്രശ്നക്കാരന്‍ തന്നെയാണ്. പ്രശ്നത്തെ എങ്ങിനെ സമീപിക്കും എന്നതും.

വിശ്വാസിയ്ക്ക്‌ പരലോകവിശ്വാസം ഉണ്ട്‌ എന്നുള്ളതുകൊണ്ട്‌ ഈ ലോകത്ത്‌ എന്തു പ്രയോജനമാണുള്ളത്‌? Ultimately ജീവിയ്ക്കാനുള്ള വക ഉണ്ടാക്കാൻ അയാളോ കുടുംബാംഗങ്ങളോ അദ്ധ്വാനിക്കുക തന്നെ വേണ്ടിവരും, ഇല്ലാതെ പരലോകത്ത്‌ സുഖമാകും എന്ന വിശ്വാസം കൊണ്ട്‌ പട്ടിണി കിടന്നതുകൊണ്ട്‌ കാര്യമൊന്നുമില്ലല്ലൊ. ആ അർത്ഥത്തിൽ വിശ്വാസി എന്തു ചെയ്യുമോ, അതൊക്കെത്തന്നെ യുക്തിവാദിയും ചെയ്യും.

അനുഭവിക്കേണ്ടത് അനുഭവിച്ചേ മതിയാകൂ, പക്ഷെ- ഒന്നിനെ നേരിടുന്ന മാനസികാവസ്ഥ പ്രധാനം തന്നെ, മനസ്സ് ശരീരത്തെ നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാന ഘടകം തന്നെയാണ്. പരലോകത്ത് ശരിയാകുമെന്നു കരുതി പട്ടിണി കിടക്കണം എന്ന് ആരും പറഞ്ഞില്ലല്ലോ- അതിന്നായിരുന്നു പ്രവാചകന്റെ ഒരു ചരിത്രം ഉദ്ധരിച്ചത്.

പരലോകം എന്ന വിശ്വാസം അന്നം നൽകാത്തിടത്തോളം കാലം വിശ്വാസിയും നിരാശയിലകപ്പെടാനുള്ള സാധ്യത അവിശ്വാസിയോളം തന്നെ വലുതാണ്‌.

പരലോകവിശ്വാസം അന്നം നല്‍കുമെന്ന് ആരും വാദിച്ചിട്ടില്ല, പ്രശ്നങ്ങളെ നേരിടാനുള്ള ഉള്‍കരുത്ത് നല്‍കുമെന്നല്ലാതെ.

അപ്പൂട്ടൻ said...

കാട്ടിപ്പരുത്തി,
ഞാൻ ചോദിച്ച ചോദ്യത്തിന്റെ കാതൽ തന്നെ ഒരു പ്രതിസന്ധിഘട്ടത്തിൽ യുക്തിവാദിയുടെ പ്രവർത്തിയും വിശ്വാസിയുടെ പ്രവർത്തിയും തമ്മിൽ എന്ത്‌ വ്യത്യാസമാണുള്ളത്‌ എന്നതാണ്‌. താങ്കളുടെ വാക്യങ്ങൾ ക്വോട്ട്‌ ചെയ്തെഴുതിയതും അതിനായി തന്നെയാണ്‌. പ്രശ്നം തീർന്നോ ഇല്ലയോ എന്നതൊന്നുമല്ല ഞാൻ ചോദിക്കാൻ ഉദ്ദേശിച്ചതും. ചോദ്യങ്ങൾ നേരിട്ട്‌ ചോദിക്കാതിരുന്നതിൽ ക്ഷമ ചോദിക്കുന്നു, let me put it straight

ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിൽ ഒരു മനുഷ്യന്റെ പ്രവർത്തിയ്ക്ക്‌ വിശ്വാസ-അവിശ്വാസ വ്യത്യാസങ്ങൾ ഇല്ല എന്നാണ്‌ ഞാൻ പറയാൻ ഉദ്ദേശിച്ചത്‌.

ഒരാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നത്‌, അല്ലെങ്കിൽ വഴിമുട്ടിയെന്ന്‌ തീരുമാനിക്കുന്നത്‌ എപ്പോഴാണ്‌? അയാളുടെ മനസിൽ തോന്നുന്ന വഴികൾ എല്ലാം എത്തിച്ചേരുന്നത്‌ ഒരു dead-end-ൽ ആകുമ്പോൾ. (ലഭ്യമാകുമായിരുന്ന എല്ലാ വഴികളെക്കുറിച്ചും ചിന്തിച്ചോ എന്നത്‌ വേറൊരു വശം) താങ്കൾ പറഞ്ഞതുപോലെയുള്ള ഒരു യുക്തിവാദി അങ്ങിനെ മരണത്തിൽ എത്തിപ്പെടുന്നതും മറ്റൊരവസരത്തിലല്ല. ഒരു initial relief-നുശേഷം വിശ്വാസിയും ആ വഴിയിൽ എത്തിപ്പെടാം.

ഇനി, വിശ്വാസിയുടെ കാര്യം എടുക്കാം.
താങ്കൾ പറഞ്ഞതുപോലെ, ദൈവം എന്നൊരാൾ ഉണ്ട്‌ എന്നത്‌ വിശ്വാസിയ്ക്ക്‌ ആശ്വാസം നൽകിയേക്കാം. But, let me ask, so what? ഈ ആശ്വാസം ഒരിക്കലും വഴികൾ തുറന്നുകാണിക്കില്ല. അതിനായി അയാൾ സ്വയം ചിന്തിച്ചേ മതിയാവൂ. നേരാംവണ്ണം പണിയെടുത്തില്ലെങ്കിൽ പിരിച്ചുവിടും എന്ന്‌ മാനേജർ പറഞ്ഞാൽ ആ പിരിമുറുക്കത്തിന്‌ ഒരു ആശ്വാസം കിട്ടാൻ പ്രാർത്ഥിക്കാം, അല്ലെങ്കിൽ മദ്യപിച്ച്‌ ലക്കുകെട്ട്‌ ഉറങ്ങാം. എന്തായാലും പിറ്റേദിവസം ഓഫീസിലെത്തിയാൽ പണിയെടുത്ത്‌ കഴിവുതെളിയിച്ചേ മതിയാവൂ. ചുരുക്കത്തിൽ ഈ ആശ്വാസം യഥാർത്ഥത്തിൽ ഒന്നും തരില്ല. എന്തിനെന്നെ ഇങ്ങിനെ പരീക്ഷിക്കുന്നു ദൈവമേ (ഈശ്വരാ എന്നോ കർത്താവേ എന്നോ പടച്ചോനേ എന്നോ ആവശ്യം പോലെയാവാം) എന്ന്‌ പ്രാർത്ഥിക്കുന്ന/ചിന്തിക്കുന്ന എത്രയോ വിശ്വാസികൾ ഉണ്ട്‌. അവർ exceptions അല്ല, മറിച്ചുള്ളവരാണ്‌ ന്യൂനപക്ഷം.

ഇതൊക്കെ വിശ്വാസിക്കും അവിശ്വാസിക്കും ഒരു പോലെയാണ്‌. സ്വന്തം കഴിവിൽ വിശ്വാസമില്ലെങ്കിൽ, സമചിത്തതയോടെ ചിന്തിക്കാനുള്ള കഴിവില്ലെങ്കിൽ, വിശ്വാസിയായാലും അവിശ്വാസിയായാലും വ്യത്യാസമൊന്നുമില്ല. കാര്യം പരിപൂർണ്ണമായും വ്യക്തിപരമാണെന്നർത്ഥം. താങ്കൾ പറയുന്ന ഉൾക്കരുത്ത്‌ (അത്‌ ആശ്വാസമാണോ കരുത്താണോ എന്നത്‌ വിശ്വാസികൾ തന്നെ പറയേണ്ടതാണ്‌, ഞാനല്ല എക്സ്പർട്ട്‌) ആ വ്യക്തി തന്നെ സ്വയം ആർജ്ജിച്ചെടുക്കുന്നതാണ്‌, യുക്തിവാദികൾ അതില്ലാത്തവരാണെന്നു പറയുന്നത്‌ പരിപൂർണ്ണമായും തെറ്റാണ്‌.

So, what has belief to do in this?

കാട്ടിപ്പരുത്തി said...

ഞാന്‍ എഴുതിയത് അപ്പുട്ടനു മനസ്സിലായില്ല, ദൈവം എല്ലാം കൊണ്ടു വന്നു തരും എന്നൊരു ദൈവ വിശ്വാസിയും കരുതുന്നില്ല, പക്ഷെ ആപത്ഘട്ടങ്ങളില്‍ മനസ്സിന് ഒരാശ്രയം നല്‍കാന്‍ ദൈവ വിശ്വാസത്തിനു കഴിയുന്നു.

ഇതൊരു ചെറിയ കാര്യമല്ല. പ്രത്യേകിച്ചും മനശാസ്ത്രത്തില്‍. ഒരു വിശ്വാസിക്ക് ജോലിയൊന്നും കൂടാതെ ജീവിതം മുന്നോട്ട് കൊണ്ടു പോകാം എന്നൊരു വായന ഞാന്‍ ഉണ്ടാക്കിയതല്ലല്ലോ? അപ്പൂട്ടന്‍ സ്വയം നിരൂപിക്കുന്നതല്ലെ?

ആപത്ഘട്ടത്തില്‍ തനിക്ക് വന്നു ചേരുന്ന പ്രശ്നങ്ങളെ ഭൗതികമായി സമീപിക്കുമ്പോഴും തന്റെ കയ്യിലൊതുങ്ങാത്ത പ്രശ്നങ്ങളെ കുറിച്ച് നിരാശപ്പെടാതിരിക്കാന്‍ ദൈവം തുണയാകുന്നു. അവിടെ യുക്തിവാദിക്കതില്ല എന്നത് മാത്രമാണു ഞാനാ വരികളിലെഴുതിയത്. പിന്നീട് നേരിടുന്നത് രണ്ടാളും ഈ ജീവിതത്തില്‍ ഭൗതികമായ വഴികളിലൂടെ തന്നെയാണ്.

CKLatheef said...

ഭൂമിക്ക് മുകളില്‍ (ഉള്ളിലും) സംഭവിക്കുന്നതെല്ലാം യാദൃശ്ചികമെന്ന് കരുതുന്ന ഒരാളുടെയും, എന്നാല്‍ ഇതെല്ലാം യുക്തിമാനായ ഒരു ദൈവത്തിന്റെ നിയന്ത്രണത്തിനും തീരുമാനത്തിനും വിധേയമായി സംഭവിക്കുന്നതാണെന്നും ആ തീരുമാനത്തിന്‍െ ഭാഗമാണ് എനിക്കീ സംഭവിച്ചെതെന്ന് കരുതുന്ന വിശ്വാസിയുടെയും മാനസികാവസ്ഥ ദുരിതാവസ്ഥയില്‍ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം സ്വാഭാവികമാണ്. അതുപക്ഷെ ഒരു യുക്തിവാദിയെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല. 'പറയുക ദൈവം ഞങ്ങള്‍ നിശ്ചയിച്ചതല്ലാതെ ഞങ്ങളെയൊന്നും ബാധിക്കുന്നുല്ല(9:51). എന്ന ഖുര്‍ആന്‍ വചനത്തിന്റെ ശക്തി അത് അനുഭവിച്ചവര്‍ക്കറിയാം.

ചര്‍ച വിഷയത്തിലൂന്നി മുന്നേറുന്നതില്‍ സന്തോഷിക്കുന്നു.

അപ്പൂട്ടൻ said...

കാര്യം അടുത്തുവരുന്നുണ്ട്‌ കാട്ടിപ്പരുത്തി.

പ്രതിസന്ധിഘട്ടത്തിൽ ഭൗതികമായ പ്രവർത്തികൾ സമാനമാണെന്നിരിക്കെ, അതാണ്‌ മുന്നോട്ടുപോകാനുള്ള വഴിയെന്നിരിക്കെ, വിശ്വാസിയോ അവിശ്വാസിയോ എന്നത്‌ ഇവിടെ പ്രസക്തമാകുന്നത്‌ എങ്ങിനെ എന്നായിരുന്നു ഞാനും ചോദിച്ചത്‌.

വിശ്വാസികൾക്ക്‌ വിശ്വാസം ഒരു സപ്പോർട്ട്‌ ആണ്‌ പലപ്പോഴും. അതിൽ ഞാനും തർക്കിക്കുന്നില്ല. പക്ഷെ യുക്തിവാദികൾക്ക്‌ അതില്ലാത്തതിനാൽ ഒരു handicap ഉണ്ടെന്നുള്ള, അതിനാൽ നിരാശയോ ആത്മഹത്യയോ പോലുള്ള സങ്കേതങ്ങളിലേയ്ക്ക്‌ മാത്രമേ എത്തിപ്പെടാനാവൂ എന്ന തരത്തിലുള്ള, അഭിപ്രായത്തെയാണ്‌ ഞാൻ ചോദ്യം ചെയ്തത്‌. Basically, I find no difference in man, whether he is a believer or not.

വിശ്വാസിയാണെങ്കിലും അവിശ്വാസിയാണെങ്കിലും മനുഷ്യന്‌ ആവശ്യം ഈ ഘട്ടങ്ങളെ നേരിടാനുള്ള മനസുറപ്പാണ്‌. Athiest ആയ ഒരാൾ വെറും ദൈവനിഷേധം മാത്രം വെച്ചുപുലർത്തുന്ന ഒരാളാണെന്ന ധാരണ താങ്കൾക്കുണ്ടെങ്കിൽ അത്‌ തെറ്റാണ്‌. ദൈവവിശ്വാസം ഇല്ല എന്ന ഒറ്റക്കാരണം കൊണ്ട്‌ അയാൾ നിസ്സഹായനാകുന്നില്ല.

ഒരു വിശ്വാസിയുടെ stand-point അവിശ്വാസിയ്ക്ക്‌ (കുറഞ്ഞപക്ഷം എനിക്കെങ്കിലും) മനസിലാവും, അതത്ര ബുദ്ധിമുട്ടുള്ളതല്ല. ദൈവത്തിൽ സമർപ്പിച്ചാൽ വിഷയം അവിടെ അവസാനിച്ചു. അത്‌ മനസിലാകാത്തതിനാലല്ല പലരും അതിനെ എതിർക്കുന്നത്‌, അത്‌ ശരിയല്ലെന്ന ചിന്താഗതിയുള്ളതിനാലാണ്‌. ദൈവവിശ്വാസമാണ്‌ തനിക്ക്‌ ശക്തി പകരുന്നത്‌ എന്ന് വിശ്വസിക്കുന്ന ഒരാൾക്ക്‌ മറിച്ചൊരു സാധ്യത മനസിലാക്കാനാണ്‌ ബുദ്ധിമുട്ട്‌ എന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. "എനിക്കാണെങ്കിൽ ദൈവത്തെ വിളിക്കാം, നിങ്ങൾക്കോ" എന്ന ചോദ്യം ഇതിനു മുൻപും ഞാൻ കേട്ടിട്ടുള്ളതാണ്‌.

ഇവിടെ ഞാൻ വിശ്വാസികളെക്കുറിച്ച്‌ നിരൂപിച്ചതല്ല, മറിച്ച്‌ താങ്കൾ യുക്തിവാദികളെക്കുറിച്ച്‌ നിരൂപിച്ചത്‌ ഞാൻ തിരുത്താൻ ശ്രമിക്കുക മാത്രമാണ്‌ ചെയ്തത്‌.

കാട്ടിപ്പരുത്തി said...

വിശ്വാസികൾക്ക്‌ വിശ്വാസം ഒരു സപ്പോർട്ട്‌ ആണ്‌ പലപ്പോഴും. അതിൽ ഞാനും തർക്കിക്കുന്നില്ല. പക്ഷെ യുക്തിവാദികൾക്ക്‌ അതില്ലാത്തതിനാൽ ഒരു handicap ഉണ്ടെന്നുള്ള, അതിനാൽ നിരാശയോ ആത്മഹത്യയോ പോലുള്ള സങ്കേതങ്ങളിലേയ്ക്ക്‌ മാത്രമേ എത്തിപ്പെടാനാവൂ എന്ന തരത്തിലുള്ള, അഭിപ്രായത്തെയാണ്‌ ഞാൻ ചോദ്യം ചെയ്തത്‌. Basically, I find no difference in man, whether he is a believer or not.

എന്നും ഞാന്‍ പറഞ്ഞില്ല. പക്ഷെ ഒരു വിശ്വാസിയെ ആത്മഹത്യയില്‍ നിന്നും എന്തു തന്നെ കാരണമായാലും അവന്റെ വിശ്വാസം തടഞ്ഞു നിര്‍ത്തും. വിശ്വാസിയായി കൊണ്ട് ആത്മഹത്യ ചെയ്യാനവനു കഴിയില്ല. പക്ഷെ- ഭൗതികത കൂടുതലാകുന്നതിന്നനുസരിച്ച് ആത്മഹത്യകള്‍ കൂടുന്നതായാണ് സ്റ്റാറ്റിസ്റ്റിക്സ് നല്‍കുന്ന കണക്കുകള്‍

അപ്പൂട്ടൻ said...

കാട്ടിപ്പരുത്തി,
ഇവിടെ കമന്റിടാൻ എന്നെ പ്രേരിപ്പിച്ച വാചകം ഇതാണ്‌.

ഒരു യുക്തിവാദിക്ക്‌ ഇത്തരമൊരു സന്ദർഭത്തിൽ എന്ത്‌ ചെയ്യാൻ കഴിയും. കുടുമ്പത്തിലെ ഏക ആശ്രയമാണു ഇല്ലാതായിരിക്കുന്നത്‌. എന്തിനു ക്ഷമിക്കണം? ആർക്കു വേണ്ടി ക്ഷമിക്കണം? കൂട്ട ആത്മഹത്യ എന്നതായിരിക്കും നല്ല പോംവഴി.

ഞാൻ മനസിലാക്കിയിടത്തോളം ഇവിടെ താങ്കൾ പറയാനുദ്ദേശിച്ചത്‌ ഇതാണ്‌.

അവിശ്വാസിയായൊരാൾക്ക്‌, ദൈവവിശ്വാസം ഇല്ലാതിരുന്നതിനാൽ താങ്കളുടെ കാഴ്ചപ്പാടനുസരിച്ച്‌, ജീവിതത്തിൽ മുന്നോട്ടുപോകാനുള്ള ധൈര്യം നഷ്ടപ്പെടുന്നു.
അങ്ങിനെയല്ല വസ്തുത എന്ന്‌ പറയാനാണ്‌ ഞാൻ കമന്റിട്ടതും.


അതൊന്നുമല്ല താങ്കൾ ഉദ്ദേശിച്ചതെങ്കിൽ എന്റെ കമന്റ്‌ മറന്നേയ്ക്കൂ.

താങ്കളുടെ അവസാനകമന്റിലെ മറ്റുകാര്യങ്ങൾ ചർച്ച ചെയ്യാൻ തൽക്കാലം ഉദ്ദേശ്യമില്ല. "ഭൗതികത" യുക്തിവാദികൾക്ക്‌ മാത്രമുള്ളതല്ലെന്നുമാത്രം പറഞ്ഞ്‌ നിർത്തുന്നു.

ഞാൻ പറയാനുദ്ദേശിച്ചത്‌ താങ്കൾക്ക്‌ മനസിലായിക്കാണും എന്ന്‌ വിശ്വസിക്കുന്നു. ക്ഷമയോടെ പ്രതികരിച്ചതിന്‌ നന്ദി.

fahad said...

ഒരവിശ്വാസിയെ സംമ്പന്തിചിടത്തോളം അതും അവന്‍റെ ഒരാശ്വാസമല്ലെ കാട്ടിപരുത്തീ എല്ലാം അവാനിപ്പികാം എന്ന അവന്‍റെ വിശ്വസം എന്നാല്‍ ഒരു വിശ്വാസിക്കൊ അതിനു പോലും നിറ്വാഹമില്ലാതാവുകയല്ലെ ഇവിടെ

സന്തോഷ്‌ said...

ഒരു യുക്തിവാദിക്ക്‌ ഇത്തരമൊരു സന്ദർഭത്തിൽ എന്ത്‌ ചെയ്യാൻ കഴിയും. കുടുമ്പത്തിലെ ഏക ആശ്രയമാണു ഇല്ലാതായിരിക്കുന്നത്‌. എന്തിനു ക്ഷമിക്കണം? ആർക്കു വേണ്ടി ക്ഷമിക്കണം? കൂട്ട ആത്മഹത്യ എന്നതായിരിക്കും നല്ല പോംവഴി.

കാട്ടിപരുത്തി, താങ്കളുടെ ഈ വാദം തന്നെ ശരിയല്ല. നിരീശ്വരവാദി ആയാലും മതവിശ്വാസ്സി ആയാലും ചില കാര്യങ്ങളോട് മനുഷ്യര്‍ പ്രതികരിക്കുന്നത് വളരെ രൂക്ഷമായിട്ടായിരിക്കും. ഒരു പക്ഷെ നിരീശ്വരവാദി പ്രകടിപ്പിക്കുന്ന അത്രയും പോലും സമചിത്തത ഒരു മതവിശ്വാസ്സിക്ക് ഇത്തരം കാര്യങ്ങളില്‍ പ്രകടിപ്പിക്കാന്‍ സാധിച്ചു എന്ന് വരില്ല. കാരണം മതവിശ്വാസ്സിഎപ്പോഴും ദൈവത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത് തനിക്കു ഗുണമുണ്ടാകുന്ന കാര്യങ്ങള്‍ ആണ്. ദോഷകരമായ കാര്യങ്ങള്‍ക്ക് ഒരിക്കലും പരിഹാരം കാണുവാന്‍ ശ്രമിക്കുന്നതിനു മുന്‍പ് പലപ്പോഴും ആദ്യം പ്രകടിപ്പിക്കുക ദൈവത്തോടുള്ള പരാതി ആയിരിക്കും. ദൈവമേ ഞാന്‍ നിന്നെ ഇത്രയധികമായി ആരാധിച്ചിട്ടും എന്തുകൊണ്ട് എനിക്ക് ഇങ്ങനെ സംഭവിച്ചു - എന്ന രീതിയില്‍. അവിടെ വിവേകത്തിനെക്കാള്‍ കൂടുതല്‍ വികാരം ആവും ഉണ്ടാവുക. ആ വികാരത്തിന്റെ അളവ് കൂടുന്നതനുസരിച്ച് പരാതി ഒരുപക്ഷെ ആത്മഹത്യ ആയിതീരാം. സ്വന്ത ജീവന്‍ നശിപ്പിച്ചുകൊണ്ട് ദൈവത്തോട് പ്രതികാരം ചെയ്യാം എന്ന മാര്‍ഗ്ഗം.

കാട്ടിപ്പരുത്തി said...

അപ്പൂട്ടന്‍-

ഞാന്‍ പറഞ്ഞ പോയന്റ് ഇതാണു-
ഒര സന്നിഗ്ദഘട്ടത്തില്‍ മാനസികമായ ഒരു പ്രതീക്ഷയും ആശ്വാസവുമായും ദൈവമുണ്ടാകുന്നു ഒരു വിശ്വാസിക്ക്. ഒരു മുസ്ലിമിന്നാകട്ടെ ആത്മഹത്യ പാപവുമാണു. താനീ അകപ്പെട്ട പ്രശ്നങ്ങള്‍ സഹിക്കുന്നതിന് പ്രതിഫലമുണ്ടെന്ന പ്രതീക്ഷയുമുണ്ട്. അതിനാല്‍ വിശ്വാസം അവനെ ജീവിക്കാന്‍ അര്‍ഹനാക്കുന്നു. സഹനം പുണ്യ കര്‍മവുമാകുന്നു. പക്ഷെ ഒരു അവിശ്വാസിക്ക് ആ പ്രതീക്ഷയില്ലല്ലോ? ഭൗതികത ഇസ്ലാമില്‍ നിശിദ്ധമല്ല, നിയന്ത്രണ വിധേയമാണെന്നു മാത്രം.

കാട്ടിപ്പരുത്തി said...

സന്തോഷ്

കാരണം മതവിശ്വാസ്സിഎപ്പോഴും ദൈവത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത് തനിക്കു ഗുണമുണ്ടാകുന്ന കാര്യങ്ങള്‍ ആണ്. ദോഷകരമായ കാര്യങ്ങള്‍ക്ക് ഒരിക്കലും പരിഹാരം കാണുവാന്‍ ശ്രമിക്കുന്നതിനു മുന്‍പ് പലപ്പോഴും ആദ്യം പ്രകടിപ്പിക്കുക ദൈവത്തോടുള്ള പരാതി ആയിരിക്കും. ദൈവമേ ഞാന്‍ നിന്നെ ഇത്രയധികമായി ആരാധിച്ചിട്ടും എന്തുകൊണ്ട് എനിക്ക് ഇങ്ങനെ സംഭവിച്ചു - എന്ന രീതിയില്‍.


സന്തോഷ് ഈ പോസ്റ്റ് തന്നെ വിധി വിശ്വാസത്തെ കുറിച്ച്, എന്നിട്ട് ഈ രീതിയിലൊരു കമെന്റ് കാണുമ്പോള്‍ പോസ്റ്റ് ഒന്നു കൂടി വായിക്കുക എന്നേ പറയാനുള്ളൂ

കാട്ടിപ്പരുത്തി said...

ആ ആശ്വാസം ഫഹദിന്നു സ്വീകരിക്കാം

Unknown said...

ഖുര്‍ആന്‍ പരിഭാഷകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍, വിവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഇസ്‌ലാമിക കേരളത്തിലെ പ്രശസ്ത പണ്ഡിതനായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ രചനകളുടെയും പ്രഭാഷണങ്ങളുടെയും ഒരു ഡിജിറ്റല്‍ സമാഹാരമാണ് ഈ വെബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നത്. ശബാബ്, അല്‍ മനാര്‍, സ്നേഹസംവാദം തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, ചോദ്യോത്തര പംക്തികള്‍, മറ്റു ലേഖനങ്ങള്‍, അദ്ദേഹം രചിച്ച പുസ്തകങ്ങള്‍, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എന്നിവ വിവിധ ഡിജിറ്റല്‍ രൂപങ്ങളില്‍ ഈ വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. ആനുകാലിക വിഷയങ്ങളെ അപഗ്രഥിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പുതിയ ലേഖനങ്ങളും പഠനങ്ങളും ഈ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.

ഈ വെബ്സൈറ്റ് അതിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ്. ലേഖനങ്ങളുടെയും, പുസ്തകങ്ങളുടെയും ഡിജിറ്റല്‍ വല്കരണം പൂര്‍ത്തിയാവുന്ന മുറക്ക് ഈ വെബ്സൈറ്റിലേക്ക് കൂട്ടി ചേര്‍ക്കുന്നതായിരിക്കും. Web Address : http://hameedmadani.hudainfo.com

sanchari said...

ഇ എ ജബ്ബാറിന്റെ സംവാദം എന്ന ബ്ലോഗില്‍ ""പാക്കിസ്ഥാനില്‍ ഭീകാരാക്രമണം;70 പേര്‍ കൊല്ലപ്പെട്ടു"" എന്ന പോസ്റ്റിനു സമാന്തരമായി ചെയ്ത പോസ്റ്റുകള്‍ ഇവിടെ വായിക്കുക
ഇതിനോടനുബന്ധിച്ചുള്ള ചര്‍ച്ച ജബ്ബാറിന്റെ ബ്ലോഗിലും നടക്കുന്നു

Jack said...

പൂര്ണ്ണകമായും തൃപ്തിപ്പെടുത്തുന്ന ഒരുത്തരം ഒരു വിശ്വാസകാര്യത്തിനും ലഭിക്കുകയില്ല, അതിന്റെ പ്രധാന കാരണം നമ്മുടെ അറിവിന്റെ പരിമിതി കൂടിയാണു. അപ്പോൽ നമ്മൾ ഇസ്ലാം മതത്തിലോ., യുക്തിവാദത്തിലോ അല്ലെങ്കിൽ വേറെ ഏതെങ്കിലും മതത്തിലോ ഏതിലാണ് വിശ്വസിക്കേണ്ടതെന്ന് എൻങ്ങിനെയാണ് തീരുമാനിക്കുക? അറിവിന്റെ പരിമിതി കാരണം സ്വയം ഒരു തീരുമാനമെടുക്കാൻ പാടില്ലല്ലോ.

കാട്ടിപ്പരുത്തി said...

നല്ല ചോദ്യം- അന്യേഷണത്തിന്റെ പരിമിതി നമ്മുടെ നിസ്സഹയതയാണു. പക്ഷെ അന്യേഷിക്കാന്‍ കഴിയുന്ന ഭാഗങ്ങളുണ്ടല്ലോ? അവയില്‍ അന്വേഷണങ്ങളാകാം. ഞാന്‍ ദൈവത്തെ കണ്ടെ വിശ്വസിക്കൂ എന്നൊരാള്‍ ശഠിച്ചാല്‍ കഴിയില്ല എന്നു തന്നെയാണുത്തരം.

Jack said...

പക്ഷെ അന്യേഷിക്കാന് കഴിയുന്ന ഭാഗങ്ങളുണ്ടല്ലോ? അവയില് അന്വേഷണങ്ങളാകാം
ഇതിലെ ചോദ്യ ചിഹ്നം ആശയക്കുപ്പങ്ങളുണ്ടാക്കുന്നു. ഞാനത് ഇപ്രകാരം തിരുത്തുന്നു.
പക്ഷെ അന്യേഷിക്കാന് കഴിയുന്ന ഭാഗങ്ങളുണ്ട്. അവയില് അന്വേഷിക്കുക
ഈ തുരുത്തൽ ശരിയാണോ എന്ന് അറിയിക്കുക.
ഞാന് ദൈവത്തെ കണ്ടെ വിശ്വസിക്കൂ എന്നൊരാള് ശഠിച്ചാല് കഴിയില്ല എന്നു തന്നെയാണുത്തരം
വളരെ നല്ല ഉത്തരം. കണ്ട് വിശ്വസിച്ച സംഗതികൾ ശരിയായിക്കൊള്ളണമെന്നില്ലാ എന്ന് ആ പാവത്തിന് അറിയില്ലല്ലോ.

കാട്ടിപ്പരുത്തി said...

Jack
ശാസ്ത്രം തന്നെ പറയുന്നത് പ്രാപഞ്ചികമായ ഒന്നും വെറുതെ ഉണ്ടാകുന്നില്ല എന്നാണ്, അപ്പോള്‍ ഉണ്ട് എന്നത് തന്നെ ഒരുണ്ടാക്കലിനെ ആവശ്യപ്പെടുന്നു. ഒരു സം‌വിധായകനെ-
അതില്ല എന്നതിനേക്കാള്‍ യുക്തിഭദ്രവുമാകുന്നു

Jack said...

ഇതിന്റെ മുമ്പത്തെ പോസ്റ്റിനു തന്നെ എന്റെ പ്രതികരണം മുഴുവനായിട്ടില്ല. മുഴുവനായതിന് ശേഷം ഇതിലേക്ക് കടക്കാം.

എന്റെ തിരുത്തലുകൾ ശരിയാണെന്നു കരുതുന്നു.

ഇസ്ലാമിലെ നന്മയും തിന്മയും വിധിയും ജനങ്ങ്ൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനുള്ള ഒരു ബ്ളോഗാണ് ഇതെന്ന് കരുതുന്നു. ഇസ്ലാമിക വീക്ഷണമുള്ളവർക്ക് ഇതു കൊണ്ട് പ്രയോജനം ലഭിച്ചേക്കാം. മറ്റുള്ളവരെ, ഇസ്ലാമിക വീക്ഷണമാണ് ശരി എന്ന് ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. (ഇല്ലെങ്കിൽ ആര് തിന്മ‍ ചെയ്താലും ശിക്ഷിക്കേണ്ടത് അല്ലാഹുവിനെയാണെന്ന് ധരിച്ച് കളയും). ബോദ്ധ്യപ്പെടുത്താൻ സഹായകരമായ ഒരു ചോദ്യമാണ് ഞാൻ ചോദിച്ച താഴെ കൊടുത്ത് ചോദ്യം.

നമ്മൾ ഇസ്ലാം മതത്തിലോ., യുക്തിവാദത്തിലോ അല്ലെങ്കിൽ വേറെ ഏതെങ്കിലും മതത്തിലോ ഏതിലാണ് വിശ്വസിക്കേണ്ടതെന്ന് എങ്ങിനെയാണ് തീരുമാനിക്കുക?

അതിന് തന്ന മറുപടി

അന്വേഷിക്കാൻ കഴിയുന്ന ഭാഗങ്ങളിൽ അന്വേഷിക്കുക

എന്നാണെന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ ആ ഭാഗങ്ങൾ എവിടെയാണെന്ന് അറിഞ്ഞു കൂട. ദയവായി തെളിവു സഹിതം അതെവിടെയാണെന്ന് അറിയിച്ചു തരിക. അത് സത്യമാണ് എന്ന് ബോദ്ധ്യപ്പെട്ടാൽ ജനങ്ങൾക്ക് അതിലെ വീക്ഷണം സ്വീകരിക്കാമല്ലോ. നന്മയും തിന്മയും വിധിയും അവർ മനസ്സിലാക്കുകയും ചെയ്യും..


അന്യേഷണത്തിന്റെ പരിമിതി നമ്മുടെ നിസ്സഹായതയാണു.

ഇതു കൊണ്ടുദ്ദേശിച്ചത് , പരിമിതി മൂലം അന്വേഷണം പൂത്തിയാക്കൻ കഴിയുകയില്ലാ എന്നാണൊ അതോ നിസ്സഹായത മൂലം അന്വേഷിക്കാനേ കഴിയുകയില്ലാ എന്നാണൊ അതൊ മറ്റെന്തെങ്കിലും ആണൊ എന്നും വ്യക്തമാക്കിത്തരിക.

കാട്ടിപ്പരുത്തി said...

തിരുത്തല്‍ വായനയും ശരിതന്നെയാണ്. ഒരേ കാര്യം പലരീതിയില്‍ അവതരിപ്പിക്കാന്‍ കഴിയും. ചിലപ്പോള്‍ ചോദ്യരൂപത്തില്‍ പ്രസ്ഥാവിക്കാറില്ലെ- അങ്ങിനെയുള്ള ഒരു വാചകമായിരുന്നു അത്.


നമ്മള്‍ ഇസ്ലാം മതത്തിലോ., യുക്തിവാദത്തിലോ അല്ലെങ്കിൽ വേറെ ഏതെങ്കിലും മതത്തിലോ ഏതിലാണ് വിശ്വസിക്കേണ്ടതെന്ന് എങ്ങിനെയാണ് തീരുമാനിക്കുക?

അതിനുള്ള മറുപടിയാണു ഞാന്‍ കഴിഞ്ഞ ഉത്തരത്തില്‍ തന്നത്. മാത്രമല്ല, മൊത്തം ബ്ലോഗിലെ (പോസ്റ്റിലെയല്ല) വിഷയം ഈ ചര്‍ച്ച തന്നെയാണു. ഒരു യുക്തിവാദിയുമായുള്ള ആദ്യത്തെ പ്രശ്നം ഈ കാണുന്നതിനെല്ലാം ഒരു സൃഷ്ടാവ് ഉണ്ടോ ഇല്ലെയോ എന്നതുതന്നെയാണു. ഉണ്ട് എന്നതിന് ഏറ്റവും ചെറിയ തെളിവ് ഈ പ്രപഞ്ചം ഉണ്ട് എന്നത് തന്നെയാണു. അതാണു "ശാസ്ത്രം തന്നെ പറയുന്നത് പ്രാപഞ്ചികമായ ഒന്നും വെറുതെ ഉണ്ടാകുന്നില്ല എന്നാണ്, അപ്പോള്‍ ഉണ്ട് എന്നത് തന്നെ ഒരുണ്ടാക്കലിനെ ആവശ്യപ്പെടുന്നു. ഒരു സം‌വിധായകനെ-
അതില്ല എന്നതിനേക്കാള്‍ യുക്തിഭദ്രവുമാകുന്നു" എന്ന ഉത്തരത്തില്‍ ഞാന്‍ സൂചിപ്പിച്ചത്. ഈ പ്രപഞ്ചം തനിയെ ഉണ്ടായി എന്നവ്സകാശപ്പെടുന്നവര്‍ ശാസ്ത്രവിരുദ്ധമായ പ്രസ്ഥാവന നടത്തുകയാണു. ഇതിനെ കൂടുതല്‍ വിശദീകരിക്കുന്ന ഒമ്പത് പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ തന്നെ കാണാം. ജൂണില്‍ പോസ്റ്റ് ചെയ്ത പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍! എന്ന പോസ്റ്റ് തുടക്കം മുതല്‍ ഒന്നു വായിക്കുക.

ഒരു യുക്തിവാദിയുടെ ആദ്യത്തെ പ്രശ്നം വിധിയാവില്ലല്ലോ- സൃഷ്ടാവ് ഉണ്ടോ ഇല്ലെയോ എന്നതാകണമല്ലോ-

ea jabbar said...

പക്ഷെ- ഭൗതികത കൂടുതലാകുന്നതിന്നനുസരിച്ച് ആത്മഹത്യകള്‍ കൂടുന്നതായാണ് സ്റ്റാറ്റിസ്റ്റിക്സ് നല്‍കുന്ന കണക്കുകള്‍...!
-------
ആത്മഹത്യ ഏറ്റവും കുറവ് മുസ്ലിംങ്ങളില്‍ . അതു തീരെയില്ലാത്തത് മൃഗങ്ങളിലും !


അവയ്ക്കു ‘വിശ്വാസം‘ ഉള്ളതാണോ കാരണം ?

കാട്ടിപ്പരുത്തി said...

മൃഗവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം ഒരു ഭൗതികവാദിയായ മാഷിന്നു മനസ്സിലാവാത്തതാണല്ലോ പ്രശ്നം!!

Jack said...

സൂചന : കാട്ടിപ്പരുത്തി June 23, 2010 10:33 PM പോസ്റ്റ് ചെയ്തത്.
"ശാസ്ത്രം തന്നെ പറയുന്നത് പ്രാപഞ്ചികമായ ഒന്നും വെറുതെ ഉണ്ടാകുന്നില്ല എന്നാണ്, അപ്പോള്‍ ഉണ്ട് എന്നത് തന്നെ ഒരുണ്ടാക്കലിനെ ആവശ്യപ്പെടുന്നു. ഒരു സം‌വിധായകനെ-
അതില്ല എന്നതിനേക്കാള്‍ യുക്തിഭദ്രവുമാകുന്നു"

ആ സംവിധാകനാണ് ഇബ്‌ലീസ്

കാട്ടിപ്പരുത്തി said...

ജാക്കിനു ഇബ്ലീസിനെ ആരാധിക്കാം - അതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ.